Connect with us

Wayanad

കാര്‍ഷിക ഗവേഷണകേന്ദ്രത്തെ ശ്രദ്ധേയമാക്കി വയലില്‍ വ്യത്യസ്ത ഇനം നെല്ലിനങ്ങള്‍

Published

|

Last Updated

അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെല്‍പാടങ്ങളുരാണ്. വയല്‍നാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഈ പാടങ്ങള്‍ സമ്മാനിക്കുന്നത്.സ്റ്റാളിന്റെ മുന്‍കവാടത്തില്‍ പച്ചപ്പ് വിരിയിച്ച് നിരന്നുനില്‍ക്കുന്ന വ്യത്യസ്തയിനം നെല്ലുകളുടെ ശേഖരം കാണികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പുത്തന്‍ അനുഭവവും അറിവുമാകുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഒര ഏക്കര്‍ വയലില്‍ നൂറ്റിയൊന്നില്‍പരം നെല്ലിനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.

പാക്കിസ്ഥാന്‍ ബസുമതി, കീര്‍വാണ, ഹരിയാന ബസുമതി, സുഗന്ധമതി, ജപ്പാന്‍ വയലറ്റ്, ദീപ്തി, ജീരകശാല, ഞവര തുടങ്ങിയ ഒട്ടനവധി ഇനങ്ങളും പഴയ വയനാടന്‍ നെല്ലിനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.ഏറെ കാലമായി നെല്ലുകളുടെ മിശ്രകൃഷി ആരംഭിച്ചിരുന്നെങ്കിലും ഇത് പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തവണ ഇവ പ്രദര്‍ശന രീതിയില്‍ കൃഷി ചെയ്തതെന്ന് ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ലുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ കഴിയും.കൂടുതല്‍ കര്‍ഷകരിലേക്ക് വ്യത്യസ്ത ഇനം നെല്ല് ശേഖരത്തെ പരിചയപ്പെടുത്തുകയും അതിലൂടെ കൂടുതല്‍ പേരെ നെല്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. വയനാട്ടില്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന തരത്തില്‍ കൃഷി ചെയ്യുന്നവരെ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കി സംരംക്ഷിക്കുമെന്ന് കൃഷിമന്ത്രി നേരത്തെ പറഞ്ഞിരുന്നു.പഴയ രീതിയിലേക്ക് വയനാട്ടിലെ നെല്‍വയലുകളെ തിരിച്ചു കൊണ്ടു വരുന്നതിനാണ് കൃഷി വകുപ്പ് ശ്രമിക്കുന്നത്.

വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണത്തിനുമായി നെല്‍ വയല്‍ വ്യാപന പദ്ധതി ആവശ്യമാണെന്ന് പരക്കെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നെല്‍വിത്തുകളുടെ കലവറയാക്കി ഗവേഷണ കേന്ദ്രത്തിലെ പാടശേഖരത്തെ മാറ്റിയിട്ടുള്ളത്.

 

 

 

 

Latest