Connect with us

Articles

ജസ്റ്റിസ് ലോയയുടെ മരണം: മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച കേസ്

Published

|

Last Updated

കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇന്ത്യയിലെ ദേശീയ ചാനലുകളും പ്രമുഖ പത്രങ്ങളും അവഗണിച്ച സംഭവമാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. സുപ്രീം കോടതിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അസാധാരണ സംഭവങ്ങള്‍ക്ക് പെട്ടെന്നുണ്ടായ കാരണമായി മാറി ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയ അലയൊലികള്‍.

ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ പ്രധാന കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിധി പ്രസ്താവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സി ബി ഐ ജഡ്ജി ബി എച്ച് ലോയ 2014 ഡിസംബറില്‍ മരിക്കുന്നത്. പകരം വിധി പ്രസ്താവിച്ച ന്യായാധിപന്‍ അമിത് ഷായെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.

മരിച്ച ന്യായാധിപന്റെ കുടുംബാംഗങ്ങള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി Family breaks its silence: Shocking details emerge in death of judge presiding over Sohrabuddint rial എന്ന തലക്കെട്ടില്‍ കാരവന്‍ മാഗസിന്‍ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഏതാനും പത്രങ്ങളൊഴിച്ച് രാജ്യത്തെ മിക്ക മാധ്യമങ്ങളും ഇക്കാര്യത്തെക്കുറിച്ച് മൗനം പാലിച്ചു.

ഏറെ ഗൗരവമായ കാര്യം, മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബി എച്ച് ലോയയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് കുടുംബാംഗങ്ങള്‍ മുന്നോട്ടുവന്നത് എന്നതായിരുന്നു.

വലിയ വാര്‍ത്തയാകേണ്ടിയിരുന്ന ഒരു സംഭവം പക്ഷേ, ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ ആയില്ല. മരണത്തെക്കുറിച്ച് ലോയ കുടുംബം മുന്നോട്ടുവെച്ച സംശയങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നട്ടെല്ലില്ലാതെ പോയത് എന്തുകൊണ്ടാണ് എന്നത് കേന്ദ്രസര്‍ക്കാര്‍-മാധ്യമ ചങ്ങാത്തം വീക്ഷിക്കുന്ന ഏതൊരു സാധാരണ പൗരനും ബോധ്യമുള്ള കാര്യമാണ്. കാരവന്‍ റിപ്പോര്‍ട്ടര്‍ നിരഞ്ജന്‍ താകറെ കഴിഞ്ഞ ഒരു വര്‍ഷത്തോളം ലോയ കുടുംബവുമായി നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളോടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണപ്പെട്ട ന്യായാധിപന്റെ സഹോദരിമാരായ അനുരാധ ബിയാനി, സരിത മന്ദാനെ, പിതാവ് ഹര്‍കിഷന്‍ ലോയ എന്നിവര്‍ അഞ്ച് സംശയങ്ങളാണ് ഉന്നയിച്ചത്.

ലോയ മരണപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പോലീസ്-രാഷ്ട്രീയ-കോടതി അവിശുദ്ധ ബന്ധങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍. അമിത്ഷായെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ മരിച്ച ബി എച്ച് ലോയക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായും അത് തന്റെ സഹോദരന്‍ നിരസിച്ചതായും ബിയാനി വെളിപ്പെടുത്തുകയുണ്ടായി. അമിത് ഷാക്ക് അനുകൂലമായി വിധി പ്രസ്താവിക്കാനുള്ള ഈ വാഗ്ദാനം നിരസിച്ചതാണ് തന്റെ സഹോദരന്റെ ജീവന്‍ അപകടപ്പെടുത്തിയതെന്നും അവര്‍ വെളിപ്പെടുത്തിയതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മരണം റിപ്പോര്‍ട്ട് ചെയ്ത പോലീസ് രീതി, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയ വിവരങ്ങളിലെ വൈരുധ്യങ്ങള്‍ എന്നിവയെല്ലാം സംശയത്തിന്റെ നിഴലിലാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ അവഗണിച്ചത് രാജ്യത്തെ മാധ്യമനീതി എത്തി നില്‍ക്കുന്ന ഭയാനകമായ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാര്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ദേശീയ മാധ്യമങ്ങള്‍ എത്രമേല്‍ വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ ഭീകരമായ മൗനം.

എന്നാല്‍, ഇതിലും പേടിക്കേണ്ട കാര്യങ്ങളാണ് നമ്മുടെ ന്യായാസനങ്ങളുടെ ഇടനാഴികളില്‍ നടക്കുന്നതെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാധ്യമങ്ങളെയും കോടതികളെയും വ്യവസായ ലോകത്തെയും ഒരുപോലെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിന് ജുഡീഷ്വറിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിരോധമാണ് ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. എന്നാല്‍, മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അത്തരം പ്രതിരോധങ്ങള്‍ കാണുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ വഴങ്ങിക്കൊടുക്കാനുള്ള വെമ്പലാണ് നടക്കുന്നത് താനും.

 

 

Latest