National
സുപ്രീംകോടതിയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടില്ല, നാളെ പരിഹാരമാകും : അറ്റോണി ജനറല്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍. പരിചയ സമ്പത്തുള്ളവരാണ് ജഡ്ജിമാര്‍ അതിനാല്‍ വാര്‍ത്ത സമ്മേളനം സ്വാഭാവികമായും ഒഴിവാക്കേണ്ടതായിരുന്നു. .എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമസഹമന്ത്രി പി.പി ചൗധരി പറഞ്ഞു. പ്രശ്‌നം സുപ്രീംകോടതി തന്നെ പരിഹരിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ചിഫ് ജസ്റ്റിസിന്റെ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ.ചേലമേശ്വറിന്റെ നേതൃത്വത്തില്‍ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കോടതിക്ക് പുറത്തേക്ക് വ്യാപിച്ചത് നയിച്ചത്.
സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞെന്ന് ജഡ്ജിമാര്‍; കോടതി നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ക്രമരഹിതമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ചെലമേശ്വര്‍. കോടതി നിര്‍ത്തിവെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരും അദ്ദേഹത്തൊടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ചാണ് ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്.
അസാധാരണമായ സംഭവമാണിത്. ഒട്ടും സന്തോഷത്തോടെയല്ല ഇത്തരമൊരു നടപടിക്ക് തുനിഞ്ഞത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതിഷേധം. ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. സുപ്രീം കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്വമെന്നും ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമോയെന്ന ചോദ്യത്തിന്, ‘അതു രാജ്യം തീരുമാനിക്കട്ടെ’ എന്നായിരുന്നു ചെലമേശ്വറിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്ന ജഡ്ജിമാരും നീതിന്യായ വ്യവസ്ഥയുമാണ് വേണ്ടതെന്നും ചെലമേശ്വർ ചൂണ്ടിക്കാട്ടി
സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധം എന്നത് പൊട്ടിത്തെറിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
2014 ഡിസംബര്‍ ഒന്നിനായിരുന്നു സി ബി ഐ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ പോലീസ് ഉദ്യോഗസ്ഥരും സംശയ നിഴലിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ലോയ. ഇന്ന് ലോയയുടെ കേസ് പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.