Connect with us

Kerala

റോഡ് സുരക്ഷാ നടപടികള്‍ ഫലം ചെയ്യുന്നു; സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറവുണ്ടായതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവന്തപുരം: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കുറവുണ്ടായതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളുണ്ടായപ്പോള്‍ 2017ല്‍ 38462 റോഡപകടങ്ങളെ സംസ്ഥാനത്ത് ഉണ്ടായുള്ളൂ.
മൊത്തം മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ട്. 2016ല്‍ 4287മരണങ്ങളുണ്ടായപ്പോള്‍ 2017ല്‍ അത് 4035 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്‌കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

വാഹനാപകടത്തില്‍ മരണം, അല്ലെങ്കില്‍ ഗുരുതരപരിക്ക്, മലയാളിക്ക് ഇത് ഇന്നൊരു വാര്‍ത്തയേ അല്ല. നിരത്തുകളില്‍ പൊഴിയുന്ന ജീവനുകള്‍ അനാഥമാക്കപ്പെടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ഇതൊരു പരിഹാരം ഉണ്ടാകണമെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായതായാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് 2016ല്‍ 39420 റോഡപകടങ്ങളുണ്ടായപ്പോള്‍ 2017ല്‍ 38462 റോഡപകടങ്ങളെ സംസ്ഥാനത്ത് ഉണ്ടായുള്ളൂ. മൊത്തം മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ട്. 2016ല്‍ 4287മരണങ്ങളുണ്ടായപ്പോള്‍ 2017ല്‍ അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ല്‍ 30100 എന്നതില്‍ നിന്നും 29471 ആയും പരിക്കേറ്റവരുടെ എണ്ണം 14008ല്‍ നിന്നും 12840 ആയും കുറഞ്ഞു.

പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്‌കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയത്. ശുഭയാത്രാ, അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ചികിത്സ കിട്ടുന്നതിന് ദേശീയാംഗീകാരം ലഭിച്ച സോഫ്റ്റ് പദ്ധതി (ടമ്‌ല ഛൗൃ എലഹഹീം ഠൃമ്‌ലഹഹലൃ) തുടങ്ങിയവ കേരള പൊലീസിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു. റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പും നടപ്പിലാക്കി. അപകടങ്ങള്‍ നടന്ന മേഖലകളില്‍ പോലീസിനെ വിന്യസിച്ചതും, കൂടുതല്‍ നിരീക്ഷണ ക്യാമറകളും, ഇന്റര്‍സെപ്റ്റര്‍ പോലെയുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചതും അപകടങ്ങള്‍ കുറയ്ക്കാനിടയാക്കിയിട്ടുണ്ട്. അലക്ഷ്യമായ പാര്‍ക്കിങ് ഒഴിവാക്കാനുള്ള നടപടികളും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെ കര്‍ശനനടപടികള്‍ കൈകൊണ്ടതും അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്തജാഗ്രത സര്‍ക്കാര്‍ തുടര്‍ന്നും പുലര്‍ത്തുന്നതായിരിക്കും.