Connect with us

Gulf

അറ്റ്ലസ് രാമചന്ദ്രന്‍ തടവിലായിട്ട് രണ്ട് വര്‍ഷവും നാല് മാസവും; പ്രതീക്ഷയോടെ ഭാര്യ ഇന്ദിര

Published

|

Last Updated

അറ്റലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയത് കാരണം ബര്‍ദുബൈ, നായിഫ്, റഫ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 2015 ആഗസ്ത് 23 ന് അറ്റ്ലസ് രാമചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്റെ പേരില്‍ ബേങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റെങ്കിലും പിന്നീട് വായ്പ്പയെടുത്ത മറ്റു ബേങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതില്‍ ഭൂരിപക്ഷം ബേങ്കുകളും ഒത്തു തീര്‍പ്പിന് തയ്യാറായതോടെയാണ് രണ്ട് വര്‍ഷവും നാല് മാസവുമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന് പുറത്തേക്കുള്ള വഴി ഒരുങ്ങുന്നത്. പരാതികള്‍ നല്‍കിയ സ്ഥാപനങ്ങളുമായി ചര്‍ച്ച പുരോഗമിക്കുന്നതായും സ്ഥാപനങ്ങള്‍ ഒത്തു തീര്‍പ്പിന് തയ്യാറായതായും അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര രാമചന്ദ്രന്‍ സിറാജിനോട് പറഞ്ഞു.

ഒമാനിലെ മസ്‌ക്കത്തിലുള്ള രണ്ട് ആശുപത്രികള്‍ കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി എന്‍ എം സി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2015 ഓഗസ്റ്റ് 23നാണ് ചെക്കുകള്‍ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്. 34 ദശലക്ഷം ദിര്‍ഹമിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നായിരുന്നു ദുബൈ പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി.

ജി സി സി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹമിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളില്‍ പെട്ട് ദുബൈ കോടതി ഒക്ടോബര്‍ 28-ന് രാമചന്ദ്രനെ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു.അറ്റ്ലസ് രാമചന്ദ്രന് മോചനം ലഭിച്ചാല്‍ കടങ്ങള്‍ വീട്ടാനാകുമെന്ന് ബോധ്യപ്പെട്ടതാണ് പരാതി നല്‍കിയ സ്ഥാപനങ്ങള്‍ ഒത്തുത്തീര്‍പ്പിന് തയ്യാറാകാന്‍ കാരണം.
അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് ആവശ്യമായ സഹായം ചെയ്യണമെന്നാവശ്യവുമായി രാമചദ്രന്റെ കുടുംബം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിരുന്നു. നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പലതും സത്യവിരുദ്ധമാണെന്നും സത്യവുമായി ബന്ധമില്ലെന്നും ഇന്ദിര വ്യക്തമാക്കി.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest