Connect with us

National

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവും പിഴയും ശിക്ഷ

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റുപ്രതികളായ ഫൂല്‍ ചന്ദ്, മഹേഷ് പ്രസാദ്, സുനില്‍കുമാര്‍, സുശീല്‍ കുമാര്‍, ബക്കേ ജൂലിയസ്, സുധീര്‍ കുമാര്‍ തുടങ്ങിയവര്‍ക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്.

അതിനിടെ, ലാലുപ്രസാദ് യാദവിന് വേണ്ടി സ്വാധീനിക്കാന്‍ ഓട്ടേറെ ഫോണ്‍ കോളുകള്‍ വന്നതായി വിചാരണക്കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ലാലുവിനെതിരെ തെളിഞ്ഞിട്ടുള്ളത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ലാലു ആവശ്യപ്പെട്ടിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
34 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പതിനൊന്ന് പേര്‍ വിചാരണാ കാലയളവിനിടെ മരിച്ചു. ഒരാളെ മാപ്പുസാക്ഷിയായി സിബിഐ അംഗീകരിച്ചു.