Connect with us

Ongoing News

മുത്വലാഖും ബഹളങ്ങളും

Published

|

Last Updated

വ്യക്തമായ കാരണങ്ങളില്ലാതെ ത്വലാഖ് ചൊല്ലല്‍ ഇസ്‌ലാം വിലക്കിയത് നിസാര പ്രശ്‌നങ്ങള്‍ക്കു പോലും വിവാഹബന്ധം വേര്‍പെടുത്തുന്നത് വ്യാപകമായതോടെയാണ്. അതിനാല്‍ അനുവദനീയമാക്കിയെങ്കിലും ദൈവം വെറുക്കുന്ന കാര്യങ്ങളില്‍ ഒന്നായി വിവാഹമോചനത്തെ കണക്കാക്കി. കൃത്യമായ സാഹചര്യങ്ങളില്ലാതെ ബഹുഭാര്യത്വം സ്വീകരിക്കുക, ഭാര്യമാരുടെയും സന്താനങ്ങളുടെയും സംരക്ഷണത്തില്‍ വീഴ്ച വരുത്തുക, ഭാര്യമാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ഭാര്യയോടുള്ള കോപം കൊണ്ട് മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലുക എന്നിവയെല്ലാം ഇസ്‌ലാം നികൃഷ്ടമാക്കിയ കാര്യങ്ങളാണ്.

ഭാര്യയുടെ ദുഷ്‌ചെയ്തികള്‍ മൂലം ക്ഷമ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉപദേശിക്കാനും ഫലിക്കുന്നില്ലെങ്കില്‍ കിടപ്പറയില്‍ മാത്രം മാറിനില്‍ക്കാനും എന്നിട്ടും ശരിയാകാത്ത സാഹചര്യമുണ്ടായാല്‍ മാത്രം ശിക്ഷണം എന്ന നിലക്ക് പരുക്കേല്‍ക്കാത്ത രീതിയില്‍ അടിക്കാനും അപ്രകാരം രമ്യമായി വിവാഹബന്ധം നിലനിര്‍ത്താനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത്തരം ഘട്ടങ്ങള്‍ കഴിഞ്ഞേ വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാന്‍ അനുവദിക്കുന്നുള്ളൂ. അല്ലാതെ ഒരു സുപ്രഭാതത്തില്‍ ത്വലാഖ് മൂന്നും ചൊല്ലിയതായി  പ്രഖ്യാപിക്കാന്‍ അനുവദിക്കുകയോ അത്തരം കാര്യങ്ങള്‍ മുസ്‌ലിംകള്‍ പിന്തുടരുകയോ ചെയ്യുന്നില്ല.

ദമ്പതിമാര്‍ക്കിടയില്‍ ഛിദ്രതയുണ്ടാകുമെന്ന് ഭയമുണ്ടെങ്കില്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ മധ്യസ്ഥനെ നിങ്ങള്‍ നിയോഗിക്കുക. അവര്‍ ഇരുവരും അനുരഞ്ജനമാഗ്രഹിക്കുന്നുണ്ടെങ്കില്‍ ദമ്പതികമാര്‍ക്കിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കും (വി.ഖു 4:34). നിങ്ങള്‍ ഭാര്യമാരെ വേര്‍പെടുത്തുകയും തുടര്‍ന്നു ദീക്ഷാകാലം തീരാറാവുമ്പോള്‍ ഉദാത്ത രീതിയില്‍ അവരെ സഹവസിപ്പിക്കുകയോ വിട്ടയക്കുകയോ ചെയ്യണം. നിങ്ങള്‍ അതിക്രമികളായിത്തീരും വിധം ദ്രോഹിക്കാനായി അവരെ പിടിച്ചുവെക്കരുത്. അങ്ങെനയൊരാള്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തത്തെ തന്നെ ദ്രോഹിച്ചവനായി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ പരിഹാസപാത്രമാക്കരുത്. (വി.ഖു.2.231) ഇസ്‌ലാമികാധ്യായത്തിന്റെ പ്രായോഗികവും അതേ സമയം കര്‍ക്കശവുമായ നീതിശാസ്ത്രമാണ് മേല്‍ പറഞ്ഞ സൂക്തങ്ങള്‍ വിളിച്ചോതുന്നത്.ദാമ്പത്യ ജീവിതം ദുരിതപൂര്‍ണമെങ്കില്‍ വേര്‍പെടുത്താമെന്നു തന്നെയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. സ്ത്രീകളെ അകാരണമായി കെട്ടിയിടരുത്. എത്രയെത്ര  സ്ത്രീകളെയാണ് വിവാഹമോചനം അര്‍ഹിച്ചിട്ടും അവര്‍ക്ക് ത്വലാഖ് നല്‍കാതെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരും ഓര്‍ക്കുന്നില്ല. യഥാര്‍ഥത്തില്‍ ത്വലാഖ് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് പല ഘട്ടങ്ങളിലും ആഗ്രഹിക്കുന്നത്. അതാകട്ടെ ഭര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലും. ഖുര്‍ആന്‍ രണ്ടാം അധ്യായം 229 -ാം വചനത്തില്‍ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖ് രണ്ട് പ്രാവശ്യമാണെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പ് വരുമെന്ന് ഭയപ്പെട്ടാല്‍ ഇരു പക്ഷത്തു നിന്നും ആള്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും നിര്‍ദേശിക്കുന്നു. അതിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കിലേ ത്വലാഖ് പറയാവൂ എന്നാണ് വിവക്ഷ.എന്നാല്‍, സ്ത്രീയും പുരുഷനും തമ്മില്‍ വീണ്ടും വിവാഹബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ പുരുഷന്‍ തന്റെ ഭാര്യയായിരുന്നവളെ വിവാഹബന്ധത്തിലേക്ക് തിരിച്ചെടുത്തതായി പ്രഖ്യാപിച്ചാല്‍ മതി. സ്ത്രീയുടെ മൂന്നു ശുദ്ധികാലം കഴിയുന്നതിനു മുമ്പാണ് ഇങ്ങനെ കേവലം പ്രഖ്യാപനം കൊണ്ട് വിവാഹബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത്. മൂന്നു ശുദ്ധികാലം കഴിഞ്ഞാല്‍ നികാഹ് നടത്തി വിവാഹബന്ധം പുനഃസ്ഥാപിക്കണം. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ തിരിച്ചെടുക്കുന്നത് ഇസ്‌ലാം നിയമപരമായി തന്നെ പ്രോത്സാഹിപ്പിക്കുകയാണിവിടെ. ഇന്ത്യയിലോ ലോകത്ത് വേറെയെവിടെയെങ്കിലുമോ വിവാഹമോചിതയായ സ്ത്രീയെ വീണ്ടും ഭാര്യയായി സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തി നിയമവും നിലവിലില്ലെന്നത് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യബന്ധം പുനഃസ്ഥാപിക്കപ്പെട്ട ശേഷം വീണ്ടും പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോഴും അനുരഞ്ജന ശ്രമം നടത്തണം. അനുരഞ്ജന ശ്രമം പരാജയപ്പെട്ടാല്‍ വീണ്ടും ത്വലാഖ് ചൊല്ലാം. (ഖുര്‍ആന്‍ 2:229)
രണ്ടാമത് യോജിച്ച ശേഷം വീണ്ടും അകലാനിടവരികയും അനുരഞ്ജന ശ്രമം പരാജയപ്പെടുകയും  ചെയ്താല്‍ വീണ്ടും ത്വലാഖ് ചൊല്ലാം. പക്ഷേ, മൂന്ന് തവണ ത്വലാഖ് ചൊല്ലിയ ശേഷം വിവാഹബന്ധം പുനഃസ്ഥാപിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ആ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ച് ത്വലാഖ് ചൊല്ലുന്ന അവസ്ഥ ഉണ്ടാവണം. (2:230) അതു മൊഴിചൊല്ലിയ പുരുഷന് തിരിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെയാകരുത്. അനിവാര്യ ഘട്ടത്തില്‍ ത്വലാഖ് ഒരുമിച്ചു ചൊല്ലേണ്ട അവസ്ഥയുണ്ടാവുമെങ്കിലും പരസ്പരം ക്ഷമിച്ചു ഒരുമിച്ചു ജീവിക്കാനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് ഇതുകൊണ്ട്  ഉദ്ദേശ്യം. മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്ന് ത്വലാഖായി പരിഗണിച്ച് നിമയമമാക്കിയത് രണ്ടാം ഖലിഫ ഉമര്‍(റ) വിന്റെ കാലത്താണ്. ത്വലാഖ് മൂന്നും ഒരുമിച്ച് ചൊല്ലിയാല്‍ ഒന്നു മാത്രമായി കരുതി ത്വലാഖ് നിയന്ത്രണമില്ലാതെ ഉച്ചരിക്കുന്ന അവസ്ഥ വന്നപ്പോള്‍ സ്ത്രീകളുടെ പ്രയാസം ബോധ്യപ്പെട്ടാണ് മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്ന് ത്വലാഖാകുമെന്ന് സഹാബീ പണ്ഡിതരുമായി ചര്‍ച്ച ചെയ്ത് ഉമര്‍ (റ) വിധി കല്‍പ്പിച്ചത്. പിന്നീട് വന്ന ഭരണാധികാരികളും പണ്ഡിതന്മാരും ഇസ്‌ലാമില്‍ സര്‍വസ്വീകാര്യരായി അംഗീകരിച്ചു വരുന്ന നാല് മദ്ഹബിന്റെ ഉമാമുമാരായ ശാഫി, ഹനഫി, ഹമ്പലി മാലിക്കി എന്നിവരും ഈ രീതിയിലുള്ള ത്വലാഖ് അംഗീകരിക്കുകയും  നാളിത് വരെയും അത് തുടര്‍ന്നു വരികയുമാണുണ്ടായത്. എന്നാല്‍, ഇസ്‌ലാമിക ദര്‍ശനത്തെയും പാരമ്പര്യത്തെയും തെറ്റായി വ്യാഖ്യാനിക്കുന്ന മതനവീനവാദികള്‍ സഹാബിമാരുടെയും മുസ്‌ലിം ലോകത്തിന്റെയും നിലപാടിനെ ധിക്കരിച്ചുകൊണ്ട് മൂന്നു ത്വലാഖിനെ ഒരു ത്വലാഖായി പരിഗണിക്കണമെന്നു വാദിച്ചു.

ഒറ്റയടിക്ക് മൂന്ന് ത്വലാഖ് ചൊല്ലുന്നതു കൊണ്ട് വിവാഹമോചനം നിയന്ത്രിക്കാമെന്ന ധാരണ തെറ്റാണ്. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചവര്‍ ഇവയെല്ലാം മറികടക്കും. കാരണം ഒരു മുസ്‌ലിമിന് ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താമെന്ന ശരിഅത്ത്് നിയമം 1937 മുുഹശരമശീേി മര േന്റെ പരിരക്ഷയുള്ളതാണ്. അത്  ഭേദഗതി  ചെയ്യാന്‍ കഴിയില്ല. ഘട്ടംഘട്ടമായേ ത്വലാഖ് ചൊല്ലാന്‍ പാടുള്ളൂ എന്നും ഒരുമിച്ച് മൂന്നും ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തരുതെന്നുമേ കോടതിക്കു കല്‍പ്പിക്കാന്‍ കഴിയൂ. മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലുന്നത് നിരോധിച്ചാല്‍ മാത്രം മുസ്‌ലിം സ്ത്രീകള്‍ സുരക്ഷിതരാവുമോ? മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലാന്‍ ഭാര്യയും ഭര്‍ത്താവും രണ്ടു പേരുടെയും ബന്ധുക്കളും മധ്യസ്ഥരും ചേര്‍ന്ന് എടുത്ത തീരുമാനമായാല്‍ അത് സ്ത്രീയെ പീഡിപ്പിക്കുന്നതാവുന്നതെങ്ങനെയാണ്? മാത്രവുമല്ല ഒരു ത്വലാഖിന് വിധേയയായ സ്ത്രീയും ഒറ്റയടിക്കുള്ള ത്വലാഖിന് വിധേയയായ സ്ത്രീയും നേരിടുന്ന പ്രയാസങ്ങള്‍ തമ്മില്‍ എന്ത് കാതലായ അന്തരമാണുള്ളത്? രണ്ട് പേരും ഒരേ തിക്ത ഫലങ്ങള്‍ തന്നെയല്ലേ അനുഭവിക്കുന്നത്?
ഭാര്യയെ ഉപേക്ഷിച്ച ശേഷം എത്ര ഭര്‍ത്താക്കന്മാരാണ് വിവാഹ മോചനം നടത്താതെ സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നതെന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. സ്ത്രീ കോടതിയെ സമീപിച്ച് വിവാഹമോചനം നേടിയാല്‍ തന്നെ ഭര്‍ത്താവിന്  ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും വിവാഹമോചനം നല്‍കാതെ നീട്ടിക്കൊണ്ടുപോകാം. മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമുള്ള ഈ നിയമം ലഭിക്കാത്തതില്‍ ഇതര മതസ്ഥര്‍ വേവലാതിപ്പെടുന്നത് കോടതിയുമായി ബന്ധമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ കഴിയും. മുസ്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു നിയമത്തെയാണ് വ്യക്തമായി മനസ്സിലാക്കാതെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും അതിന്റെ പേരില്‍ ശരിഅത്ത് നിയമത്തില്‍ കൈകടത്തുന്നതും.  അത് രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരു പിടിവള്ളിയായി  മാറുകയും ചെയ്തു. ഏതായാലും നിലവിലുള്ള വ്യവസ്ഥയില്‍ വരുന്ന മാറ്റം വരും കാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.  മൂന്ന് ത്വലാഖാണെങ്കിലും ചൊല്ലിയാല്‍ ബന്ധം വേര്‍പ്പെടുമല്ലോ എന്നാഗ്രഹിക്കുന്ന മുസ്‌ലിം സ്ത്രീ, ഇനി മുതല്‍ പുതിയ നിയമ പ്രകാരം ത്വലാഖ് സാധുവോ അസാധുവോ എന്ന് തെളിയിക്കപ്പെടുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണിപ്പോള്‍. ത്വലാഖ് സാധുവാണെങ്കില്‍ 1986 ലെ വനിതാ സംരക്ഷണനിയമ പ്രകാരമുള്ള ആവശ്യങ്ങള്‍ക്കായി  അവള്‍ക്ക്  ഹരജി ബോധിപ്പിക്കാമെന്നിരിക്കെ, ഇനി മുത്വലാക്കാകുമ്പോള്‍ ആ അവസരവും അവള്‍ക്ക് നഷ്ടപ്പെടുകയാണ്.  ഗാര്‍ഹിക പീഡന നിരോധന നിയം വന്നശേഷം എത്രയോ സ്ത്രീകള്‍ ഭര്‍തൃഗൃഹം കൈയേറി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പുറത്താക്കി വാതിലടച്ചു. ഫലമോ കോടതി തന്നെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്വത്ത് കൈയേറി താമസിക്കാനുള്ള അധികാരം ഭാര്യക്കില്ലെന്ന വിധി പുറപ്പെടുവിച്ചു. ഇപ്പോഴും ഭര്‍ത്താവിനെ വഞ്ചിച്ചു അന്യപുരുഷനൊടൊപ്പം ഇറങ്ങിപ്പോകുകയും അന്യപുരുഷനൊപ്പം പിടിക്കപ്പെടുകയും ചെയ്ത ഭാര്യമാര്‍ ഭര്‍തൃവീട് കൈയേറി സുഖമായി കഴിയുന്നു. ഏറ്റവും അധികം ദുര്‍വിനിയോഗം ചെയ്യുന്ന നിയമമായി മാറി ഇന്ന് ഗാര്‍ഹികപീഡന നിരോധന നിയമം. ഭാര്യക്ക്  ഭര്‍ത്താവില്‍ നിന്നു വന്‍തുക ജീവനാംശമായി പിടിച്ചെടുക്കാനുള്ള ഒരു ഉപാധിയായും ഈ നിയമം മാറിയിരിക്കുന്നു. സ്ത്രീകളെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് “സ്ത്രീപക്ഷ” നിയമങ്ങള്‍ സമൂഹത്തെ കൊണ്ടുപോകുന്നത്. സ്ത്രീകള്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പരാതി കൊടുക്കുമ്പോള്‍ സ്ത്രീ സംരക്ഷിക്കപ്പെടുകയല്ല ഭൂരിപക്ഷം കേസുകളിലും കാണുന്നത്. കാലക്രമേണയോ അനുരഞ്ജനത്തിലൂടെയോ മാറ്റിയെടുക്കാന്‍ പറ്റുന്ന പിണക്കം കേസ് കൊടുത്തു വഷളാക്കി വിവാഹബന്ധം വേര്‍പെടുത്തപ്പെടുകയാണ് ഭൂരിഭാഗം കേസുകളിലും.
തുടരെത്തുടരെ ത്വലാഖ് ചൊല്ലുകയും തിരിച്ചെടുക്കുകയും ചെയ്ത് ത്വലാഖിനെ ലഘൂകരിച്ചു കണ്ടപ്പോഴാണ് ത്വലാഖിന്റെ വചനങ്ങള്‍ സൂക്ഷിച്ചു മൊഴിയണമെന്നും അല്ലാത്തപക്ഷം വിവാഹബന്ധം വേര്‍പെടുമെന്നും ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെട്ടത്. അല്ലാതെ  പൂര്‍വികര്‍ ഇസ്‌ലാമിക നിയമത്തിന് നിരക്കാത്തത് ശരീഅത്ത് നിയമത്തില്‍ കൊണ്ടുവന്നതല്ല. ഒരാള്‍ ഒരു സ്ത്രീയെ ത്വലാഖ് ചൊല്ലിയാല്‍ സാഹചര്യവും സന്ദര്‍ഭവും എല്ലാം പരിഗണിച്ചാണ് അത് ത്വലാഖാണോ അല്ലയോ എന്ന് മതപണ്ഡിതര്‍ ഫത്‌വ നല്‍കുന്നത്. ഇതര സമുദായക്കാരില്‍ വാക്കുകള്‍ കൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ കഴിയില്ല. ഇസ്‌ലാമിക ശരീഅത്ത് ദൈവിക നിയമമാണ്. അത് മാറ്റാനും പുതുതായി എഴുതിച്ചേര്‍ക്കാനും മതപണ്ഡിതനോ ഭരണാധികാരിക്കോ കഴിയില്ല.
ഏതൊരാള്‍ക്കും ഏതു മതം സ്വീകരിക്കുവാനും മതവിശ്വാസമനുസരിച്ച് ജീവിക്കാനും ഇന്ത്യന്‍ ഭരണഘടനയുടെ 25 -ാം അനുച്ഛേദം അവകാശം നല്‍കുകയും ഇത് പൗരന്റെ മൗലികാവകാശമായി  കണക്കാകുകയും ചെയ്യുന്നു. ഈ സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുള്ളതാണ്. ഓരോ മതത്തിന്റെയും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആ മതത്തിലെ പണ്ഡിതന്മാര്‍ക്കാണ് അധികാരം നല്‍കേണ്ടത്. അല്ലാതെ ഒരു അഞ്ചംഗ ബഞ്ച്  വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അതില്‍ ഭൂരിപക്ഷമെടുത്ത് തീരുമാനമെടുക്കുകയല്ല വേണ്ടത്. ഓരോ വ്യക്തിയും ഓരോ അഭിപ്രായമുള്ളവരാണ്. കേവലം അഞ്ചംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്  മുന്‍ഗണന നല്‍കി  ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ മതനിയമം പറയുന്ന മതപണ്ഡിതരെ അവഗണിക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍  അതിന്  ഇസ്‌ലാമിക നിയമം എന്ന് പറയുകയുമരുത്. മതം വ്യാഖ്യാനിക്കാന്‍ കോടതി മെനക്കെടുന്ന അവസ്ഥ മതനിയമങ്ങളില്‍ കൈകടത്തല്‍ തന്നെയാണ്.  വ്യക്തി നിയമങ്ങളില്‍ കോടതികള്‍ കൈകടത്തലുകള്‍ ആരംഭിച്ചതായാണ് പുതിയ നീക്കം  വിലയിരുത്തപ്പെടുക. അനന്തരാവകാശ നിയമത്തിലും ഭാവിയില്‍ കൈകടത്തലുണ്ടാകില്ലെന്ന് പറയാന്‍ കഴിയുമോ? അത് ഒരു വിശ്വാസിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കിലും കോടതി നിയമങ്ങള്‍ അംഗീകരിക്കാതിരിക്കാനാകില്ല. ഇത് ഭീകരമായ അവസ്ഥയാണ്. ഭൂരിഭാഗം മുസ്‌ലിംകളും അംഗീകരിക്കാത്ത നിയമം മുസ്‌ലിംകളുടെ  ഉന്നമനത്തിന് എന്നു പറഞ്ഞു അടിച്ചേല്‍പ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ മുസ്‌ലിം നാമധാരികളായ ചിലര്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കണ്ട് മുസ്‌ലിംകള്‍ അംഗീകരിച്ചു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ  സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന വസ്തുത വരും കാലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
1987-ല്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശമായ ഫസ്്ഖ് കോടതി വിധിയിലൂടെ നിരോധിച്ചു. വിവാഹമോചനം ആവശ്യമായ സ്ത്രീക്ക് ഭര്‍ത്താവ് ത്വലാഖ് നല്‍കാതെ ബുദ്ധിമുട്ടിക്കുകയും തനിക്ക് ഭാര്യയെ വേണ്ടെങ്കിലും വിവാഹമോചന ഹരജിക്കെതിരെ കുടുംബ കോടതിയില്‍ തര്‍ക്കിക്കുകയും കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചാല്‍ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങള്‍ സ്ഥിരമാണ്. അവസാനം സ്ത്രീ തന്റെ സ്വര്‍ണാഭരണങ്ങളും പണവും മറ്റു അവകാശങ്ങളും സ്വമേധയാ വേണ്ടെന്ന് വെച്ച് വിവാഹമോചനം നേടാന്‍ ശ്രമിക്കുന്നു. അതിനും അനുവദിക്കാതെ  ഭാര്യമാരെ കഷ്ടപ്പെടുത്തുന്ന കേസുകളും കാണാം. യഥാര്‍ഥത്തില്‍ മതനിയമമല്ല മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ത്വലാഖ് പുരുഷനാണ് ചൊല്ലുന്നതെങ്കിലും  ഭൂരിഭാഗം കേസുകളിലും അത് സ്ത്രീയുടെ ആവശ്യമാണ്. മൂന്ന് ത്വലാഖും  ഒരേ സമയം ആവശ്യപ്പെടുന്നതും പല സമയങ്ങളിലും സ്ത്രീകളാണ്. അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍, ത്വലാഖ് മൂന്നും ഒരുമിച്ച് ചൊല്ലുന്നത് മധ്യസ്ഥ ചര്‍ച്ചകള്‍ക്കു ശേഷം അനുവദിക്കുന്നതല്ലേ ഉചിതം? ഒരു ത്വലാഖിനു ശേഷം ഭര്‍ത്താവ് വിവാഹമോചനം നല്‍കാതെ രണ്ടും മൂന്നും ത്വലാഖ് ചൊല്ലാതിരിക്കുകയോ തിരിച്ചെടുക്കാന്‍ ഉദ്ദേശമില്ലാതെ തിരിച്ചെടുത്തതായി പറയുകയോ ചെയ്താല്‍  ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. വര്‍ഷങ്ങളോളം തെറ്റിപ്പിരിഞ്ഞ് കേസുകള്‍ കൊടുത്തു അവസാനം മധ്യസ്ഥരിടപെട്ടു വേര്‍പിരിയാന്‍ തീരുമാനിച്ചു എന്നുവെക്കുക. ഈ ഘട്ടത്തില്‍ എഗ്രിമെന്റ് എഴുതുമ്പോള്‍ ത്വലാഖ് ഘട്ടം ഘട്ടമായേ ചൊല്ലാന്‍ പാടുള്ളൂ എന്ന നിയമം വില്ലനായി വരുന്നത്  സ്ത്രീകള്‍ക്കെതിരായി തന്നെയാണ.് ഒരു ത്വലാഖ് ചൊല്ലി പിരിയുമ്പോള്‍ ജീവനാംശ തുക കൈമാറാന്‍ ഭര്‍ത്താവ് തയ്യാറാകില്ല. കാരണം അവള്‍ എഗ്രിമെന്റില്‍ നിന്നും പിന്‍മാറി തന്നെ ബുദ്ധിമുട്ടിക്കുമോ എന്ന ഭയംതന്നെ. മുസ്‌ലിംകള്‍ക്ക്  ദാമ്പത്യബന്ധം യോജിച്ചുപോകാന്‍ കഴിയില്ലെങ്കില്‍ പിരിയാന്‍  ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നിയമത്തോടെ അവരും ധാരാളം പ്രയാസങ്ങള്‍ അനുഭവിക്കും. ഹിന്ദുവിവാഹ നിയമപ്രകാരം യോജിച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്ത് ആറ് മാസം കാത്തിരുന്ന ശേഷമേ വിവാഹമോചനം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ആറുമാസ കാലാവധി പ്രത്യേക സാഹചര്യങ്ങളില്‍  ഒഴിവാക്കികൊടുക്കാമെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരിക്കുന്നു. മുസ്‌ലിംകള്‍ക്ക് വിവാഹ മോചന നിയമം കര്‍ക്കശമാക്കുമ്പോള്‍ ഹിന്ദു വിവാഹനിയമവും ഇന്ത്യന്‍ ഡൈവേഴ്‌സ് ആക്റ്റും അനുസരിച്ചുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയാണ് ചെയ്യുന്നത്.
കോടതിയിലെത്തുന്ന കേസുകളില്‍  സുന്നി വിശ്വാസികളായാലും മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗക്കാരായാലും വിവാഹമോചനം പെട്ടെന്ന് ലഭിക്കാനാണ് ആഗ്രഹിക്കുക. എന്നാല്‍ മൂന്നു ത്വലാഖും ഒരുമിച്ച് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമായി മാറുമ്പോള്‍ നിരപരാധിയാവും ചിലപ്പോള്‍ ശിക്ഷിക്കപ്പെടുക. കാരണം ഭാര്യയെ വ്യഭിചാരത്തില്‍ കൈയോടെ പിടികൂടിയ ഭര്‍ത്താവ് ചിലപ്പോള്‍ ഒറ്റയടിക്ക്  ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലി വേര്‍പെടുത്തിയേക്കാം. കുറ്റം ചെയ്തവള്‍ പുറത്തും നിരപരാധി ജയിലിലും! 30 ശതമാനത്തോളം കേസുകളില്‍ സ്ത്രീപീഡനം ഉണ്ടെങ്കിലും 70 ശതമാനം കേസുകളില്‍ പുരുഷ പീഡനമാണ് നടക്കുന്നതെന്നത് യഥാര്‍ഥ്യമാണ്. സ്ത്രീകള്‍ക്ക് നിയന്ത്രണമില്ലാതെ  ജീവിക്കാന്‍ മാത്രമേ പുതിയ നിയമം വഴിവെക്കൂ. മുമ്പൊക്കെ അലോസരങ്ങള്‍ തനിയെ കെട്ടടങ്ങുകയോ അനുനയിപ്പിച്ചു ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുകയോ ചെയ്യാമായിരുന്നു. ഇന്ന് നിസാര കാര്യങ്ങള്‍ക്ക് പിണങ്ങിപ്പിരിയുന്ന ഭാര്യയെ അനുനയിപ്പിച്ച് ദാമ്പത്യം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇതിന് കാരണം ശാസ്ത്രീയ പഠനവും സ്ഥിതി വിവരകണക്കുകളുടെ പിന്തുണയുമില്ലാതെ  അശാസ്ത്രീയ നിയമങ്ങള്‍ പടച്ചു വിടുന്നതാണ്.

ശാബാനുകേസില്‍ ജീവനാംശത്തിന് വിധിയെഴുതാന്‍ മതാഅ് എന്ന വാക്കിന് തെറ്റായി അര്‍ഥം നല്‍കിയ ഖുര്‍ആന്‍ പരിഭാഷയായിരുന്നു പിടിവള്ളിയെങ്കില്‍, ഇന്ന് പുത്തന്‍വാദികളുടെ ആശയമാണ് ത്വലാഖ് മൂന്നും ഒരുമിച്ചു ചൊല്ലരുതെന്ന് കോടതി വിധിക്കുള്ള അവലംബം. ചില മുസ്‌ലിം രാജ്യങ്ങളില്‍ മുത്വലാഖ് നിരോധിച്ചു എന്ന് പറയുന്നവര്‍ അവിടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ഫസ്ഖ് അനുവദിക്കുന്നുണ്ടെന്നതും ഫസ്ഖ് ചെയ്യാനുള്ള സ്ത്രീകള്‍ക്കുള്ള അവകാശം ഇന്ത്യയില്‍ അനുവദിക്കുന്നില്ല എന്നതും കണക്കിലെടുക്കേണ്ടതാണ്. ഫോണ്‍: 9995439047, 8547140035

 

Latest