Editorial
ആധാര്‍ ചോര്‍ച്ച യാദൃച്ഛികമോ?
ആധാര്‍ ചോര്‍ച്ച യാദൃച്ഛികമോ?ആധാര്‍ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്നും വാണിജ്യാവശ്യങ്ങള്‍ക്കടക്കം അത് ദുരുപയോഗപ്പെടുത്തുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ദി ട്രിബ്യൂണ്‍ പത്രത്തിന്റെ വെളിപ്പെടുത്തല്‍. 500 രൂപ നല്‍കിയാല്‍ ആര്‍ക്കും ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ സ്വന്തമാക്കാമെന്നാണ് പത്രം തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന. അജ്ഞാതരായ ഓണ്‍ലൈന്‍ ഇടപാടുകാരില്‍ നിന്നും ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ വാങ്ങിയതായും ട്രിബ്യൂണ്‍ വെളിപ്പെടുത്തി. പേ ടി എം വഴി 500 രൂപ നല്‍കിയാല്‍ പത്തു മിനുട്ടിനകം ഇതുമായി ബന്ധപ്പെട്ട “ഏജന്റ്” ഒരു ലോഗിന്‍ ഐഡിയും പാസ് വേഡും തരും. അത് ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലെയും വിവരങ്ങള്‍ കാണാവുന്നതാണ്. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള “സോഫ്റ്റ് വെയറും” ഈ ഏജന്റുമാര്‍ കമ്പ്യുട്ടറില്‍ സ്ഥാപിച്ചു തരുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പത്രം പറയുന്നു. ആറ് മാസക്കാലമായത്രെ ഈ അജ്ഞാത സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇതിനകം ലക്ഷക്കണക്കിന് ആധാര്‍ വിവരങ്ങള്‍ ഇവരിലൂടെ ചോര്‍ന്നിട്ടുണ്ടാകുമെന്നാണ് ആശങ്കിക്കുന്നത്.
ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും അത് ചോരുന്നതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു ഐ ഡി എ ഐ) രണ്ട് മാസം മുമ്പ് തറപ്പിച്ചു പറഞ്ഞതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ 210 വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ നമ്പറും വിവരങ്ങളും ചോര്‍ന്നതായി ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു യു ഐ ഡി എ ഐയുടെ ഈ പ്രസ്താവന. “ഇന്ത്യയിലെ ഡാറ്റാ സംഭരണ സംവിധാനം കുറ്റമറ്റതാണ്. ഏറ്റവും സുരക്ഷിതമായ വിവരകൈമാറ്റ സംവിധാനമാണ് ആധാര്‍. ആളിനെ തിരിച്ചറിയാനല്ലാതെ കൂടുതല്‍ ഒരു വിവരവും ആധാറിലൂടെ മറ്റാര്‍ക്കും ലഭിക്കില്ലെ” ന്നായിരുന്നു അന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. അതേസമയം ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച അടിക്കടി സംഭവിക്കുകയാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ചോര്‍ത്തിയതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. മഹാരാഷ്ട്രയിലെ അമരാവതിയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച കോളജ് വിദ്യാര്‍ഥികളുടെ വിവരങ്ങളും ആറു ലക്ഷത്തിലധികം പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റ് പുറത്തുവിട്ടതും കേരളീയരായ 35 ലക്ഷം പെന്‍ഷന്‍കാരുടെ വിവരം പുറത്തായതും ആധാര്‍ ചോര്‍ച്ച ഒരു പതിവ് സംഭവമായിരിക്കുന്നുവെന്ന്‌വ്യക്തമാക്കുന്നു.
ബന്ധപ്പെട്ടവര്‍ അറിയാതെയും അവരെ കബളിപ്പിച്ചുമാണോ ഇതൊക്കെ നടക്കുന്നത്? അല്ലെന്നാണ് ആധാര്‍ പദ്ധതിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്ന നന്ദന്‍ നിലേക്കനി പറയുന്നത്. സബ്‌സിഡിയും പെന്‍ഷനും അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമെന്ന് ഉറപ്പാക്കാനെന്ന പേരിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും, സ്വകാര്യ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ആധാറിലെ വിവരങ്ങള്‍ വിട്ടുകൊടുത്ത് 600 ശതകോടി ഡോളറിന്റെ പുതിയ വ്യവസായസാധ്യത സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് “രൃലറശ േടൗശലൈ” റിപ്പോര്‍ട്ടിന്റെ അവതാരികയില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ ഫോണിലും ഇ മെയിലിലും നാമറിയാത്ത ബിസിനസ് കോളുകളും മെയിലുകളും വരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ആധാര്‍ വഴിയാണ് അവര്‍ നമ്മുടെ നമ്പറുകളും ഈ മെയില്‍ വിവരങ്ങളും കണ്ടെത്തുന്നത്.
യു പി എ സര്‍ക്കാറാണ് ആധാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത് സുരക്ഷാഭീഷണിയും വെറും രാഷ്ട്രീയത്തട്ടിപ്പുമാണെന്നായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നിലപാട്. പൗരന്മാരുടെ വിവരം ശേഖരിച്ചുവെക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പദ്ധതി ആരംഭിച്ചതെന്ന് അന്ന് ബി ജെ പിയും ആരോപിച്ചിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ പദ്ധതി കൂടുതല്‍ ഊര്‍ജസ്വലമായി തുടരുകയായിരുന്നു. ഇതിന് പ്രചോദനമെന്തെന്ന് പരതുമ്പോള്‍ നന്ദന്‍ നിലേക്കനി പറഞ്ഞ കാര്യങ്ങളാണ് മുമ്പില്‍ തെളിഞ്ഞു വരുന്നത്.
ഭരണ ഘടന പൗരന് അനുവദിച്ച സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇത്. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലുള്ള മൗലിക സ്വതന്ത്ര്യത്തില്‍ സ്വകാര്യത അന്തര്‍ലീനമാണെന്ന് ആധാറുമായി ബന്ധപ്പെട്ട കേസില്‍ ആഗസ്ത് 23ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. പൗരന്മാരുടെ സ്വകാര്യ വിവരശേഖരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയുമുണ്ടായി. ഡാറ്റാ സംരക്ഷണത്തിനു ശക്തമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിനായി ശക്തമായ നിര്‍മാണം നടത്താനും വിധി പ്രസ്താവത്തില്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചതുമാണ്. ബില്ലിന്റെ കരടുരൂപം തയാറാക്കാന്‍ സുപ്രീം കോടതിയിലെ മുന്‍ ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായി പത്ത് അംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍, അധികൃതരും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളിയാണ് ചോര്‍ച്ചക്ക് പിന്നിലെങ്കില്‍ ഇത്തരം