Connect with us

International

പാക്കിസ്ഥാനിലേക്കുള്ള സൈനിക സഹായവും അമേരിക്ക നിര്‍ത്തലാക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള മുഴുവന്‍ സുരക്ഷാ സഹായവും അമേരിക്ക നിര്‍ത്തലാക്കി. ഇതോടെ പാക്കിസ്ഥാന് വര്‍ഷങ്ങളായി അമേരിക്ക നല്‍കിവരുന്ന ലക്ഷക്കണക്കിന് ഡോളറിന്റെ സൈനിക സഹായം ഇല്ലാതെയാകും. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് സൈനിക സഹായവും അമേരിക്ക പിന്‍വലിക്കുന്നത്. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്നും അതിനാല്‍ സഹായം നിര്‍ത്തലാക്കുന്നുവെന്നും യു എസ് വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്ന ഹഖാനി ശൃംഖലക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന സഹായമാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ മുംബൈ ഭീകരാക്രമണ കേസില്‍ മുഖ്യ സൂത്രധാരന്‍ യു എന്‍ തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനോട് കാണിച്ച മൃദുസമീപനവും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

അതേസമയം, സാമ്പത്തിക, വാണിജ്യ മേഖലയില്‍ ചൈനയുമായുള്ള പാക്കിസ്ഥാന്റെ അടുപ്പമാണ് അമേരിക്കയെ കടുത്ത നിലപാടിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. പാക്കിസ്ഥാനുമായി ചേര്‍ന്ന് ചൈന സാമ്പത്തിക ഇടനാഴി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 3300 കോടി ഡോളര്‍ സഹായമായി പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന് നല്‍കിവരുന്ന സൈനിക സഹായം കൂറെ മാസമായി കൃത്യമായി ലഭിക്കുന്നില്ല. ട്രംപ് അധികാരത്തിലേറിയ ശേഷം പാക്കിസ്ഥാനുള്ള സഹായത്തില്‍ അമേരിക്ക വീഴ്ച വരുത്തിയിട്ടുണ്ട്.
അതേസമയം, പാക്കിസ്ഥാന് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ പരാജയപ്പെട്ടതാണ് അമേരിക്കയെ തങ്ങള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest