Connect with us

National

ലാലുവിന്റെ ശിക്ഷാവിധി ഇന്ന്; തന്നെ സ്വാധീനിക്കാന്‍ ശ്രമമെന്ന് ജഡ്ജി

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ശിക്ഷ ഇന്ന് വിധിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശിക്ഷ പറയാനായി പരിഗണിക്കുന്നത്. അഭിഭാഷകന്‍ മരിച്ചതിനെ തുടര്‍ന്ന് ആദ്യ ദിവസം കേസ് മാറ്റിയിരുന്നു. രണ്ടാം ദിവസമായ ഇന്നലെ ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തുകയായിരുന്നു.

അതിനിടെ, ലാലുപ്രസാദ് യാദവിന് വേണ്ടി സ്വാധീനിക്കാന്‍ ഓട്ടേറെ ഫോണ്‍ കോളുകള്‍ വന്നതായി വിചാരണക്കോടതി ജഡ്ജി ശിവ്പാല്‍ സിംഗ് വെളിപ്പെടുത്തി.
ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ലാലുവിനെതിരെ തെളിഞ്ഞിട്ടുള്ളത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ലാലുവിന്റെ ആവശ്യം.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്. കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
34 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പതിനൊന്ന് പേര്‍ വിചാരണാ കാലയളവിനിടെ മരിച്ചു. ഒരാളെ മാപ്പുസാക്ഷിയായി സിബിഐ അംഗീകരിച്ചു. ലാലുവിനെ കൂടാതെ രാഷ്ട്രീയ നേതാക്കളായ ജഗദീഷ് ശര്‍മ, ആര്‍ കെ റാണ എന്നിവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.