Connect with us

Ongoing News

ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പഴയ പടക്കുതിര എത്തുമോ ? തീരുമാനം ഇന്നറിയാം

Published

|

Last Updated

കൊച്ചി: മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീം അംഗവുമായിരുന്ന ഡേവിഡ് ജെയിംസിനെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി നിയമിച്ചേക്കുമെന്ന് സൂചന. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ജെയിംസും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ന് തന്നെ രണ്ടിലൊരു തീരുമാനം അറിയാമെന്നാണ് സൂചന. 2014ല്‍ ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ജെയിംസിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാനും ജെയിംസിന് കഴിഞ്ഞിരുന്നു. ജെയിംസിനെ മടക്കിക്കൊണ്ടുവരാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രേമികളും താത്പര്യപ്പെടുന്നുണ്ട്.

ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിലവിലെ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ച സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ കോച്ചിനെ നോട്ടമിടുന്നത്.  പരസ്പര ധാരണയിലാണ് റെനെ പരിശീലക സ്ഥാനം ഒഴിഞ്ഞതെന്ന് ടീം മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ടീം വിടുന്നതെന്നും മികച്ച അനുഭവത്തിന് ടീം മാനേജ്മെന്റിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നതായി മ്യൂലെന്‍സ്റ്റീനും പ്രതികരിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ 12 വര്‍ഷം റെനെ സഹപരിശീലകനായിരുന്നു. തുടര്‍ന്ന് ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. കഴിഞ്ഞ ജൂലൈയിലാണ് പരിശീലക സ്ഥാനമേറ്റെടുത്തത്. ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ടീമിലേക്ക് തിരഞ്ഞെടുത്തതും സ്‌പെയിനിലെ വിദേശ പരിശീലനം ഉള്‍പ്പെടെ നിയന്ത്രിച്ചതും തീരുമാനിച്ചതും റെനെയുടെ നിര്‍ദേശപ്രകാരമായിരുന്നു.

2015ല്‍ രണ്ടാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പീറ്റര്‍ ടെയ്ലറും ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. അന്ന് അവസാനക്കാരായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ടീമിന് ജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. രണ്ടെണ്ണത്തില്‍ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോള്‍. നാലു സീസണിനിടെ ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ പരിശീലകനായിരുന്നു റെനെ.