Connect with us

Gulf

രാജ്യം ഉപരോധം നേരിടുമ്പോഴും തൊഴില്‍ തേടിയെത്തുന്നവര്‍ ഉയര്‍ന്നു

Published

|

Last Updated

ദോഹ: ഖത്വറിനെതിരെ സഊദി സഖ്യത്തിന്റെ ഉപരോധം തുടരുന്നുവെങ്കിലും രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ തൊഴില്‍ തേടിയെത്തുന്നവര്‍ മുപ്പത് ശതമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. തൊഴിലന്വേഷകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രതിസന്ധികള്‍ക്ക് തടസം നില്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ മാസവും നിരവധി അപേക്ഷകളാണ് ലഭിക്കുന്നതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കി. പ്രതിദിനം 50 മുതല്‍ 70 വരെ അപേക്ഷകളണ് ഓണ്‍ലൈനുകളില്‍ ലഭിക്കുന്നത്. ഭൂരിഭാഗം പേരും വൈറ്റ് കോളര്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നവരാണെന്നും റക്രൂട്ടിംഗ് ഏജന്‍സികളടെ ഡാറ്റകള്‍ വ്യക്തമാക്കുന്നു. നികുതി രഹിത വേതനമായതിനാല്‍ ഖത്വര്‍ തൊഴില്‍ വിപണി ആഗോള തലത്തില്‍ തന്നെ ആകര്‍ഷകമാണ്. നികുതി രഹിത വേതനം കൂടുതല്‍ ആകര്‍ഷിക്കുന്നതും പാശ്ചാത്യന്‍ നാടുകളില്‍നിന്നുള്ള തൊഴില്‍ അന്വേഷകരെയാണ്. വിദേശ രാജ്യങ്ങളിലെ തൊഴിലന്വേഷകരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി ഖത്വര്‍ മാറികഴിഞ്ഞതായും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

ബെയ്ത് ഡോട്ട് കോമും യുഗോവും സംയുക്തമായി അടുത്തിടെ നടത്തിയ സര്‍വേയില്‍ ഖത്വറിലെ 65 ശതമാനം തൊഴിലുടമകളും ഒരു വര്‍ഷത്തിനകം തന്നെ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. 69 ശതമാനം വന്‍കിട പ്രാദേശിക കമ്പനികളും 69 ശതമാനം മറ്റ് സ്വകാര്യ കമ്പനികളും 68 ശതമാനം മള്‍ട്ടിനാഷണല്‍ കമ്പനികളും വര്‍ഷത്തിലൊരിക്കല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്‍ജിനീയറിംഗ്, ബിസിനസ്, ഹോട്ടല്‍, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ പേരും ജോലി തേടുന്നത്. രാജ്യത്തെ ഭൂരിഭാഗം റിക്രൂട്ട്മെന്റ് ഏജന്‍സികളിലും ജൂണ്‍ അഞ്ചിന് ശേഷവും പ്രതിദിനം 80ലധികം തൊഴില്‍ അപേക്ഷകളാണ് ലഭിക്കുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും തൊഴില്‍ അപേക്ഷരില്‍ നിരവധിയുണ്ട്.