Connect with us

Articles

പകര്‍ച്ചവ്യാധിക്കെതിരെ 'ആരോഗ്യജാഗ്രത'

Published

|

Last Updated

കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയാകുമ്പോഴും നമ്മളിന്നും പല രോഗങ്ങളില്‍ നിന്നും മുക്തരല്ല. കാലാകാലങ്ങളിലെ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മഹാമാരികളില്‍ നിന്നു മുക്തി നേടിയെങ്കിലും ജീവിത ശൈലിയിലെ മാറ്റം മൂലം പല ജീവിത ശൈലീ രോഗങ്ങളും പകര്‍ച്ച വ്യാധികളും നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നു.
പകര്‍ച്ചവ്യാധികളെ ഭയപ്പെടേണ്ടതില്ലെങ്കിലും ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ തവണ എച്ച് 1 എന്‍ 1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. മരണ നിരക്കും കൂടിയിരുന്നു. ആരംഭദിശയില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് ഇത്തരം പകര്‍ച്ചപ്പനികള്‍. മാലിന്യ നിര്‍മാര്‍ജനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കാണിക്കുകയും കൃത്യ സമയത്ത് വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.
ഈ വര്‍ഷം പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി “ആരോഗ്യ ജാഗ്രത” എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് രൂപം നല്‍കിയിരിക്കുകയാണ്. എല്ലാവിധ പകര്‍ച്ചവ്യാധികളും തടയാനായി കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇടപെടലിലൂടെ പരിസരശുചിത്വം സ്വന്തം ഉത്തരവാദിത്വമാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വ്യക്തികളുടേയും കുടുംബങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ബോധവത്കരണത്തിലൂടെ ജനങ്ങളെ ജാഗരൂകരാക്കി, പെരുമാറ്റത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തി, പരിസരശുചീകരണം ശീലമാക്കാന്‍ സമൂഹത്തെ സജ്ജരാക്കുക എന്ന വലിയ ദൗത്യമാണ് ആരോഗ്യ ജാഗ്രതക്കുള്ളത്.

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. നമ്മുടെ പരിസരത്ത് അതായത് വീടിനുള്ളിലും വീടിനുവെളിയിലും താത്കാലികമായി വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകിന്റെ വംശവര്‍ധനവിന് കാരണമാകുന്നു. ഏറ്റവും ചെറിയ അളവില്‍ പോലും വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുക് മുട്ടയിടാനുള്ള സാഹചര്യമൊരുക്കുന്നു. എട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇവയെല്ലാം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കൊതുകളായിമാറുന്നു. ഡെങ്കിപ്പനി ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്, ജപ്പാന്‍ജ്വരം തുടങ്ങിയവയെല്ലാം കൊതുകു ജന്യരോഗങ്ങളാണ്.
ചുറ്റുപാടും ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ചവറുകള്‍ കൂനകൂട്ടിയിടുന്നതും എലിയും ഈച്ചയും പെരുകുന്നതിന് കാരണമാകുന്നു. എലി മൂത്രത്താല്‍ മലിനമായ വെള്ളവും ഭക്ഷണവും എലിപ്പനിയും ഈച്ചകള്‍ വന്നിരുന്ന് മലിനമായ ഭക്ഷണം വയറിളക്കരോഗങ്ങളും ടൈഫോയിഡും മഞ്ഞപ്പിത്തവും പടര്‍ത്തുന്നു. രോഗികള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായുവില്‍ കൂടി പകരുന്ന വൈറല്‍പനി, എച്ച്1 എന്‍1 പനി തുടങ്ങിയവ മറ്റുള്ളവര്‍ക്ക് പിടിപെടുന്നു.

പകര്‍ച്ചവ്യാധികള്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ആയതിനാല്‍ 2018ല്‍ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സംസ്ഥാന, ജില്ല, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഘട്ടംഘട്ടമായാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന എല്ലാ പകര്‍ച്ച വ്യാധികള്‍ക്കുമെതിരായ ജാഗ്രതാ യജ്ഞം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ആരോഗ്യ ജാഗ്രതാ മാര്‍ഗരേഖക്ക് രൂപം നല്‍കിയത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികളാണ് ജാഗ്രതയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, ജലവിഭവം, കേരള വാട്ടര്‍ അതോറിറ്റി, തൊഴില്‍ വകുപ്പ്, സാമൂഹ്യനീതി, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, പട്ടികവര്‍ഗ വികസനം, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, റെയില്‍വേ, പബ്ലിക് റിലേഷന്‍ വകുപ്പ്, ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ് തുടങ്ങി വകുപ്പുകളെ ഏകോപിപ്പിച്ച് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓരോ ജില്ലയിലും മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഇതിന്റെയടിസ്ഥാനത്തില്‍ എം പിമാര്‍, എം എല്‍ എമാര്‍ മറ്റ് ജനപ്രതിനിധികള്‍, കലക്ടര്‍മാര്‍ എന്നിവരുമായി യോഗങ്ങള്‍ ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്യും.
ഇതോടൊപ്പം എല്ലാ വിഭാഗങ്ങളും ജനുവരി 20നകം ചെയ്തുതീര്‍ക്കേണ്ട കര്‍മ പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടേയും സെക്രട്ടറിമാരുടേയും ഉന്നതതല യോഗം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാകലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ്, ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം, ജില്ലാതല ആരോഗ്യ ജാഗ്രതാ യജ്ഞം കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരണം, തദ്ദേശ സ്ഥാപനതല പ്രത്യേക യോഗം, പ്രവര്‍ത്തന മാര്‍ഗരേഖക്ക് അന്തിമരൂപം നല്‍കുന്നതിന് വകുപ്പ് തലവന്‍മാരുടെ ശില്‍പശാല, തദ്ദേശ ഭരണ സ്ഥാപനതലയോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള സൂക്ഷ്മതല കര്‍മ പദ്ധതി തയ്യാറാക്കല്‍, ആരോഗ്യ ജാഗ്രതാ ബോധവത്ക്കരണ/ പരിശീലന കൈപുസ്തകം തയ്യാറാക്കല്‍, വെര്‍ച്വല്‍ ക്ലാസ്‌റൂം പരിശീലനം, പ്രത്യേക ഗ്രാമസഭ, അയല്‍ക്കൂട്ട യോഗങ്ങള്‍, ആരോഗ്യ ശുചിത്വ പോഷണസമിതി കണ്‍വീനര്‍മാര്‍ക്കുള്ള ജില്ലാതല ഓറിയന്റേഷന്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാല, ആരോഗ്യ ജാഗ്രത ഗൃഹ സന്ദേശം, ആരോഗ്യ ജാഗ്രതാ ബോധവത്ക്കരണം, മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് ജാഗ്രതാ പ്രവര്‍ത്തനം നടത്തുക, വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ഡ്രൈഡേ, കൊതുക് പെരുകുന്നത് തടയുക, വീടുകളില്‍ ആരോഗ്യ ജാഗ്രതാ പാലനം വിലയിരുത്തല്‍, ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും ശുചീകരണദിനം ആചരിക്കല്‍ എന്നിങ്ങനെ മുപ്പതോളം കര്‍മ പദ്ധതികളാണ് ജനുവരി 20നകം നടപ്പിലാക്കേണ്ടത്.
ഇങ്ങനെ മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മുന്നൊരുക്കങ്ങള്‍ക്കു ശേഷം സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഇതരവകുപ്പുകള്‍, റസിഡന്റസ് അസോസിയേഷനുകള്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യ സേന, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒരുമിച്ച് കേരളത്തിലെ വീടുകള്‍ തോറും ബോധവത്കരണം നടത്തി ഉറവിട നശീകരണം യാഥാര്‍ഥ്യമാക്കുന്നു.

പകര്‍ച്ചവ്യാധിമുക്തമായ ഒരു നവകേരള സൃഷ്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷം മുഴുവനും പരിസരം ശുചിയായി സൂക്ഷിച്ച് ആരോഗ്യ ജാഗ്രത പാലിക്കേണ്ടത് ഓരോരുത്തരുടേയും ചുമതലയാണ്. അതിലൂടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആരോഗ്യമാണ് സംരക്ഷിക്കപ്പെടുന്നത്. പകര്‍ച്ചവ്യാധിക്കതിരെ കരുതലോടെ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം. അതിനായി മുഴുവന്‍ ജനങ്ങളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

 

ആരോഗ്യ, സാമൂഹിക നീതി മന്ത്രി

Latest