Connect with us

Kerala

ജേക്കബ് തോമസിന് പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിവരും; മറുപടിയുമായി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിനുണ്ടായ പിഴവുകളും കണക്കിലെ അപാകതകളും ചൂണ്ടിക്കാട്ടി രൂക്ഷമായി പരിഹാസത്തോടെ വിമര്‍ശിച്ച ജേക്കബ് തോമസിന് മറുപടിയുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തി. വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് ജേക്കബ് തോമസിന് നല്ലതെന്നു പറഞ്ഞ മന്ത്രി, സാമൂഹ്യപ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.

പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുതെന്ന ഉപദേശവും മന്ത്രി നല്‍കി. ഫേസ്ബുക്കിലാണ് തോമസ് ഐസക് വിശദമായ മറുപടി നല്‍കിയത്.

 

തോമസ് ഐസക്കിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

 

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

 

ജേക്കബ് തോമസിന്റെ പാഠം ഒന്നില്‍ പറയുന്ന കണക്കുകള്‍ ദുരിതത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സര്‍ക്കാര്‍ ഇതിനകം ചെയ്തുകഴിഞ്ഞു. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചതു സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണു നിര്‍ദേശങ്ങള്‍. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള സമഗ്രപരിപാടിയാണിത്.

 

ഉദാഹരണത്തിന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോണ്‍ ഭീഷണി ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ ആവാസ വ്യവസ്ഥയില്‍ത്തന്നെ മാറ്റങ്ങള്‍ അനിവാര്യമാണ്. സിആര്‍ഇസഡ് പരിധിയില്‍നിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകര്‍ഷകമായ ഭൂമി പാര്‍പ്പിട പദ്ധതി മാത്രമല്ല, മല്‍സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം. ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവ് എന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കില്‍ ഇക്കാര്യം ഉള്‍പ്പെടുന്നില്ല.

എന്നാല്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജില്‍ പാര്‍പ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ നവീകരിക്കണം. തീരദേശ റോഡുകളുടെ നിര്‍മാണം തുടങ്ങി വിപുലമായ പദ്ധതികള്‍ക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി. ചുരുക്കത്തില്‍ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു സാധ്യതയുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം.

 

ഒരു കാര്യം ഓര്‍ക്കുക. 13 വര്‍ഷം മുന്‍പ് സൂനാമി ബാധിതര്‍ക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോള്‍ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട് (എന്‍സിആര്‍എംപി) ഇത്തരം സമഗ്രപദ്ധതികള്‍ക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങള്‍ വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കും കൂടി സമര്‍പ്പിക്കാനാണ ധാരണയായിട്ടുള്ളത്.

 

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 40 പേജ് വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല. ഗുണപാഠം ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുത്.