Connect with us

Kerala

പഠന മികവിലൂടെ പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടും പഠനമികവുണ്ടാക്കിയും പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

അക്കാദമിക്ക് വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍ ഉറപ്പാക്കുകയാണ് പഠനമികവ് കൈവരിക്കാന്‍ പ്രധാനമായും ചെയ്യുന്നുന്നത്. ഇതിനായി അദ്ധ്യാപക പരിശീലനങ്ങള്‍ കഴിവതും പ്രവൃത്തി ദിനങ്ങളില്‍ നിന്ന് ഒഴിവാക്കും. വിദ്യാഭ്യാസ മേളകളും മറ്റും ശനിയാഴ്ചകൂടി ഉള്‍പ്പെടുത്തി നടത്തും. പഠനദിനങ്ങളിലോ, പഠന സമയങ്ങളിലോ അദ്ധ്യപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 200 പഠനദിനവും ആയിരം പഠനമണിക്കൂറുകളും വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ദിവസങ്ങള്‍ കണക്കാക്കിയാണ് പുസ്തകങ്ങളിലെ ഉള്ളടക്കവും പഠന പ്രവര്‍ത്തനവും തയ്യാറാക്കിയിട്ടുള്ളത്.

അടിസ്ഥാന സൗകര്യവികസനത്തിനായി 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ “കിഫ്ബി”ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ 113 സ്‌കൂളുകള്‍ക്ക് സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപയാണ് ലഭിക്കുക. 25 സ്‌കൂളുകള്‍ക്ക് ഉടന്‍തന്നെ കിഫ്ബി അനുമതി പ്രതീക്ഷിക്കുന്നു. 125 കോടി രൂപ ഈ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിന് ലഭിക്കും. 117 സ്‌കൂളുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബര്‍ മാസത്തിനകം കിഫ്ബിയ്ക്ക് സമര്‍പ്പിക്കും. 2019 ജനുവരിയില്‍ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന് പഴയ കെട്ടിടങ്ങള്‍ പൊളിക്കേണ്ടതുണ്ടെങ്കില്‍ സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

ജനുവരി 30നകം എല്ലാ സ്‌കൂളുകളിലും അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാകും. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ അതതു പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നടപ്പാക്കുക.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ധനമന്ത്രി തോമസ് ഐസക്ക്, ആരോഗ്യമന്ത്രി കെകെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി കെടി ജലീല്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാന്‍, സാമൂഹ്യ നീതി സെക്രട്ടറി ബിജു പ്രഭാകര്‍, എസ്സിഇആര്‍ടി. ഡയറക്ടര്‍ ഡോ ജെ പ്രസാദ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പികെ സുധീര്‍ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.