Connect with us

Gulf

ഇന്റര്‍നാഷണല്‍ കരാട്ടേ സെമിനാറിന് മലയാളി യുവാവ് ജപ്പാനിലേക്ക്‌

Published

|

Last Updated

അബുദാബി: ജപ്പാനിലെ ടോകിയോവില്‍ ഈ മാസം 30 മുതല്‍ ഡിസംബര്‍ നാല് വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ കരാട്ടേ സെമിനാറിനു യു എ ഇയില്‍ നിന്നും ക്ഷണിക്കപ്പെട്ടവരില്‍ കണ്ണൂര്‍ കണ്ണപുരം സ്വദേശി മുഹമ്മദ് ഫാഇസും. അര്‍പണബോധം കൊണ്ട് കരാട്ടേ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇദ്ദേഹം 94ല്‍ ഹര്‍ഷി സന്‍ബോ ഹിമാബുക്‌റുവിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലും 96ല്‍ എസ് ക്രിമ മാര്‍ഷല്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ സെമിനാറിലും പങ്കെടുത്തിരുന്നു. ജപ്പാന്‍ ഗവണ്‍മെന്റിനു കീഴില്‍ നടക്കുന്ന സെമിനാറില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഫായിസ് ഇതാദ്യമായിട്ടാണ് ടോകിയോവിലെ സെമിനാറില്‍ പങ്കെടുക്കുന്നത്. 28 വര്‍ഷമായി കരാട്ടേ ഫീല്‍ഡില്‍ സജീവ സാന്നിധ്യമായ ഫായിസ് മികച്ച ഇന്‍സ്ട്രക്ടറും വിവിധ ചാമ്പ്യന്‍ഷിപ്പിലെ വിധികര്‍ത്താവുമാണ്.

ജപ്പാനിലേക്കുള്ള യാത്രാ നടപടികള്‍ പൂര്‍ത്തിയായപ്പോഴാണ് ഇരട്ടി മധുരം എന്നോണം അര്‍മാനിയയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കരാട്ടേ ടൂര്‍ണമെന്റിലേക്കുള്ള ക്ഷണം വന്നെത്തുന്നത്. ജപ്പാന്‍ യാത്രക്ക് ശേഷം അര്‍മാനിയയിലേക്കുള്ള യാത്രാ തയ്യാറെടുപ്പുകള്‍ നടത്തും.
അബുദാബി കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലിചെയ്യുന്ന ഇദ്ദേഹം യു എ ഇ യില്‍ 20 വര്‍ഷമായി പ്രവാസം തുടരുന്നു. മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് ഫായിസിന്റെ കുടുംബം. കാരന്തൂര്‍ മര്‍കസ് ബോര്‍ഡിംഗ് പൂര്‍വവിദ്യാര്‍ഥികൂടിയാണ് മുഹമ്മദ് ഫായിസ്.