Connect with us

Socialist

വഹാബിസം കേരളത്തോട് ചെയ്തത്

Published

|

Last Updated

കേരളത്തിന് ഒരു മുസ്ലിം പൈതൃകമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ മുസ്ലിം സമൂഹത്തിന് തനതായ ഒരു പൈതൃകമുണ്ട്. അതിന് ചരിത്രപരമായ വേരുകളുണ്ട്.

1, കേരളത്തിലെ മുസ്ലിം സമൂഹം ഇന്നാട്ടിലെ ജനതയാല്‍ സ്വീകരിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. നബിതിരുമേനി ഇസ്ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്നേഹവായ്പ്പോടെ ആ മതം സ്വീകരിക്കപ്പെട്ടത് രണ്ടിടത്താണ്. മദീനയിലും കേരളത്തിലും.

നബിതിരുമേനിയും പ്രാരംഭകാല സഖാക്കളും മക്കയില്‍ ഇസ്ലാം മതത്തിന്‍റെ പ്രബോധനം ആരംഭിച്ചപ്പോഴുള്ള എതിര്‍പ്പുകളും വെല്ലുവിളികളും കഠിനമായിരുന്നുവല്ലോ. അതില്‍ നിന്ന് രക്ഷതേടാന്‍ നബി തന്‍റെ സഖാക്കളെ പലായനത്തിന് പ്രേരിപ്പിച്ചു. ആദ്യസംഘം പോയത് അബിസീനിയയിലേക്കാണ്. -ഇന്നത്തെ എത്യോപ്യയിലേക്ക്- ക്രിസ്ത്യന്‍ രാജാവായ നേഗസ് ഭരിക്കുന്ന ആ ആഫ്രിക്കന്‍ രാജ്യത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ മുസ്ലിംസംഘത്തിന് അഭയം കിട്ടി. അവര്‍ അവിടെ അഭയാര്‍ത്ഥികളായി സ്വീകരിക്കപ്പെട്ടു. ആ അഭയാര്‍ത്ഥി ജീവിതം പോലും അവസാനിപ്പിക്കാനും രാജാവിനെ സ്വാധീനിച്ച് മുസ്ലിംകളെ തിരിച്ചയപ്പിക്കാനും ഇസ്ലാമിന്‍റെ ശത്രുക്കള്‍ ശ്രമിച്ചതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അഭയാര്‍ത്ഥി ജീവിതത്തിനു സ്വാഭാവികമായി നേരിടാനുള്ളതാണ് ആ പരിണതിയൊക്കെ.

രണ്ടാമത്തെ പലായനം മദീനയിലേക്കാണ്. നബി തിരുമേനി തന്നെയും മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുന്നു. അവിടെ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നു. അതിനുള്ള സാമൂഹിക സാഹചര്യം അവിടെ ഒരുക്കപ്പെട്ടിരുന്നു. അതിനുമുമ്പു തന്നെ മദീനയിലുള്ളവരുമായി നബി ബന്ധപ്പെട്ടിരുന്നു. അവിടെയുള്ള ചില ഗോത്രങ്ങള്‍ ഇസ്ലാമിനെ ജീവിതരീതിയായി സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ജീവിതനായകനായ നബി മദീനയിലേക്ക് ചെല്ലുമ്പോള്‍ സ്വീകരിച്ചാനായിക്കാനായി മദീനാ നിവാസികള്‍ പട്ടണത്തിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. സ്വാഗതഗാനം പാടി സ്വീകരിച്ചാനയിക്കുകയായിരുന്നു അവര്‍.

അത്തരത്തില്‍ ഇസ്ലാമിനെ ഒരു നാട് സ്വീകരിക്കുന്ന മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ പിന്നീട് കാണാന്‍ കഴിയുന്നത് കേരളചരിത്രത്തിലാണ്. ആദ്യത്തെ പെരുമാളിന്‍റെ മതംമാറ്റ കഥ അവിടെ നില്‍ക്കട്ടെ. കഥയായോ ഐതിഹ്യമായോ അവിടെ നില്‍ക്കട്ടെ. തെളിവിന്‍റെ പിന്‍ബലത്തോടെ രേഖപ്പെടുത്തിയ സംഭവങ്ങള്‍ പിന്നെയുമുണ്ടല്ലോ. കേരളത്തിലെത്തിയതില്‍, രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രബോധന സംഘമായ മാലിക് ഇബ്നു ദിനാറിനും കൂട്ടര്‍ക്കും കൊടുങ്ങല്ലൂരില്‍ കിട്ടിയ സ്വീകരണം. ഈ നാടിന്‍റെ ഭരണാധികാരികള്‍ അവരെ സ്വീകരിക്കുകയും അവരുടെ മതജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകമായിരുന്നുവല്ലോ. അങ്ങനെയാണല്ലോ ചേരമാന്‍പള്ളി ഉയരുന്നത്.

ചരിത്രത്തിന്‍റെ യാത്രയില്‍ പിന്നെയുമീ സ്വീകരണങ്ങള്‍ കാണാം. ഏറ്റവും വര്‍ണാഭമായ ദൃശ്യങ്ങള്‍ കാണുക മലബാറിലാണ്. ഒരു കടല്‍പ്പാട് മാത്രം അപ്പുറം കിടക്കുന്ന യമനിലെ ഹളര്‍മൌത്തില്‍ നിന്ന് പ്രബോധകരായ മുസ്ലിംകള്‍ പായക്കപ്പലില്‍ കയറിവന്നത് മലബാറിലേക്കാണല്ലോ. ഇവിടേക്ക്, കേരളത്തിലേക്ക് അവര്‍ വന്നത് വാളുമായിട്ടല്ല. ഇവിടെ കരയില്‍ ആരും അവരെ കാത്തുനിന്നത് വാളുമായിട്ടല്ല. ഇരുകൈകളും നീട്ടി സ്വീകരിക്കാനായി കാത്തുനില്‍ക്കുയായിരുന്നു.

കോഴിക്കോട്ട് നങ്കൂരമിട്ട ജിഫ്രി പരമ്പരയുടെ നായകന്‍ കോഴിക്കോട്ടെത്തുമ്പോള്‍ സാമൂതിരി രാജാവിന്‍റ ദര്‍ബാറിലെ പ്രമുഖരും സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥരും കടപ്പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. സ്വീകരിച്ച് നേരെ കൊട്ടാരത്തിലേക്ക് ആനയിക്കാന്‍. അവിടെയത്തിയ തങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം പതിച്ചുനല്‍കുന്നു. അവിടെയാണല്ലോ ഇന്നും ജിഫ്രി ഹൌസ് നിലകൊള്ളുന്നത്. നിസ്കരിക്കാന്‍ പള്ളി. പള്ളിവെക്കാന്‍ സ്ഥലം. ഇതുകൊണ്ടൊന്നും തീരുന്നില്ല കോഴിക്കോട് ഗവര്‍മെന്‍റിന്‍റെ സ്വീകരണം. മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ശമ്പളത്തില്‍ ഖാദിമാരെ നിയമിച്ചു കൊടുക്കുന്നു. ഇന്നും കോഴിക്കോട് വലിയ ഖാദിയും ചെറിയഖാദിയും ഉണ്ടെന്നോര്‍ക്കണം.

ഈ മതത്തിന്‍ അനുയായികള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടിയെടുത്തു സാമൂതിരി സര്‍ക്കാര്‍. കടപ്പുറത്തെ മുക്കുവ കുടുംബങ്ങളിലെ മൂത്ത ആണ്‍കുട്ടിയെ മുസ്ലിമായി വളര്‍ത്തണം എന്ന് ഒരിക്കല്‍ ഉത്തരവിറക്കി. കോഴിക്കോടു മുതല്‍ പൊന്നാനി വരെയുള്ള കടപ്പുറത്തെ ഹിന്ദുകുടുംബങ്ങളില്‍ ആയിരം കുടുബങ്ങള്‍ ഇസ്ലാം സ്വീകരിക്കണമെന്ന് വേറൊരുത്തരവ്. അങ്ങനെയങ്ങനെ ഇസ്ലാമിനെ ഈ നാടും ഈ നാട്ടിലെ ജനങ്ങളും ജീവിതത്തിലേക്ക് സ്വീകരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്‍റെ അടിത്തറ.

2. തിരിച്ചങ്ങോട്ട് ആദ്യകാല മുസ്ലിംകള്‍ എങ്ങനെ പ്രതികരിച്ചു എന്നു നോക്കണം. അറേബ്യയില്‍ നിന്ന്
വന്നവരായിട്ടും ഇവിടെ അവര്‍ അറബികളായല്ല ജീവിച്ചത്. അറബിപേരിലല്ല അവര്‍ ഇവിടെ ജീവിച്ചത്. മുല്ലക്കോയയായും, പൂക്കോയയായും പൂക്കുഞ്ഞിയായും ജീവിക്കാന്‍ അവര്‍ക്ക് സാധിച്ചു. അവരുടെ പെണ്‍മക്കളെ കുഞ്ഞീബിയെന്നും മുല്ലീബിയെന്നും വിളിച്ചു. വെള്ളമുണ്ടും വെള്ള ഷര്‍ട്ടും വെളുത്ത തലയില്‍ കെട്ടും കേരളീയ മുസ്ലിംകങ്ങളുടെ തനതു വേഷമായി വന്നു. വരക്കല്‍ മുല്ലക്കോയ തങ്ങളോ, അബ്ദുര്‍റഹ്മാന്‍ ബാഫഖിതങ്ങളോ, അങ്ങനെ ചുരുക്കം ചിലര്‍ മാത്രമാണ് അറബിവേഷത്തില്‍ കാണപ്പെട്ടത്. ഈ ജനതയില്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ അവര്‍ക്കൊരു മടിയും ഉണ്ടായില്ല. ജനങ്ങളുടെ ഭാഷതന്നെ അവര്‍ സംസാരിച്ചു. നാട്ടിലും വീട്ടിലും. അതുകൊണ്ടു തന്നെ കേരളീയ മു്സ്ലിമിന്‍റെ മാതൃഭാഷ മലയാളമാണ്. എന്നും. ഇന്നും. മറ്റു സംസ്ഥനങ്ങളിലെപ്പോലെ ഉറുദുവല്ല.

3. മതം വളര്‍ത്തുമ്പോള്‍ പോലും നാടിന്‍റെ ഊടുംപാവും അഴിയാതെ സൂക്ഷിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ മഹത്വം. മലബാറില്‍ ഏറെയാളുകള്‍ ഇസ്ലാം സ്വീകരിച്ചത് മമ്പുറം മൌലദ്ദവീല സയ്യിദ് അലവി തങ്ങളുടെ മുമ്പിലായിരിക്കും. എന്നാല്‍ ആരെയും തങ്ങള്‍ അവരവരുടെ താല്‍പര്യത്തിന് എതിരായോ തങ്ങളുടെ താല്‍പര്യത്തിനു വേണ്ടിയോ മാര്‍ഗം കൂട്ടിയില്ല. അതിന്‍റെ തെളിവാണ് കളിയാട്ടുകാവും കാവിലെ ഉത്സവവും. പ്രദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ കടക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനാല്‍ ഭഗവതിയെ കാണാന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ടുവന്ന ദളിത് സ്ത്രീക്ക് പള്ളിയില്‍ നിന്ന് ഒരു വിളക്ക് എടുത്തുകൊടുക്കുകയാണ് തങ്ങള്‍ ചെയ്തത്. അതുകൊണ്ടു പോയി കാവില്‍ കത്തിച്ച് ഉത്സവം തുടങ്ങാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് കളിയാട്ടുകാവും കാവില്‍ ഉത്സവവും ആരംഭിക്കുന്നത്. ഇന്നും കളിയാട്ടുകാവിലെ ഉത്സവത്തിന് കൊടിയേറുന്നത് മമ്പുറം മഖാമില്‍ വന്നു കണ്ടിട്ടാണ്. മലബാറില്‍ മാപ്പിളമാര്‍ മാത്രമല്ല ആരും മനംനൊന്താല്‍ “”മമ്പുറം തങ്ങളെ”” ഓര്‍ക്കാറുണ്ട്. അത് ഈ നാടിന്‍റെ മനസ്സാണ്. മതേതരത്വം എന്ന സങ്കല്‍പത്തിന് ഊനം തട്ടുമെന്ന് തോന്നിയപ്പോള്‍ മമ്പുറം തങ്ങളേയും കാര്യസ്ഥനായ കോന്തുനായരേയും ഒരുമിച്ചാണ് മാപ്പിളമാര്‍ ഒാര്‍ത്തത്.

4. നാടിനെ മനസ്സിലേക്ക് ആവാഹിച്ച ആ മഹാന്മാരായ നേതാക്കള്‍ക്ക് എക്കാലത്തും കേരളം ആദരവും ബഹുമാനവും തിരിച്ചുകൊടുത്തിട്ടുണ്ട്. പണ്ട് രാജാക്കന്മാരുടെ കാലത്തും ഇപ്പോള്‍ നേതാക്കന്മാരുടെ കാലത്തും. കണ്ണൂരിലെ അറക്കല്‍ ആലിരാജാക്കന്മാരുടേയും കോഴിക്കോട് സാമൂതിരി രാജാക്കന്മാ‍രുടേയും ഉപദേശകനായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍. കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ സ്ഥിരം യാത്ര വേണ്ടിവന്നതിനാല്‍ തങ്ങള്‍ക്ക് ഇളനീര്‍ നല്‍കാന്‍ മാത്രമായി പാതയോരങ്ങളില്‍ തെങ്ങുകള്‍ മാറ്റി നിര്‍ത്തിയിരുന്നു എന്നത് ചരിത്രം. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ എന്നിവര്‍ക്ക് പില്‍ക്കാല സാമൂഹ്യജീവിതത്തില്‍ കിട്ടിയ ആദരവും ഇതില്‍ ഒട്ടും കുറവല്ല. അവരെ അംഗീകരിച്ചതിലൂടെയും ആദരിച്ചതിലൂടേയും ഈ നാട് അവരുടെ മതത്തെ ആദരിക്കുകയായിരുന്നു. അതാണ് കേരളീയ മുസ്ലിം പൈതൃകത്തിന്‍റെ ശേഷിപ്പ്.

5. ഈ നാടിനോട് അവര്‍ കാണിച്ച സ്നേഹവായ്പ്പ് നാട് എങ്ങനെയാക്കെ തിരിച്ചു കൊടുത്തു എന്നതിന് പല പല ഉദാഹരണങ്ങള്‍ കെ.ജി മാരാരും ഒ.രാജഗോപാലും രേഖപ്പെടുത്തിയിട്ടുണ്ട്. ബാബറിമസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കലുഷിതമായ കാലാവസ്ഥക്ക് ശേഷം മാരാരും അന്നത്തെ ബി.ജെ.പി നേതാക്കളും പാണക്കാട് ശിഹാബ് തങ്ങളെ കാണാനെത്തിയ രംഗമൊക്കെ പത്രത്താളുകളില്‍ പതിഞ്ഞു കിടപ്പുണ്ട്. പെരിന്തല്‍മണ്ണ തിരുമാന്ധാംകുന്നിനടുത്ത തളിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം നാടിനെ കലക്കിയ കഥ ഒ.രാജഗോപാല്‍ ആത്മകഥയില്‍ പറയുന്നുണ്ട്. “”പക്വമതികളായ മുസ്ലിംലീഗിന്‍റെ ചില നേതാക്കള്‍ കൈക്കൊണ്ട നിലപാട് സമുദായ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സഹായിച്ചു എന്നതും സ്മരണീയമാണ്. ആദരണീയനായ പൂക്കോയതങ്ങളുടെ നിലപാട് അതായിരുന്നു””-രാജഗോപാല്‍ പറയുന്നു. ബി.ജെ. പിനേതാക്കള്‍ എഴുതിയതും പറഞ്ഞതുമെല്ലാം എല്ലാവര്‍ക്കും എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ അധികം വിശദീകരിക്കുന്നില്ല.

6. ഈ ഐക്യവും സൌഹാര്‍ദ്ദവും മതത്തിനു പുറമെ മാത്രമല്ല മതത്തിന് അകത്തും അതേ കുളിര്‍മയോടെ കാത്തുസൂക്ഷിച്ചു എന്നതാണ് കേരളത്തിലെ മുസ്ലിം നേതൃത്വത്തിന്‍റെ മഹത്വം. ലോകമുസ്ലിം സമാജത്തില്‍ പലവിധ പിളര്‍പ്പുകളും ഇടര്‍ച്ചകളും ഉണ്ടായിട്ടും അതൊന്നുംതന്നെ 1920കള്‍ വരെയും കേരള മുസ്ലിംകളെ ബാധിച്ചില്ല എന്നോര്‍ക്കണം. ഏകശിലാ നിര്‍മിതമായി വിള്ളലില്ലാതെ പതിമൂന്ന് നൂറ്റാണ്ടിലേറെ നിലനിന്നതാണ് കേരളത്തിലെ മുസ്ലിം പൈതൃകം. അതിന് വിള്ളല്‍ വീണത് എന്നുമുതലാണ് എന്നതും അന്വേഷിക്കണം.

7. അപ്പോഴാണ് വഹാബിസം കേരളത്തോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും എന്ത് എന്ന് അന്വേഷിക്കേണ്ടിവരിക. നാടിന്‍റെ പൊതുവായ ആഘോഷങ്ങളെ എതിര്‍ക്കുന്നവര്‍ എന്തിനെയാണ് തകര്‍ക്കുന്നത്?

8. പരമതനനിന്ദയും അസഹിഷ്ണുതയും മാത്രം ഹൈവോള്‍ട്ടേജില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന അല്‍പ്പഞ്ജരായ മതപ്രസംഗകര്‍ എവിടെ നിന്നാണ് ഇറങ്ങിവന്നത്?

9. നവോന്ഥാനം നടത്തി എന്ന് അവകാശപ്പെടുന്ന പ്രസ്ഥാനം പിളരാന്‍ തുടങ്ങിയപ്പോള്‍ അന്തമില്ലാതെ പിളര്‍ന്നുകൊണ്ടിരിക്കുകയും അതില്‍ നിന്ന് കടുത്ത അന്ധവിശ്വാസികളും ഭീകരവാദികളും പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

10. എന്തുകൊണ്ടാണ് ഒരൊറ്റ ചിന്താധാരയില്‍ പെട്ട യുവാക്കള്‍ മാത്രം ഐ.എസ്.ഐ.എസില്‍ എത്തിപ്പെടുന്നത്.

– ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഒറ്റച്ചോദ്യത്തിന് ഉത്തരം തിരഞ്ഞാല്‍ മതി. അതാണ് ആ ചോദ്യം- വഹാബിസം കേരളത്തോട് ചെയ്തത് എന്ത്?

Latest