Connect with us

Articles

നന്മയുടെ നിറവില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍

Published

|

Last Updated

നന്മയുടെ നിറവില്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യ നാല്‍പ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. നാല് പതിറ്റാണ്ടിന്റെ സേവന കര്‍മങ്ങളുടെയും വൈജ്ഞാനിക വിനിമയത്തിന്റെയും മികവില്‍ റൂബി ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ് മര്‍കസ്. ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന സമ്മേളനം മര്‍കസ് നേടിയെടുത്ത നന്മയാര്‍ന്ന അധ്യായങ്ങുടെയും പകര്‍ന്നുകൊടുത്ത പ്രബുദ്ധതയുടെയും സമ്മേളനമാണ്. “പര്യവേക്ഷണം വൈജ്ഞാനിക മികവിന്” എന്ന പ്രമേയത്തെ അധികരിച്ചാണ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം മൂന്ന് ദിനങ്ങളിലായി നടക്കുന്നത്.

പരിശുദ്ധ ഖുര്‍ആനാണ് നമ്മുടെ മാര്‍ഗ ഗ്രന്ഥം. വിശുദ്ധ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയവുമില്ല. ശാസ്ത്രലോകത്തിന് വഴിവെളിച്ചം പകര്‍ന്ന് ഖുര്‍ആനുശ്ശരീഫ് ഇന്നും ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നു. വൈജ്ഞാനിക മികവിന് പര്യവേക്ഷണം അനിവാര്യമാണെന്ന പാഠം ഖുര്‍ആന്‍ നല്‍കുന്നു. വിജ്ഞാനാര്‍ജന വഴികളുടെ ശാസ്ത്രീയ മാനങ്ങളെ ഖുര്‍ആന്‍ ചിന്തോദ്ദീപകമായി അവതരിപ്പിക്കുന്നുമുണ്ട്. ഈ സാരാംശങ്ങളുടെ വെളിച്ചമാണ് വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് മര്‍കസിന് പ്രചോദനം.
അനാഥകള്‍ക്ക് അന്നവും അറിവും നല്‍കി തുടക്കം കുറിച്ച മര്‍കസ് നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സാംസ്‌കാരിക ലോകത്തിന്റെ വൈജ്ഞാനിക സിരാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന് പുറമെ ഇരുപതിലധികം സംസ്ഥാനങ്ങളില്‍ മര്‍കസ് സ്വന്തമായൊരു മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. വിജ്ഞാന വിനിമയത്തിന്റെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് വ്യത്യസ്ത രൂപത്തില്‍ മര്‍കസ് ഇന്ത്യയൊട്ടാകെ ആവിഷ്‌കരിച്ചിരിക്കുന്നത്. അറിവിന് പുറമെ ആഹാരവും സുരക്ഷിത ജീവിതവും മര്‍കസ് നല്‍കിയതോടെ സമൂഹത്തില്‍ പുറംതള്ളപ്പെട്ട നിസ്സഹായ ജീവിതങ്ങള്‍ പതിയെ മുഖ്യധാരയിലെത്തിച്ചേര്‍ന്നു.
രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ആദരിച്ചും അംഗീകരിച്ചും മനുഷ്യനെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയുമാണ് മര്‍കസ് സാമൂഹിക സേവന രംഗങ്ങളില്‍ പ്രവര്‍ത്തനം നടത്തിയത്. കേരളത്തിന് പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതിനു പുറമെ നിരാലംബരും നിര്‍ധനരുമായ കുടുംബങ്ങളുടെ സംരക്ഷണവും മര്‍കസ് ഏറ്റെടുത്തു. ഇന്ന് കേരളം മുതല്‍ കശ്മീര്‍ വരെ മര്‍കസിന്റെ സേവനപാത നീണ്ടുകിടക്കുകയാണ്. വെടിയൊച്ച നിലക്കാത്ത കശ്മീരിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് ദേശീയബോധം വളര്‍ത്താനും ധാര്‍മിക ശിക്ഷണം നല്‍കി നിര്‍ഭയത്വത്തിന്റെ പാതകള്‍ കാണിച്ചുകൊടുക്കാനും മര്‍കസിന് സാധിച്ചു.

ജനാധിപത്യത്തിന്റെ മഹിത സന്ദേശം ഭാരതീയ ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത് ദേശീയോദ്ഗ്രഥന പ്രക്രിയയില്‍ സജീവ പങ്കാളിത്തം വഹിക്കാനും മര്‍കസിന് കഴിഞ്ഞിട്ടുണ്ട്. മത വിദ്യാഭ്യാസത്തിനൊപ്പം ആധുനിക വിജ്ഞാനവും ആര്‍ജിച്ചെടുക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ധാര്‍മിക ബോധവും സദാചാരനിഷ്ഠയുമുള്ള സമൂഹസൃഷ്ടിപ്പ് സാധ്യമാകുകയുള്ളൂ. ഈ സന്ദേശമാണ് മര്‍കസ് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചത്. മര്‍കസ് നോളജ് സിറ്റിയില്‍ നേരത്തെ ആരംഭിച്ച യുനാനി മെഡിക്കല്‍ കോളജ,് ലോ കോളജ് എന്നിവക്ക് പുറമെ ശരീഅ സിറ്റി, ക്വൂന്‍സ് ലാന്‍ഡ്, മസ്‌റ എന്നീ മൂന്ന് സംരംഭങ്ങള്‍ കൂടി നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മര്‍കസ് സമര്‍പ്പിക്കുന്നു. ത്രിദിന സമ്മേളനത്തിലേക്കും സ്‌നേഹ ജനങ്ങളെ ക്ഷണിക്കുന്നു.

 

Latest