Connect with us

National

ശശികലയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു; 150 കോടിയുടെ സ്വത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെ നേതാവ് ശശികലയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബിസിനസ് പങ്കാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും മൂന്നാം ദിവസവും ആദായ നികുതി വകുപ്പ് (ഐ ടി) ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. തമിഴ്‌നാട്ടിലെ നാല്‍പ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ്. റെയ്ഡില്‍ നൂറ്റി അന്‍പത് കോടിയുടെ അനധികൃത സ്വത്ത് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തി. നിലവിലില്ലാത്ത ഇരുപത് വിദേശകമ്പനികളുടെ പേരില്‍ സ്ഥലമിടപാട് നടന്നതിന്റെ രേഖകളാണ് കണ്ടെത്തിയത്.

വിവിധയിടങ്ങളില്‍ നിന്നായി കണക്കില്‍ പെടാത്ത പതിനഞ്ച് കിലോ സ്വര്‍ണം, അഞ്ചരക്കോടി രൂപ, ഡയമണ്ടുകള്‍, റോളക്‌സ് വാച്ചുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. നൂറ്റി അന്‍പതോളം ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജയ ടി വി ഓഫീസ്, നമതു എംജിആര്‍ പത്രത്തിന്റെ ഓഫീസ്, ശശികലയുടെ സഹോദര പുത്രന്‍ വിവേകിന്റെ വീട് തുടങ്ങിയ നാല്‍പത് കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. നേരത്തെ, തമിഴ്‌നാട്, പുതുച്ചേരി, ബെംഗളൂരു എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ ജിഹ്വയായി പ്രവര്‍ത്തിച്ച ജയ ടി വി ഇപ്പോള്‍ ശശികലയുടെയും ദിനകരന്റെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ആരംഭിച്ച ഓപറേഷന്‍ ക്ലീന്‍ മണിയുടെ ഭാഗമായാണ് റെയ്ഡ് നടത്തുന്നത്.

 

Latest