Connect with us

Gulf

തീവ്രവാദത്തിന് പിന്തുണ; വഹാബി പണ്ഡിതന്മാര്‍ക്കെതിരെ നടപടിയുമായി സഊദി കിരീടവകാശി

Published

|

Last Updated

ബുറൈദ (സഊദി അറേബ്യ): തീവ്രവാദത്തിനും മതവിദ്വേഷ ആക്രമണങ്ങള്‍ക്കും കാരണമാകുന്ന വഹാബിസത്തെയും തീവ്ര സലഫി പണ്ഡിതരെയും ഒതുക്കാന്‍ സഊദി അറേബ്യ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെയാണ് പുതുതായി ചുമതലയേറ്റ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സലഫിസത്തിനും സലഫി പണ്ഡിതന്മാര്‍ക്കുമെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയത്. തീവ്രവാദത്തിലേക്ക് ജനങ്ങളെ നയിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച വഹാബി, സലഫി പണ്ഡിതന്മാര്‍ക്കെതിരെ നടപടി ശക്തമാക്കാനും ഇത്തരക്കാരെ അറസ്റ്റ് ചെയ്യാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസിലടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ജനങ്ങളെ റിക്രൂട്ട് ചെയ്യുകയും അത്തരം തീവ്രവാദ സംഘടനകളെ അംഗീകരിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വഹാബി പണ്ഡിതരും പ്രവര്‍ത്തകരും നിയമപാലകരാകുന്ന രീതി അവസാനിപ്പിക്കാനും സഊദി രാജകുമാരന്‍ ശ്രമിക്കുന്നുണ്ട്. ഇസ്‌ലാംവിരുദ്ധത ആരോപിച്ച് ജനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘകരെന്ന് കാണിച്ച് ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന രീതി ഇല്ലാതാക്കാനാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണ്ഡിതന്മാരില്‍ ചിലര്‍ പുതിയ നടപടിയെ എതിര്‍ക്കുന്നുണ്ടെങ്കിലും മറ്റ് പലരും സഊദി രാജകുമാരന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ മത, രാഷ്ട്രീയ, സമൂഹിക വിഷയങ്ങളില്‍ വഹാബി പണ്ഡിതന്മാര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് സഊദി രാജകുമാരന്‍ ശ്രമിക്കുന്നത്. നാടിന്റെ വികസനത്തിനായി തീവ്രനിലപാട് ഒഴിവാക്കുമെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ അന്തസ്സത്തയായ മിതവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നും അടുത്തിടെ രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഹാബി പണ്ഡിതന്മാര്‍ക്കെതിരായ നടപടി.

മതകാര്യങ്ങളില്‍ ഇടപെട്ട് നടപടി സ്വീകരിക്കുന്നതിനും വിധി പുറപ്പെടുവിക്കുന്നതിനും വഹാബി പണ്ഡിതന്മാര്‍ക്ക് കാലങ്ങളായി സഊദി ഭരണകൂടം അവകാശം നല്‍കി വരികയാണ്. മറ്റ് മതവിശ്വാസികളെ മാനസിക സമ്മര്‍ദത്തിലാക്കിയും ആക്ഷേപിച്ചും ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസത്തെ വികലമാക്കിയുമാണ് ഇത്തരം പണ്ഡിതന്മാര്‍ പ്രവര്‍ത്തിച്ചിരുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന അധികാരം ദുരുപയോഗം ചെയ്ത് മുസ്‌ലിംകള്‍ക്കിടയിലും മറ്റ് മതസ്ഥര്‍ക്കിടയിലും വിദ്വേഷം പരത്താന്‍ വഹാബി പണ്ഡിതന്മാര്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.