Connect with us

Kerala

യുവാക്കളെ പരിഗണിക്കുന്നതില്‍ ലീഗ് പിറകോട്ട്: പി കെ ഫിറോസ്

Published

|

Last Updated

പികെ ഫിറോസ്‌

കോഴിക്കോട്: യുവാക്കളെ പരിഗണിക്കുന്നതില്‍ നിന്ന് മുസ്‌ലിം ലീഗ് പിറകോട്ട് പോയെന്ന് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഈ രീതി മാറി യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഈ ആവശ്യം ആവര്‍ത്തിച്ചത്. മറ്റ് പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്പേള്‍ മുസ്‌ലിം ലീഗില്‍ ഈ പരിഗണന താരതമ്യേന കുറവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി എം സാദിഖലിക്ക് വിജയ സാധ്യതയില്ലാത്ത സീറ്റ് മാത്രം നല്‍കി. സി ടി അഹ്മദലി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റായിരുന്നപ്പോഴാണ് സീറ്റ് നല്‍കിയതെങ്കില്‍ സമീപ കാലത്ത് ആ രീതി പിന്തുടര്‍ന്നില്ലെന്നും ഫിറോസ് പരിതപിക്കുന്നു. ഇപ്പോള്‍ ലീഗ് നേതൃത്വത്തിലുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴുള്ള പ്രായവും ഇപ്പോള്‍ പുതുമുഖങ്ങള്‍ മത്സരിക്കുമ്പോഴുള്ള പ്രായവും വളരെ വ്യത്യാസമുണ്ട്.

വേങ്ങരയില്‍ നിന്ന് ഒരു പാട് പാഠങ്ങള്‍ ലീഗിന് പഠിക്കാനുണ്ടെന്ന് തുറന്നടിക്കുന്ന ഫിറോസ് അവിടെ വോട്ട് കുറഞ്ഞെന്നും അത് പാര്‍ട്ടി ശ്രദ്ധിക്കേണ്ടതാണെന്നും പറയുന്നു. ശക്തമായ പ്രചാരണം വന്നപ്പോഴാകും വേങ്ങരയില്‍ ക്ഷീണം സംഭവിച്ചിട്ടില്ലെന്ന നിലപാട് പാര്‍ട്ടി എടുത്തത്. എന്നാല്‍, യൂത്ത് ലീഗ് കാര്യങ്ങളെ കുറെക്കൂടി വസ്തുനിഷ്ഠമായും ആഴത്തിലും വിലയിരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് മാതൃസംഘടനയുടെ നിലപാടിനെ ഫിറോസ് തള്ളുന്നുമുണ്ട്.
ചേളാരി സമസ്തയുമായി സമീപകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫിറോസ് പറയുന്നത്.

ശൈശവ വിവാഹം, പള്ളികളിലെ ഉച്ചഭാഷിണി പ്രശ്‌നം, നബിദിനാഘോഷത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിലെ പരിസ്ഥിതി പ്രശ്‌നം എന്നിവയില്‍ ചേളാരി പ്രതികരണങ്ങളെക്കുറിച്ച്, താന്‍ സദുദ്ദേശ്യത്തോടെ പറയുന്നത് ആ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ അവരില്‍ ചിലര്‍ക്ക് കഴിയുന്നില്ലെന്ന് ഫിറോസ് പറയുന്നു. ഹൈദരലി തങ്ങള്‍ പറയുന്ന അതേ കാര്യം താന്‍ പറയുമ്പോള്‍ വിമര്‍ശിക്കപ്പെടുകയാണെന്നും പരിതപിക്കുന്നു.
ഇപ്പോള്‍ കാണുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിക്കണമെന്ന് എവിടെയെങ്കിലും പഠിച്ചിട്ടും വായിച്ചിട്ടുമില്ല. പണക്കാര്‍ എതിര്‍ സ്ഥാനാര്‍ഥികളായപ്പോള്‍ ലീഗ് തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും, പള്ളികള്‍ പൂട്ടുന്നത് ഒരു ഭാഗത്ത് ലീഗും മറുഭാഗത്ത് സി പി എം ഉം സഹായിച്ച് സംഘടനകള്‍ നിലകൊള്ളുന്നതുകൊണ്ടാണ്, ബി ജെ പിയിലേക്ക് പോയ കോണ്‍ഗ്രസ് നേതാക്കള്‍ അധികാരം കിട്ടുമ്പോള്‍ തിരിച്ചു വന്നാല്‍ നേതൃത്വത്തില്‍ അവരോധിക്കരുത് തുടങ്ങിയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന ഫിറോസ് യൂത്ത് ലീഗ് ഒരു പുരുഷ സംഘടനയാണെന്ന് പരോക്ഷമായി സമ്മതിക്കുകയും പരിഹരിക്കാന്‍ നടപടികളെടുക്കുമെന്ന് പറയുകയും ചെയ്യുന്നുണ്ട്. ലീഗില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ഗുണകരമല്ലെന്നും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും അഭിമുഖത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 

Latest