Kerala
രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനുവിനെ റിമാൻഡ് ചെയ്തു
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ചാലക്കുടി സ്വദേശി രാജീവിനെ കാെലപ്പെടുത്തിയ കേസിൽ അഭിഭാഷകൻ ഉദയഭാനുവിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉദയഭാനു ഗൂഢാലോചനയിൽ പങ്കെടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചാലക്കുടി ഡിവൈഎസ്പി ഓഫീസില്‍ ഇന്നലെ രാത്രിയും ഇന്നും ഉദഭാനുവിനെ വിശദമായി ചോദ്യം ചെയ്തു.
ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ സഹോദരൻെറ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്ത ഉദയഭാനുവിനെ ഇന്ന് വെെകീട്ടാണ് കോടതിയിൽ ഹാജരാക്കിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഉദയഭാനു കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന് രാത്രി എട്ട് മണിയോടെയാണ് തൃശൂര്‍ ഡിവൈഎസ്പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത്.