Connect with us

Kerala

കെ എസ് ആര്‍ ടി സിയുടെ സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഇന്ന് നിരത്തിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അഞ്ച്്് ബസുകള്‍ ഫഌഗ് ഓഫ് ചെയ്യും. പ്രീമിയം ക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം. കെ എസ് ആര്‍ ടി സി സി. എം ഡി എ ഹേമചന്ദ്രനും ചടങ്ങില്‍ പങ്കെടുക്കും. ബെംഗളൂരു, ചെന്നൈ, മാംഗ്ലൂര്‍, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് വാടക ബസുകള്‍ ഓടിക്കുക.

അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ പിന്‍വലിച്ച് പകരം കോര്‍പറേഷന്‍ വാടകക്ക് എടുക്കുന്ന ആഡംബര ബസുകള്‍ സര്‍വീസിനിറക്കും. ഇതിനായി സ്‌കാനിയ കമ്പനിയുമായാണ് കോര്‍പറേഷന്‍ ധാരണയിലെത്തിയത്.

ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. കണ്ടക്ടറും ഡീസലും കെ എസ് ആര്‍ ടി സി വകയായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസുകളും രണ്ടാം ഘട്ടത്തില്‍ 15 ബസുകളും നിരത്തിലിറങ്ങും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയില്‍ ആയിരിക്കും. വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ കെ എസ് ആര്‍ ടി സി ഈ പദ്ധതി മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.
പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാകും ഒരു ബസിലുണ്ടാവുക. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസ് സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ 10 സ്‌കാനിയ ബസുകള്‍ ഉപയോഗിച്ച് അഞ്ച്്്് സര്‍വീസുകളാണ് കെ എസ് ആര്‍ ടി സി ഓപറേറ്റ് ചെയ്യുക. ഒരു സ്‌പെയര്‍ ബസും കരാറുകാരന്‍ നല്‍കും.
ഉച്ചക്ക് ശേഷം രണ്ട് മണി, 3:15, 5:00 ,7:30 സമയങ്ങളില്‍ ബെംഗളൂരുവിലേക്കു സര്‍വീസുകള്‍ ഉണ്ടാകും. കൊല്ലൂര്‍ മൂകാംബികയിലേക്ക് വൈകിട്ട് നാല് മണിക്കാണ് സര്‍വീസ് നടത്തുക. ബെംഗളൂരുവിലേക്ക് അഞ്ച് മണിക്കും 7:30 നും തിരിക്കുന്ന ബസുകള്‍ ബെംഗളൂരുവിലെ വ്യവസായ മേഖലയായ പീനിയ വരെ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന ബസ് രാവിലെ 4:40ന് ബെംഗളൂരുവില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറ് മണിക്ക് ഇതേ ബസ് കോഴിക്കോട്ടേക്ക് പുറപ്പെടും. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് കോഴിക്കോട്ടു നിന്ന് തിരിച്ചു രാത്രി 8:30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

 

Latest