Articles
ഈ പടയൊരുക്കം ചരിത്രദൗത്യം
സംസ്ഥാനത്തെ ഇടതു സര്‍ക്കാറും കേന്ദ്രത്തിലെ ബി ജെ പി ഗവണ്‍മെന്റും ജനദ്രോഹത്തില്‍ മത്സരിച്ചാണ് മുന്നേറുന്നത്. ഒന്നര വര്‍ഷം കൊണ്ട് തന്നെ പൂര്‍ണമായ പരാജയമാണെന്ന് തെളിയിക്കാന്‍ പിണറായി സര്‍ക്കാറിന് കഴിഞ്ഞു. ഒരൊറ്റ നേട്ടമേ അവകാശപ്പെടാനുള്ളൂ. കേരളത്തെ സമ്പൂര്‍ണ മദ്യാലയമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണത്. പക്ഷേ, പാവപ്പെട്ടവരുടെ റേഷനരി വിതരണം ചെയ്യാന്‍ കഴിയുന്നില്ല. രാഷ്ട്രീയ കൊലപാതകികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും തേര്‍വാഴ്ചയും സംഘടിതമായ അക്രമങ്ങളും കാരണം ജനജീവിതം ദുസ്സഹമാകുന്നു.
കേന്ദ്രത്തിലാകട്ടെ സാധാരണക്കാരെയും പാവപ്പെട്ടവരെയും കൊള്ളയടിക്കുന്ന സര്‍ക്കാറാണുള്ളത്. തലതിരിഞ്ഞ നയങ്ങളിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടു എന്നതാണ് മോദി സര്‍ക്കാറിന്റെ നേട്ടം. ജനങ്ങളെ ഭിന്നിപ്പിക്കുകയും അസഹിഷ്ണുത പടര്‍ത്തുകയും ചെയ്യുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെടുന്നു, പത്രങ്ങളുടെ വായ് മൂടിക്കെട്ടാന്‍ പല വഴിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നു. താജ് മഹലില്‍ പോലും മതവിദ്വേഷത്തിന്റെ വിഷം പുരട്ടുന്നു. ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്തെങ്ങും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അത്യന്തം അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യവും സംസ്ഥാനവും കടന്ന് പോകുന്നത്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ഈ സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പും തീഷ്ണമായ പോരാട്ടവും നടത്തേണ്ടത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് ആവശ്യമാണ്. ആ ദൗത്യം യു ഡി എഫ് ഏറ്റെടുക്കുകയാണ്. അതിനുള്ള പടയൊരുക്കമാണ് ഇന്ന് മുതല്‍ ഡിസംബര്‍ ഒന്നുവരെ എന്റെ നേതൃത്വത്തില്‍ നടത്തുന്ന യു ഡി എഫിന്റെ കേരള പര്യടനം. ഇത് യുദ്ധകാഹളമാണ്. വരാന്‍ പോകുന്ന തീഷ്ണമായ സമരങ്ങളുടെ മുന്നൊരുക്കം.
രാഷ്ട്രീയ ജീര്‍ണതയിലേക്ക് സംസ്ഥാന സര്‍ക്കാറും ഭരണ മുന്നണിയും കൂപ്പു കുത്തി എന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നത്. കായല്‍ കൈയേറ്റവും ഭൂമി കൈയേറ്റവും നടത്തി എന്ന് ജില്ലാ കലക്ടര്‍ തന്നെ വിധിയെഴുതിയിട്ടും മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണ്. ഇവിടെ മന്ത്രി നിയമം ലംഘിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തു എന്ന് മാത്രമല്ല, അത് അന്വേഷിക്കുന്ന കലക്ടറെ ഭീഷണിപ്പെടുത്താന്‍ പോലും തയ്യാറായി. മന്ത്രിക്കെതിരായ ഭൂമി കൈയേറ്റ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാകണമെന്നത് സംബന്ധിച്ച് നടന്ന തര്‍ക്കം ഈ കേസിലെ സര്‍ക്കാറിന്റെ കള്ളക്കളി തുറന്നുകാട്ടി.
മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു പോലെ തന്നെയാണ് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ നിയമലംഘനത്തിനും സര്‍ക്കാര്‍ കുട പിടിക്കുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാവാം എന്ന ഭരണപക്ഷത്തിന്റെ മനോഭാവമാണ് ഈ രണ്ട് കാര്യങ്ങളിലും വ്യക്തമാവുന്നത്. അതേപോലെ ഇ പി ജയരാജനെ വിജിലന്‍സിനെ ഉപയോഗിച്ച് വെള്ളപൂശിയത് നഗ്‌നമായ രാഷ്ട്രീയ അഴിമതിയാണ്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയില്‍ തെറ്റ് ഏറ്റുപറയുകയും പാര്‍ട്ടി ശിക്ഷിക്കുകയും ചെയ്തയാളെ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തുന്ന മഹാത്ഭുതവും ഇവിടെ സംഭവിച്ചു.
അധികാരത്തിലേറിയതോടെ സി പി എം തനിനിറം പുറത്ത് കാണിച്ചു തുടങ്ങിയിരിക്കുകയാണ്. മൂന്നാറില്‍ ഭൂമി കൈയേറ്റം തടഞ്ഞ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇടുക്കിയില്‍ നിന്ന് പറപറത്തിയ സര്‍ക്കാര്‍ തോമസ് ചാണ്ടിയെയും അന്‍വറിനെയും സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിലൂടെ സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണ് നല്‍കുന്നത്. മുതലാളിമാരും കള്ളക്കടത്തുകാരും കൈയേറ്റക്കാരുമാണ് ഈ സര്‍ക്കാറിന്റെ ചങ്ങാതികള്‍ എന്ന് തെളിഞ്ഞിരിക്കുന്നു.
നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും ധാര്‍ഷ്ട്യവും മണ്ടത്തരവും മാത്രമാണ് പിണറായി സര്‍ക്കാറിന്റെ മുഖമുദ്രകള്‍. വിലക്കയറ്റം മാനംമുട്ടെ ഉയര്‍ന്നിട്ടും മാര്‍ക്കറ്റിലിടപെട്ട് അതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
മാനേജ്‌മെന്റുകളുമായി ഒത്തു കളിച്ചും മണ്ടത്തരം കാണിച്ചും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അലങ്കോലമാക്കിയ സര്‍ക്കാര്‍ മിടുക്കരായ നൂറുകണക്കിന് കുട്ടികളേയും രക്ഷാകര്‍ത്താക്കളെയും കണ്ണീര് കുടിപ്പിച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് 50 ശതമാനം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസിലും കുറഞ്ഞ ഫീസിലും പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികളെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്താക്കി എന്നതാണ് ഇടതു ഭരണത്തിന്റെ നേട്ടം. 1,85,000 രൂപയില്‍ നിന്ന് 11 ലക്ഷത്തിലേക്കാണ് ഫീസ് കുതിച്ചുയര്‍ന്നത്. ഇടതു മുന്നണി അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തിരമാല കണക്കെ തിരിച്ചു വന്നു. ദേശീയ തലത്തില്‍ കേരളത്തെ നാണം കെടുത്തിക്കൊണ്ട് ബി ജെ പിക്ക് മുതലെടുപ്പിന് അതവസരം നല്‍കി. യു ഡി എഫ് തുടങ്ങിവെച്ച വികസന പദ്ധതികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലായി. കേരളത്തിന്റെ ചിരകാല സ്വപ്‌നമായ വിഴിഞ്ഞം പദ്ധതി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമാന്തം കാരണം പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തി.
ഭ്രാന്തന്‍ നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയും സാധാരണക്കാരെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറും ജനങ്ങള്‍ക്ക് ഭാരമായി മാറിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് മോദി പ്രഖ്യാപിച്ച നോട്ട് പരിഷ്‌കരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഉത്പാദന മേഖല തകര്‍ന്നടിഞ്ഞു. നോട്ട് മാറാനുള്ള തിരക്കില്‍പ്പെട്ട് മരിച്ചവര്‍ മാത്രം 120 പേരാണ്. കള്ളപ്പണം പിടികൂടുമെന്നാണ് വീമ്പു പറഞ്ഞതെങ്കിലും ഒരു പൈസ പിടികൂടാനായില്ല. പുതിയ നോട്ട് അച്ചടിക്കാന്‍ 8000 കോടി രൂപ ചെലവായത് മിച്ചം.
അശാസ്ത്രീയമായി നടപ്പാക്കിയ ജി എസ് ടി കൂടിയായതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. 2009- 10 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിട്ടും തല ഉയര്‍ത്തി നിന്ന ഇന്ത്യയെയാണ് മോദി മൂന്ന് വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത്. ജി എസ് ടി വരുന്നതോടെ സാധന വില കുറയുമെന്ന് പറഞ്ഞതിനെല്ലാം വില കുതിച്ചു കയറി. ജി എസ് ടിയുടെ മറവിലെ കൊള്ള തടയാന്‍ കഴിയാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പകച്ചു നിന്നു. ഇതിനിടയില്‍ കടം കയറി കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന പരിതാപകരമായ അവസ്ഥ മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായി. കേരളത്തിലും സംഭവിച്ചു കര്‍ഷക ആത്മഹത്യകള്‍. ഇതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും പടര്‍ന്നുപിടിച്ച കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.
പെട്രോളിലും ഡീസലിലുമാകട്ടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായിട്ടാണ് പകല്‍കൊള്ള നടത്തുന്നത്. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറും സംസ്ഥാനത്തെ ഇടതുസര്‍ക്കാറും പെട്രോളിന്റെ പേരില്‍ ജനത്തെ കൊള്ളയടിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ലിറ്ററിന് 20 രൂപക്ക് അടുപ്പിച്ച് മാത്രം വിലയുള്ള ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് ലാഭവുമെടുത്ത് 30 രൂപക്ക് വില്‍ക്കാമെന്നിരിക്കെയാണ് 75 രൂപക്ക് വിറ്റ് കൊള്ള നടത്തുന്നത്. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്ന് ഇത് വഴി കൈക്കലാക്കുമ്പോള്‍ സംസ്ഥാനം 6200 കോടിയിലധികം രൂപയും പിഴിയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു എന്ന് മാത്രമല്ല വര്‍ഗീയത കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ബീഫിന്റെയും പശുവിന്റെയും പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 35 പേര്‍ കൊല ചെയ്യപ്പെട്ടു. കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വക പാരിതോഷികങ്ങളും നല്‍കാന്‍ പോലും ബി ജെ പി സര്‍ക്കാറുകള്‍ക്ക് മടിയില്ല. കപട ദേശീയതയും മതഫാസിസവും അരങ്ങ് തകര്‍ക്കുന്നു. ദളിതരും ന്യൂനപക്ഷങ്ങളും നിര്‍ദാക്ഷണ്യം വേട്ടയാടപ്പെടുന്നു.
അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന ബി ജെ പിയും അവരുടെ സര്‍ക്കാറുകളും. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കും, ഛത്തീസ്ഗഡിലെ 36,000 കോടിയുടെ റേഷന്‍ കുംഭകോണത്തിനും പിന്നാലെ അമിത് ഷായുടെ മകന്‍ ജെയ്ഷാക്കെതിരെയും ആരോപണമുയര്‍ന്നു. കേന്ദ്രത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും ബി ജെ പിക്കാര്‍ അഴിമതി വ്യവസായം വളര്‍ത്തിയെടുക്കുന്നത്. അധികാരമില്ലെങ്കിലും കോടികള്‍ കൊയ്യാമെന്ന് മെഡിക്കല്‍ കോളജ് അഴിമതിയിലൂടെ അവര്‍ തെളിയിച്ചു. കള്ള നോട്ടടി, തട്ടിക്കൊണ്ടു പോകല്‍, കോഴ തുടങ്ങി നിരവധി ആരോപണങ്ങളുടെ ചെളിക്കുണ്ടിലാണ്ടു കിടക്കുകയാണ് ബി ജെ പിക്കാര്‍ വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ടും വാചകക്കസര്‍ത്തും കഴിച്ചാല്‍ വികസന രംഗത്ത് വട്ടപൂജ്യമാണ് നരേന്ദ്ര മോദി. യു പി എ സര്‍ക്കാറിന്റെ 23 ഓളം പദ്ധതികളുടെ പേരു മാറ്റിയെന്നല്ലാതെ പുതുതായി ഒരൊറ്റ ക്ഷേമപദ്ധതിയും തുടങ്ങാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലെ ഈ ജനവിരുദ്ധ സര്‍ക്കാറിനെ അടിച്ചു പുറത്താക്കി രാജ്യത്തെ ശുദ്ധീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
കേന്ദ്രത്തിലെയും കേരളത്തിലെയും ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരായ സന്ധിയില്ലാത്ത സമരം നടത്തേണ്ടത് കാലം യു ഡി എഫിനെ ഏല്‍പ്പിച്ച കടമയാണ്.