Connect with us

Kerala

അന്വേഷണ സംഘത്തിന് എതിരെ കാവ്യ; ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. രാമന്‍പിള്ള മുഖേനയാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കാവ്യയുടെ നീക്കം. പള്‍സര്‍ സുനിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതായും ജാമ്യാപേക്ഷയില്‍ കാവ്യ ആരോപിക്കുന്നു.

അന്വേഷണ സംഘം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. ഒന്നാം പ്രതി പറയുന്നത് പോലീസ് അതേപടി വിശ്വസിക്കുന്നു. നിയമവിരുദ്ധമായ കാര്യങ്ങളാണ് പോലീസ് സ്വീകരിക്കുന്നത്. അന്വേഷണ സംഘത്തലവനായ എസ്പിയും സിഐയുമാണ് ഇതിന് പിന്നില്ലെന്നും കാവ്യ ആരോപിച്ചു.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ സംശയനിഴലിലാക്കിയത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കാവ്യയെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ മാഡം കാവ്യയാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ നേരത്തെ വെളിപ്പെടുത്തിയതും കാവ്യക്ക് തിരിച്ചടിയായി.