Connect with us

Gulf

വിശുദ്ധിയുടെ നിറവില്‍ അറഫാ സംഗമത്തിന് സമാപ്തി

Published

|

Last Updated

അറഫയിലെത്തിയ ഹാജിമാര്‍ ളുഹ്ര്‍ നിസ്‌കാരം നിര്‍വഹിക്കുന്നു

അറഫ: പ്രവാചകന്‍ ഇബ്‌റാഹിം നബി (അ) മിന്റെ സ്മരണകള്‍ ഉയര്‍ത്തി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി തല്‍ബിയ്യത്തിന്റെ മന്ത്രവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ നിന്നും മടങ്ങി. ശുഭ്രവസ്ത്രധാരികളായ ഇരുപത് ലക്ഷത്തോളം തീര്‍ഥാടകര്‍ അറഫയെ പാല്‍ക്കടലാക്കി അറഫയിലെ ജബലുറഹ്മയില്‍ നിന്ന് സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി . മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ ശേഖരിച്ച് പുലര്‍ച്ചയോടെ വീണ്ടും ഹാജിമാര്‍ മിനായിലേക്ക് മടങ്ങും. ജംറയിലെ കല്ലേറുകര്‍മം പൂര്‍ത്തിയാകുവാന്‍ വേണ്ടി മൂന്നു നാള്‍ കൂടി മിനായില്‍ താമസിക്കും

ലബ്ബൈക്ക വിളികളും പാപമോചനപ്രാര്‍ഥനകളുമായി മിനായില്‍ നിന്ന് ബുധനാഴ്ച രാത്രി വൈകി ആരംഭിച്ച തീര്‍ഥാടകപ്രവാഹം വ്യാഴാഴ്ച രാവിലെ പത്ത് മണിയോളം തുടര്‍ന്നു. ഹജ്ജിന്റെ സുപ്രധാനചടങ്ങായ അറഫാ സംഗമത്തിനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനായി തലേന്നാള്‍ തന്നെ തീര്‍ഥാടകപ്രവാഹം തുടങ്ങിയിരുന്നു. രാത്രിയില്‍ മശാഇര്‍ ട്രെയിന്‍ വഴിയും ബസുകളിലുമായി തീര്‍ഥാടകരുടെ പ്രവാഹമായിരുന്നു . ചരിത്ര പ്രസിദ്ധമായ അറഫയിലെ നമിറ പള്ളിയിലും, ജബല്‍ റഹ്മ കുന്നിലും ഹാജിമാരുടെ വന്‍ തിരക്കായിരുന്നു ഇത്തവണ അനുഭവപ്പെട്ടത്.

കനത്ത ചൂട് കണക്കിലെടുത്ത് അറഫയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു
പ്രവാചകന്റെ അറഫ പ്രഭാഷണത്തെ അനുസ്മരിച്ച് ഡോ: സഅദ് ബിന്‍ നാസര്‍ അല്‍ ശത്‌രി അറഫ പ്രഭാഷണം നിര്‍വഹിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ബുധനാഴ്ചയാണ് ഈ വര്‍ഷത്തെ നിസ്‌കാരങ്ങള്‍ക്കും ഖുതുബക്കും നേതൃത്വം നല്‍കാനായി അല്‍ ശത്‌രിയെ നിയമിച്ച് ഉത്തരവിറക്കിയത്. പുതിയ സുരക്ഷാ സംവിധാനങ്ങളും ഗതാഗത പരിഷ്‌കരണങ്ങളും ഹാജിമാരുടെ തിരക്കൊഴിവാക്കുന്നതിന് ഏറെ സഹായകമായി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ കോണ്‍സുലറല്‍ ജനറല്‍ അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest