Connect with us

Ongoing News

കോഹ്‌ലിക്കും രോഹിതിനും സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

കൊളംബോ: മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ സെഞ്ച്വറിക്കരുത്തില്‍ ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍. 376 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കക്ക് മുന്നോട്ടു വെച്ചത്. ടോസ് നേടിയ ഇന്ത്യ അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (131), രോഹിത് ശര്‍മ (104) എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ ടോട്ടലിലേക്ക് നയിച്ചത്. 96 പന്തില്‍ 17 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതാണ് കോഹ്‌ലി ഇന്നിംഗ്‌സ്. രോഹിത് 88 പന്തില്‍ നിന്ന് 11 ബൗണ്ടറികളും മൂന്ന് സിക്‌സറുമടിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 219 റണ്‍സാണ് അടിച്ചുകൂട്ടിയത്. കോഹ്‌ലിയുടെ 29ാം ഏകദിന സെഞ്ച്വറിയാണിത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. സച്ചിന് 40ഉം രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിംഗിന് 30 സെഞ്ച്വറികളാണുള്ളത്. 185 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

മനീഷ് പാണ്ഡെ (42 പന്തില്‍ 50), എംഎസ് ധോണി (42 പന്തില്‍ 49) എന്നിവര്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ (നാല്), ഹാര്‍ദിക് പാണ്ഡ്യ (19), ലോകേഷ് രാഹുല്‍ (ഏഴ്) എന്നിവര്‍ എളുപ്പത്തില്‍ പുറത്തായി. ലങ്കക്ക് വേണ്ടി അഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റുകളും മലിംഗ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നിലാണ്.

Latest