Articles
പ്രാദേശിക ഇസ്‌ലാമിന്റെ ആഗോള മാനങ്ങള്‍
ഇസ്ലാമിക പഠനങ്ങളും വായനകളും സൂക്ഷ്്മതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അറിവ് ആര്‍ജിക്കാനും വ്യത്യസ്ത തലങ്ങളില്‍ അത് വിതരണം ചെയ്യാനുമുള്ള സൗകര്യം ഏറെയാണിന്ന്. ജ്ഞാനപരമായ ഈ സൗകര്യങ്ങളെ , വളര്‍ച്ചയെ ഉത്സാഹത്തോടെ ഉപയോഗപ്പെടുത്തുകയും, ആധുനികമായ അറിവിന്റെ സങ്കേതങ്ങള്‍ വെച്ച് നിര്‍വചിക്കുകയും വിവരിക്കുകയും ചെയ്യുന്ന നരവംശ ശാസ്ത്രജ്ഞരും സാമൂഹിക- ചരിത്ര പണ്ഡിതരും ധാരാളമുണ്ട് ലോകത്ത്.
സത്യസന്ധമായി അറിവിനെ മനസ്സിലാക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവര്‍ മുന്‍വിധികളുടെയോ , നിലവിലുള്ള അബദ്ധ വിചാരങ്ങളുടെയോ തടവുകാരായിരിക്കില്ല. ഡോ കാതറിന്‍ ബുള്ളോക്കിന്റെ ഞലവേശിസശിഴ ങൗഹെശാ ണീാലി മിറ വേല ഢലശഹ: ഇവമഹഹലിഴശിഴ ഒശേെീൃശരമഹ മിറ ങീറലൃി ടലേൃലീ്യേുല െഅങ്ങനെയുള്ള അറിവിന്റെ ആഴം അടയാളപ്പെടുത്തുന്ന പുസ്തകമാണ്. മുസ്ലിം സ്ത്രീയെ പറ്റി കാതറിനു നേരത്തെ ഉണ്ടായിരുന്ന ധാരണ ഒരു തരത്തിലുള്ള ആധുനികതയും സ്വീകരിക്കാത്ത പുരുഷാധിപത്യത്തിന്റെ തടവറയില്‍ കഴിയുന്നവര്‍ എന്നായിരുന്നു. എന്നാല്‍ അക്കാദമികമായ ധിഷണയുടെയും തുറന്ന മനസ്സോടെയും കാതറിന്‍ പഠിച്ചു. മുസ്ലിം സ്ത്രീകളുമായി സംസാരിച്ചു. മുമ്പുണ്ടായിരുന്ന തോന്നലുകള്‍ എത്രമാത്രം സത്യത്തില്‍ നിന്ന് അകലെയായിരുന്നുവെന്നു അവര്‍ തിരിച്ചറിഞ്ഞു.
മൂന്നു കാര്യങ്ങള്‍ പ്രധാനമായും കാതറിന്‍ ബുള്ളോക്ക് പരിഗണിച്ചു- എങ്ങനെയാണ് ഇസ്ലാമിന്റെ മൗലികമായ ജ്ഞാനശാസ്ത്രത്തില്‍ മുസ്ലിം സ്ത്രീ പ്രതിപാദിക്കപ്പെടുന്നത്, ഈ മതപരമായ വ്യാഖ്യാനങ്ങളെ എത്രത്തോളം സംതൃപ്തിയോടെ അവര്‍ സ്വീകരിക്കുന്നു, മുസ്ലിം സ്ത്രീക്ക് വേണ്ടി വാദിക്കുന്ന ഫെമിനിസ്റ്റുകളുടെ വിലയിരുത്തലുകള്‍ ഒട്ടും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല. തന്റെ വര്‍ഷങ്ങള്‍ നീണ്ട പി എച്ച് ഡി പഠനത്തിലൂടെ ഈ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു. ഇപ്പോള്‍ മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാറ്റിനിര്‍ത്താനാവാത്ത ഒരിടമുണ്ട് ഈ കൃതിക്ക്.
എംഗ്സങ് ഹോയുടെ യമനിലെ തരീമിലെ മഖ്ബറകളെ പറ്റിയുള്ള പഠനമായ ദി ഗ്രേവ്സ് ഓഫ് തരീം, സാമൂലി ഷീല്‍ക്കയുടെ ഈജിപ്തിലെ നേര്‍ച്ചകള്‍ സംബന്ധിച്ച പഠനമായ ദി പെരില്‍സ് ഓഫ് ജോയ്, ലിയാര്‍ ഹലവിയുടെ ഇസ്ലാമിലെ മരണാനന്തര കര്‍മങ്ങള്‍ സംബന്ധിച്ച പഠനമായ മുഹമ്മദ്സ് ഗ്രേവ്, റുഡോള്‍ഫ് വയറിന്റെ ഖുര്‍ആന്‍ എങ്ങനെ മുസ്ലിം ജീവിതത്തെ ജീവസ്സുറ്റതാക്കുന്നു എന്നത് സംബന്ധിച്ച ദി വാല്‍ക്കിങ് ഖുര്‍ആന്‍ എന്നിവയെല്ലാം സൂക്ഷ്മ തലത്തില്‍ ആവിഷ്‌കരിക്കുന്നത് മുസ്‌ലിംകളുടെ പരമ്പരാഗത മതകീയ ജീവിത രീതികളുടെ സവിശേഷതയും അതെത്രത്തോളം അവരുടെ സര്‍ഗാത്മകതയേയും മറ്റുസമൂഹങ്ങളുമായുള്ള ക്രിയാത്മകമായ ഇടപെടലുകളെയും സ്വാധീനിച്ചു എന്നുമൊക്കെയാണ്.
സത്യത്തില്‍ മതത്തെ, അതിന്റെ മൂല്യങ്ങളില്‍ നിന്നും മൗലികതയില്‍ നിന്നും മനസ്സിലാക്കുകയും, വിശ്വാസികളുടെ കര്‍മങ്ങളെ ആ അര്‍ഥത്തില്‍ ശ്രദ്ധയോടെ പഠിക്കുകയും ചെയ്യുമ്പോള്‍ മുസ്ലിം സമുദായത്തെ പറ്റി ഇന്ന് നിലവിലുള്ള ചില “പൊതുബോധങ്ങള്‍” അസംബന്ധമാണെന്ന് വ്യക്തമാവും. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം അന്വേഷണങ്ങളും ചര്‍ച്ചകളും കൂടുതല്‍ സൂക്ഷ്മതയോടെ നടക്കുമ്പോള്‍, കേരളത്തിലിവയെയൊക്കെ ഇന്നും “അന്ധവിശ്വാസത്തിന്റെ” മുദ്രകളോടെ അരികുവത്കരിക്കാനാണ് “ആധുനികവാദികള്‍” എന്നറിയപ്പെടാനാഗ്രഹിക്കുന്നവര്‍ ശ്രമിക്കുന്നത്.
“ഐക്യസംഘമാണ്” ഇവിടെ നവോത്ഥാനം സാധ്യമാക്കിയത് എന്നാണ് ഇപ്പോഴുമുള്ള ചിലരുടെ വാഴ്ത്തുപാട്ട്. മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായി നിന്നിരുന്ന അറിവിന്റെ വിതരണത്തെ, ഒരുമയെ, സര്‍ഗാത്മക സംസ്‌കാരങ്ങളെ എല്ലാം സ്തംഭിപ്പിച്ചു എന്നതാണ് ഐക്യ സംഘത്തിന്റെ സംഭാവന. മുന്‍കാല പണ്ഡിതന്മാരും ജ്ഞാനികളും നല്‍കിയ വിശദീകരണങ്ങള്‍ക്കപ്പുറം, തൗഹീദിനും ശിര്‍ക്കിനും അപഹാസ്യവും പരിമിതവുമായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് ഇവര്‍ മഹാഭൂരിപക്ഷം വരുന്ന പാരമ്പര്യ മുസ്ലിംകളെ വിശ്വാസ ധാരയില്‍ നിന്ന് പുറത്താക്കിയതും. വരേണ്യരുടെയും സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെയും സംരക്ഷണം വേണ്ടുവോളം ഉണ്ടായിരുന്നു ഇത്തരം യജ്ഞങ്ങള്‍ക്ക്
മുസ്ലിം വിശ്വാസത്തിന്റെ മൗലികതയെയും സൗകുമാര്യതയേയും എങ്ങനെയൊക്കെയാണ് ഇവര്‍ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിച്ചത് എന്നറിയാന്‍ മുന്‍കാല സലഫി മൗലവിമാരുടെ ജീവചരിത്രം പരിശോധിച്ചാല്‍ മതി. മുസ്‌ലിംകള്‍ പരമ്പരാഗതമായി ചെയ്തുവന്ന എല്ലാ കര്‍മങ്ങളെയും മതത്തിനു പുറത്താക്കി. നേര്‍ച്ചകള്‍ പോലുള്ള അനുഷ്ഠാനങ്ങള്‍ മറ്റു മതസ്ഥരുടെ ആചാരങ്ങളില്‍ നിന്ന് വന്നതാണ് എന്ന് വാദിച്ചു. മുഹിയുദ്ദീന്‍ മാല പോലുള്ള സര്‍ഗാത്മകവും ദൈവശാസ്ത്രപരവുമായ കൃതികളെ വീടുകളില്‍ നിന്ന് വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് കൃതികളാല്‍ സമ്പന്നമായിരുന്ന അറബി മലയാളത്തെ പതിയെ അപ്രസക്തമാക്കി. അങ്ങനെ വ്യാജമായ ആധുനികതയുടെ മറവില്‍ മത വിശ്വാസത്തിനു വിരുദ്ധമായ ജീവിത രീതികളിലൂടെ , വാരിനീട്ടി നല്‍കപ്പെട്ട രാഷ്ട്രീയ പിന്തുണകളിലൂടെ ഇവര്‍ പരമ്പരാഗത മുസ്ലിംകളുടെ ജീവിതത്തെ “അപരിഷ്‌കൃതമാക്കി അവതരിപ്പിച്ചു. സ്വയം അണിഞ്ഞ നവോത്ഥാന കുപ്പായത്തിന്റെ പുറംമോടിയില്‍ അഭിരമിച്ചു.
എന്നാല്‍ ആഘോഷിക്കപ്പെട്ട നവോത്ഥാനം യഥാര്‍ഥത്തില്‍ പൊള്ളയായിരുന്നുവെന്ന് ചിലരൊക്കെ തിരിച്ചറിയാന്‍ വളരെ വൈകി. പരിഷ്‌കൃതം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട , ദൈവശാസ്ത്രപരമായ അടിസ്ഥാനമില്ലാത്ത , സലഫികളുടെ മതവ്യാഖ്യാനങ്ങളുടെ അരികുപിടിച്ചു അനുയായികള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. ഭദ്രമായ അടിത്തറയില്ലാത്ത കെട്ടിടം എത്ര ചായം തേച്ചു മനോഹരമാക്കിയാലും അധികകാലം കഴിയും മുമ്പ് പല കഷ്ണങ്ങളായി ഇടിഞ്ഞുവീഴും പോലെ, ശിഥിലമായിപ്പോയി കേരളത്തിലെ സലഫികളുടെ ചില്ലുകൊട്ടാരം. അതുപക്ഷേ, മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയും എല്ലാം ജീവിതത്തെ ബാധിക്കുന്ന വിധം അപകടകരമായി മാറിയിരിക്കുന്നു കുറച്ചായിട്ട്. ഓരോരുത്തരും തൗഹീദ് മുതല്‍ താഴേത്തട്ടില്‍ വരെയുള്ള മതപരമായ കര്‍മങ്ങള്‍ക്ക് സ്വന്തം വ്യാഖ്യാനം ചമക്കുകയും, മതകീയ പാരമ്പര്യമോ സാമൂഹിക പരിസരമോ പരിഗണിക്കാതെ “നവോത്ഥാനം” നടപ്പാക്കാനിറങ്ങുകയും ചെയ്താല്‍, മഖ്ബറകള്‍ക്ക് നേരെ മാത്രമല്ല ഇവരുടെ വാളുകള്‍ നീങ്ങുക; കേരളത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന സാമുദായിക സഹവര്‍ത്തിത്വത്തിനും ഐക്യമുന്നേറ്റത്തിനും കൂടിയാണ്. ഓര്‍ക്കണം “ഐക്യസംഘം” എന്നായിരുന്നു ഇവരുടെ പ്രാരംഭ നാമം.