Connect with us

Gulf

ഖഹ്ഫിയ്യ രൂപത്തില്‍ തുമാമ ലോകകപ്പ് സ്റ്റേഡിയം

Published

|

Last Updated

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി പുറത്തുവിട്ട
ഖഹ്ഫിയ്യ മാതൃകയിലുള്ള അല്‍ തുമാമ സ്റ്റേഡിയത്തിന്റെ രൂപകല്പന

ദോഹ: പൂര്‍ണമായും ഖത്വരികള്‍ തയ്യാറാക്കിയ അല്‍ തുമാമ ലോകകപ്പ് സ്റ്റേഡിയത്തിന്റെ രൂപകല്പന പുറത്തുവിട്ടു. പാരമ്പര്യവും ആധുനികതയും സംയോജിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്പന. അറബികള്‍ തലയില്‍ ധരിക്കുന്ന വലത്തൊപ്പിയായ ഖഹ്ഫിയയുടെ മാതൃകയിലാണ് അല്‍ തുമാമ സ്റ്റേഡിയം നിര്‍മിക്കുന്നത്.

ഇതോടെ 2022 ഫിഫ ലോക കപ്പിന് വേണ്ടി രാജ്യത്ത് നിര്‍മിക്കുന്ന ആറാമത്തെ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്് സി) പരസ്യപ്പെടുത്തി. ഖത്വരി ആര്‍ക്കിടെക്ട് ഇബ്്‌റാഹിം എം ജെയ്ദയാണ് രൂപകല്പന തയ്യാറാക്കിയത്.
നിലവില്‍ ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉപയോഗിക്കുന്ന പിച്ചുകളിലാണ് അല്‍ തുമാമ സ്റ്റേഡിയം നിര്‍മിക്കുക. ഹമദ് വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ദോഹയുടെ തെക്കു ഭാഗത്താണ് അല്‍ തുമാമ ജില്ല. 40,000 സീറ്റുകളുമായാണ് സ്‌റ്റേഡിയം പൂര്‍ത്തിയാവുക. ലോക കപ്പിന് ശേഷം ഇതില്‍ നിന്ന് 20,000 സീറ്റുകള്‍ നീക്കം ചെയ്ത് ദരിദ്ര രാഷ്ട്രങ്ങളിലെ കായിക മേഖലക്കു സംഭാവന ചെയ്യും. 2020ല്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഖത്വരി കമ്പനിയായ അല്‍ ജബര്‍ എന്‍ജിനീയറിംഗും തുര്‍ക്കിയിലെ ടെക്്‌ഫെന്‍ കണ്‍സ്ട്രക്്ഷനും ഉള്‍പ്പെടുന്ന സംയുക്ത സംരംഭമാണ് പ്രധാന കരാറുകാര്‍.

അറബ് എന്‍ജിനീയറിംഗ് ബ്യൂറോയില്‍ ചീഫ് ആര്‍ക്കിടെക്ടാണ് ഇബ്‌റാഹിം. തങ്ങളുടെ ഡിസൈനുകളില്‍ എല്ലായ്‌പ്പോഴും ഭൂതകാലത്തെ ഭാവിയുമായി യോജിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് എസ്് സി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ഖഹ്ഫിയ്യയും. ഖത്വരി നിപുണതയുടെ തെളിവ് കൂടിയാണ് അല്‍ തുമാമ പദ്ധതിയെന്ന് അല്‍ തവാദി പറഞ്ഞു. പ്രാദേശിക കഴിവുകള്‍ വികസിപ്പിക്കുന്നതും പ്രാദേശിക വ്യവസായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും ഈ ലോകകപ്പുമായി ബന്ധപ്പെട്ട തങ്ങളുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഖത്വറിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്ടായ ഇബ്‌റാഹിം എം ജെയ്ദക്ക് തന്റെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്വര്‍ സംസ്‌കാരത്തില്‍ എല്ലാ ആണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പുള്ള ജീവിതത്തിന്റെ ഭാഗമാണ് ഖഹ്ഫിയ്യയെന്നും ഖത്വര്‍ യുവതയെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത മെട്രോ സ്‌റ്റേഷനില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് പ്രത്യേകം ബസ് സര്‍വീസ് ഉണ്ടാവും. ടൂര്‍ണമെന്റിന് ശേഷം ബൗട്ടിഖ് ഹോട്ടല്‍, ആസ്‌പെറ്റര്‍ സ്‌പോര്‍ട്‌സ് ക്ലിനിക്ക് എന്നിവ സ്‌റ്റേഡിയത്തിന്റെ ഭാഗമായി വികസിപ്പിക്കും. ഹാന്‍ഡ്‌ബോള്‍, ടെന്നീസ്, സ്വിമ്മിംഗ് തുടങ്ങിയ കായിക വിനോദങ്ങള്‍ക്കുള്ള കമ്യൂണിറ്റി ഹബ്ബായും സ്‌റ്റേഡിയം പരിസരം മാറും.

Latest