Articles
മൂന്ന് ചെറുകഥകളും ചെറുതല്ലാത്ത കുറെ കാര്യങ്ങളും
എഴുതാനെന്തെങ്കിലും ഉള്ളതിനാലും എഴുതാതിരിക്കാന്‍ കഴിയാത്തതു കൊണ്ടും മാത്രം എഴുതുന്നവര്‍, എഴുതാന്‍ വേണ്ടി മാത്രം എഴുതുന്നവര്‍ എന്നിങ്ങനെ എഴുത്തുകാര്‍ രണ്ടു വിധമാണ്. ഇതിലാദ്യത്തെ ഇനത്തില്‍ പെട്ട എഴുത്തുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കെ ആര്‍ മീര. ഒരു പക്ഷെ മാധവിക്കുട്ടിക്കു ശേഷം ഇത്രയേറെ സൂക്ഷ്മദൃഷ്ടിയോടെ മലയാളിയുടെ ജീവിതം നിരീക്ഷിച്ച് ആ ജീവിതത്തില്‍ അന്തര്‍ലീനമായ കഥാബീജങ്ങളെ കണ്ടെത്തി അവയെ കലാസൃഷ്ടികളാക്കി അനുവാചകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ നമുക്കിടയില്‍ അപൂര്‍വമാണ്. മീര ഏറ്റവും ഒടുവില്‍ എഴുതിയ മൂന്നു ചെറുകഥകളാണ് സ്വച്ഛഭാരതി, സംഘിയണ്ണന്‍, മാധ്യമധര്‍മന്‍. മൂന്നുകഥകളും ഒറ്റ ലക്കത്തില്‍ തന്നെ ഒന്നിന്റെ തുടര്‍ച്ചയായി മറ്റു രണ്ടു കഥകളെന്ന നിലയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി വാരിക അതിന്റെ വായനക്കാര്‍ക്കു വിഭവസമൃദ്ധമായ ഒരു വായനാവിരുന്നു തന്നെ ഒരുക്കി ഒരു പുതിയ പരീക്ഷണം നടത്തിയിരിക്കുന്നു. എഴുതാനെന്തെങ്കിലും ഉള്ളതിനാലും എഴുതാതിരിക്കാന്‍ കഴിയാത്തതു കൊണ്ടും മാത്രം എഴുതുന്നവര്‍, എഴുതാന്‍ വേണ്ടി മാത്രം എഴുതുന്നവര്‍ എന്നിങ്ങനെ എഴുത്തുകാര്‍ രണ്ടു വിധമാണ്. ഇതിലാദ്യത്തെ ഇനത്തില്‍ പെട്ട എഴുത്തുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കെ ആര്‍ മീര. ഒരു പക്ഷെ മാധവിക്കുട്ടിക്കു ശേഷം ഇത്രയേറെ സൂക്ഷ്മദൃഷ്ടിയോടെ മലയാളിയുടെ ജീവിതം നിരീക്ഷിച്ച് ആ ജീവിതത്തില്‍ അന്തര്‍ലീനമായ കഥാബീജങ്ങളെ കണ്ടെത്തി അവയെ കലാസൃഷ്ടികളാക്കി അനുവാചകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ നമുക്കിടയില്‍ അപൂര്‍വമാണ്. മീര ഏറ്റവും ഒടുവില്‍ എഴുതിയ മൂന്നു ചെറുകഥകളാണ് സ്വച്ഛഭാരതി, സംഘിയണ്ണന്‍, മാധ്യമധര്‍മന്‍. മൂന്നുകഥകളും ഒറ്റ ലക്കത്തില്‍ തന്നെ ഒന്നിന്റെ തുടര്‍ച്ചയായി മറ്റു രണ്ടു കഥകളെന്ന നിലയില്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി വാരിക അതിന്റെ വായനക്കാര്‍ക്കു വിഭവസമൃദ്ധമായ ഒരു വായനാവിരുന്നു തന്നെ ഒരുക്കി ഒരു പുതിയ പരീക്ഷണം നടത്തിയിരിക്കുന്നു. ഇന്ന് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും ചെയ്തിട്ടും ചെയ്തിട്ടും ഒരിടത്തും എത്താതെ പോകുന്നതുമായ ഒരേ വിഷയത്തിന്റെ മൂന്നു വ്യത്യസ്ത ആവിഷ്‌കാരങ്ങളെന്ന് മീരയുടെ കഥാത്രയത്തെ വിശേഷിപ്പിക്കാം. ആദ്യത്തെ കഥ സ്വച്ഛഭാരതി- കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നടത്തി വരുന്ന ഒരു പരസ്യപ്രക്ഷേപണത്തിലെ ഏറെ പ്രചാരം നേടിയ ഒരു ജനപ്രിയമന്ത്രമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി ഉറങ്ങാന്‍ പോകുമ്പോഴും ജയശ്രീറാം മന്ത്രം ഉരുവിടുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ മുഖത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ച ഒരു കണ്ണാടിയാണ് മീരയുടെ സ്വച്ഛഭാരതി എന്ന കഥ. ഈ കഥയിലെ ഭാരതിയമ്മ എന്ന കഥാപാത്രം നമ്മുടെ മാതൃഭൂമിയായ ഭാരതം അല്ലാതെ മറ്റാരുമല്ല. പാവം ഈ ഭാരതിയമ്മ! നീട്ടി വളര്‍ത്തിയ താടിയും മൂര്‍ദ്ദാവില്‍ കെട്ടിവെച്ച കുടുമ്മയും കൈയില്‍ കമണ്ഡലവും ഒക്കെയായി അല്‍പവസ്ത്രധാരികളായി, ഉണ്ണണം, ഉറങ്ങണം, ഉണ്ണിയെ ഉണ്ടാക്കണം എന്ന മൂന്നേ മൂന്നു ലക്ഷ്യങ്ങളില്‍ ജീവിത്തെ തളച്ചിട്ട സന്യാസി പ്രവരന്മാരെ കാമദേവനായി മനസ്സില്‍ പ്രതിഷ്ഠിച്ച ഭാരത സ്ത്രീയുടെ ഭാവശുദ്ധിയുടെ പര്യായപദങ്ങളിലൊന്ന്. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന കോടാലിയും വസിക്കുന്ന ചേരിക്കു തീ കൊളുത്താനുള്ള പന്തവും ആയിട്ടാണ് ഈ കാഷായവസ്ത്രധാരികളുടെ രംഗപ്രവേശം.
മീരയുടെ കഥയിലെ സന്യാസി അച്ഛന്‍ എന്ന കഥാപാത്രം പെട്ടെന്നു നമ്മുടെ ചിന്തയിലുണര്‍ത്തുന്നത് നമ്മുടെ ലോകോളജ് വിദ്യാര്‍ഥിനിയെ കൊണ്ട് അരുതാത്തത് ചെയ്യിച്ച ഗംഗേശാനന്ദ എന്ന കള്ള സ്വാമിയുടെ ചിത്രമാണ്. പൂര്‍വാശ്രമത്തില്‍ ഈ സന്യാസി അച്ഛനെന്ന മീരയുടെ കഥാപാത്രവും നമ്മുടെ ഗംഗേശാനന്ദജിയെപ്പോലെ തന്നെ നാട്ടുമ്പുറത്തെ അയ്യരുടെ ചായക്കടയില്‍ നല്ല ചായ അടിക്കാരനായിരുന്നു എന്ന് കഥാകൃത്ത് വായനക്കാരെ ധരിപ്പിക്കുന്നു. ഈ ഭാരതിയമ്മ ആളുചില്ലറക്കാരിയല്ല. അവര്‍ക്കും ഉണ്ട് ഓര്‍മ്മയില്‍ സൂക്ഷിക്കത്തക്കതായി ഒരു ഭൂതകാലം. ലൈലച്ചേച്ചി എന്ന അര്‍ധസഹോദരിയുടെ വാപ്പാച്ചിയായിരുന്നു ഒരിക്കല്‍ ഭാരതിയമ്മയുടെ രാത്രിക്കൂട്ട്. അയാളിപ്പോള്‍ വേറെ പെണ്ണുകെട്ടി പേര്‍ഷ്യയില്‍ പോയി എന്നാണ് കേട്ടുകേള്‍വി. ഭാരതിയമ്മയുടെ അടുത്ത സത്കാരം ഏറ്റു വാങ്ങിയത് കഥയിലെ മുഖ്യകഥാപാത്രമായ നമ്മുടെ ഈ പതിനേഴുകാരിക്ക് ജന്മം നല്‍കിയ നാട്ടില്‍ പാലം പണിക്കു വന്ന ഒരു വിദ്വാന്‍. അയാള്‍ കല്യാണം കഴിക്കാമെന്നൊക്കെ ഭാരതിയമ്മക്കു വാക്കു നല്‍കിയിരുന്നെങ്കിലും കൂടുതല്‍ വേഗത്തിലോടുന്ന മറ്റൊരു വണ്ടിയില്‍ കയറി നാടുവിട്ടു. ഇത്തരം ഒരു നിസ്സഹായവസ്ഥയിലേര്‍പ്പെട്ട ആണും തൂണും ഇല്ലാതെ ഇരുന്ന കാലത്ത് നേര്‍ച്ചയും കാഴ്ചയും വെച്ചു കിട്ടിയ ആണ്‍ പിറന്നോനെന്ന നിലയില്‍ ആയിരുന്നു സന്യാസിയച്ഛന്‍ ഭാരതിയമ്മയുടെ ജീവിതത്തിലേക്കു കടന്നു വന്നത്. ഇതു ഭാരതിയമ്മയുടെ മാത്രം കഥയല്ല. എല്ലാ ഭാരതീയരുടേയും അമ്മയായ ഭാരതത്തിന്റെയും കഥ കൂടിയാണ്. ആദ്യം ഒരു ഘട്ടത്തില്‍ മുഗളന്മാര്‍ പിന്നീട് ബ്രീട്ടീഷുകാര്‍, പിന്നീട് രാജ്യസ്‌നേഹികളെന്നു സ്വയം വിളിച്ച രാജ്യഭരണം കൈയടക്കിയ ഒരു കുടുംബം. അവരും കൈ ഒഴിഞ്ഞപ്പോള്‍ കൈതണ്ടയില്‍ ചരടുകെട്ടിയവരും നെറ്റിയില്‍ ചിത്രപണി ചെയ്തവരും ഒരു ചുവട് മുന്നോട്ട് ചവിട്ടുമ്പോള്‍ മറ്റേ കാല് കൊണ്ട് മൂന്ന് ചുവട് പിന്നോട്ട് ചവിട്ടുന്നവരുമായ വൃദ്ധന്മാരെ ജീവിതസഖികളാക്കി ഉമ്മറപ്പടിയില്‍ കാലും നീട്ടിയിരുന്ന് നാലും കൂട്ടിമുറുക്കിചുവപ്പിച്ച് നടുമുറ്റത്തേക്ക് നീട്ടിത്തുപ്പി പരിസരമലിനീകരണം നടത്തുന്ന ഭാരതിയമ്മ നമ്മുടെ മാതൃഭൂമിയായ ഭാരതമല്ലാതെ മറ്റാരാകാനാണ് എന്ന സൂചന നല്‍കിക്കൊണ്ടാണ് സ്വച്ഛഭാരതി എന്ന മീരയുടെ ചെറുകഥ ആദ്യപകുതി പിന്നിടുന്നത്. മിത്രമല്ല, ശത്രുവാണ് അതിജീവനത്തിനു അനിവാര്യമായതെന്നായിരുന്നു എക്കാലത്തും സന്യാസിയച്ഛന്മാരുടെ കണ്ടെത്തല്‍. മഹാഭാരതത്തിലും രാമായണത്തിലും ഒക്കെ നമ്മള്‍ ഇത്തരം സന്യാസിയച്ചന്മാരെ കണ്ടു പരിചയിച്ചിട്ടുണ്ട്.
പുത്രകാമേഷ്ടിയജ്ഞത്തിന്റെ കാര്‍മ്മികനായി ദശരഥരാജധാനിയിലേക്ക് വസിഷ്ഠനിയോഗപ്രകാരം എഴുന്നള്ളി രാപാര്‍ത്ത് ദശരഥപത്‌നിമാര്‍ക്കു ദിവ്യഗര്‍ഭം പ്രദാനം ചെയ്ത ഋഷ്യശൃംഗമഹര്‍ഷിയെ നമുക്കറിയാം. പാണ്ഡവ മാതാവ് കുന്തിദേവിയുടെ കൗമാരപ്രായത്തില്‍ തന്നെ അതിഥിസത്കാരത്തില്‍ സംതൃപ്തിയടഞ്ഞ ദുര്‍വാസ്സാവ് മഹര്‍ഷി കുന്തിക്ക് അവള്‍ ആഗ്രഹിക്കുന്ന ഏതു ദേവനെയും അരികിലാനയിച്ച് അവരില്‍ നിന്നും പുത്രോത്പാദന സൗഭാഗ്യം സ്വായത്തമാക്കാന്‍ പര്യാപ്തമായ വരം നല്‍കി അനുഗ്രഹിച്ച കഥയും പ്രസിദ്ധമാണ്. ദുര്‍വാസ്സാവ് നല്‍കിയ ഈ വരത്തിന്റെ ഫലപ്രാപ്തി പരീക്ഷിച്ചു നോക്കാന്‍ കുന്തി ദേവി നടത്തിയ ശ്രമത്തിന്റെ ഫലമായിരുന്നല്ലോ പ്രസിദ്ധമായ കുരുക്ഷേത്ര യുദ്ധം. ഇത്തരം വസിഷ്ഠ,ഋഷിശൃംഖ്യാധി ദുര്‍വാസ്സാവ്മാരുടെ പരമ്പര കുറ്റിയറ്റു പോയിട്ടില്ലെന്നതിന്റെ തെളിവാണല്ലോ ചായക്കടക്കാരനില്‍ നിന്നും പരിണമിച്ച ഗംഗേഷാനന്ദജിയും കെ ആര്‍ മീരയുടെ കഥയിലെ സമകാലിക കഥാപാത്രം സന്യാസിയച്ഛനും.സംശയം വേണ്ടാ, വൈകാതെ നമ്മള്‍ക്കു പറയേണ്ടി വരും, ഇല്ലാത്ത ശത്രുവിനെ സങ്കല്‍പിച്ചുണ്ടാക്കി അയല്‍ക്കാരന്റെ സാന്നിധ്യമാണ് തന്റെ വളര്‍ച്ചക്കു തടസ്സമായി വര്‍ത്തിക്കുന്നതെന്ന ജനപ്രിയമന്ത്രം ജനമനസ്സുകളില്‍ ഉറപ്പിച്ച് താനും മുടിഞ്ഞ് അയലും മുടിച്ചു എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിനുള്ള സന്യാസിയച്ഛന്മാരുടെ കൗശലം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒടുവില്‍ എന്താണ് സംഭവിച്ചത്“”നിങ്ങളെന്തിനാ മനുഷ്യാ എന്റെ ജീവിതം നശിപ്പിച്ചത്” എന്ന് കാറിക്കരഞ്ഞ് കാറില്‍ വന്നിറങ്ങിയ സന്യാസിയച്ഛന്റെ അടുത്തുനിന്നു കരഞ്ഞു നിലവിളിച്ച ഭാരതിയമ്മയെ ആശ്വസിപ്പിക്കാന്‍ മതിയായ സമാശ്വാസ വാക്കുകള്‍ ആ പഠിച്ച കള്ളന്റെ പക്കലുണ്ടായിരുന്നു. ഭാരതിയമ്മേ നാം ഒരു സാധു. ഒരു കിഴവന്‍ സന്യാസി, വീടില്ല, ബന്ധങ്ങളില്ല, കര്‍മ്മപാശങ്ങളില്ല. ആകെയുള്ളത് ഈ ഭാണ്ഡം. ഭവതി പോകാന്‍ പറഞ്ഞാല്‍ എനിക്കെന്തിന് അമാന്തം. ഈ ഭാണ്ഡമെടുത്ത് തോളിലിടണം. ഇറങ്ങി നടക്കണം. അത്ര തന്നെ.” ഒരു പക്ഷേ വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയാധികാരം വിട്ടൊഴിയേണ്ടി വരുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും -ഭാരതം എന്ന നമ്മുടെ ഭാരതീയമ്മയെ നോക്കി ഇപ്രകാരം പറഞ്ഞു എന്നു വരാം. പക്ഷേ ആ പറച്ചിലു കൊണ്ട് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ അനുചരന്മാര്‍ക്കോ ഒരു നഷ്ടവും സംഭവിക്കാനിടയില്ല. നഷ്ടം ഭാരതിയമ്മക്കും അവരുടെ അനാഥരാക്കപ്പെട്ട സന്താനങ്ങള്‍ക്കും മാത്രം. ആ അവസ്ഥയെ മീരയുടെ കഥ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.“ചേരിയിരുന്നിടത്ത് വലിയൊരു സൂപ്പര്‍മാര്‍ക്കറ്റ്. അതിനടുത്ത് സന്യാസിയച്ഛന്റെ ആശ്രമം. ഞങ്ങളുടെ വീടു പോയി, കൂടും പോയി സ്വച്ഛരാഷ്ട്ര പദ്ധതി വന്നപ്പോള്‍ അവസാനത്തെ ഓലക്കൂരയും പോയി. ശാന്തിച്ചേച്ചി കണ്ണുപൊട്ടിയായി. വഴിയില്‍ പിച്ച തെണ്ടലായി. ഇപ്പം എവിടാന്ന് ആര്‍ക്കറിയാം? ഞാന്‍ പിന്നെ ഇങ്ങനെയൊക്കെ ആയി. ആണ്ടോടു ആണ്ട് പ്രസവിക്കും. പിള്ളാരെ ഇടാന്‍ ആശ്രമത്തില്‍ അമ്മത്തൊട്ടിലുള്ളത് വലിയ ഒരു സഹായമാണ് കേട്ടോ. പക്ഷേ ഈ കഥ പറയുന്ന പെണ്‍കുട്ടിയുടെ അമ്മ തന്നെയല്ലേ നമ്മുടെ എല്ലാവരുടേയും അമ്മ. സാക്ഷാല്‍ ഭാരതിയമ്മയുടെ അവസ്ഥ? ചങ്ങലേലിട്ടേക്കുവാം തുണിയൊക്കെ കീറിപ്പറിഞ്ഞു. ദേഹത്താകെ പുഴുവരിക്കുന്നു. പക്ഷെ കണ്ണില്‍ മാത്രം, സമ്മതിച്ചേ പറ്റൂ! എന്താരു സ്വച്ഛത.! ഇതി സ്വച്ഛഭാരതം. സമാപ്തം!!
(തുടരും)