Connect with us

National

ഗുജറാത്തില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തു

Published

|

Last Updated

ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്യാനായി സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ എത്തുന്നു

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരാണ് കൂറുമാറിയത്.ഇതോടെ കോണ്‍ഗ്രസിന്റെ അഹ്മദ് പട്ടേലിന് ജയം കൂടുതല്‍ ദുഷ്‌കരമായി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയതിട്ടില്ലെന്ന് ശങ്കര്‍ സിംഗ് വഗേല പരസ്യമായി വെളിപ്പെടുത്തി. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എന്‍സിപി അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിനെയാണ് എന്‍സിപി പിന്തുണക്കുന്നത് എങ്കിലും എംഎല്‍എമാരില്‍ ഒരാള്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് പാര്‍ട്ടി വിപ്പ് നല്‍കിയത്. ഒരു എന്‍സിപി അംഗം കോണ്‍ഗ്രസിനെ പിന്തുണച്ചതായി ഏകദേശം ഉറപ്പായിട്ടുണ്ട്.

45 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ വേണ്ടത്. റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന 44 കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒരു ബസില്‍ വോട്ട് ചെയ്യാനായി ഗുജറാത്ത് നിയമസഭയില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ വോട്ടുകള്‍ മുഴുവനായും കോണ്‍ഗ്രസിന് ലഭിച്ചാല്‍ എന്‍സിപിയുടെ ഒരു വോട്ടും കൂട്ടി 45 വോട്ടുകള്‍ നേടാനാകും. ഈ എം എല്‍ എമാരില്‍ ആരെങ്കിലും കൂറുമാറിയാല്‍ കോണ്‍ഗ്രസിന് പരാജയം ഉറപ്പിക്കാം. ഇവരില്‍ രണ്ട് പേര്‍ അവസാന പക്ഷം കൂറുമാറിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഗുജറാത്തിലെ 57 അംഗ കോണ്‍ഗ്രസ് അംഗങ്ങളില്‍ ആറ് പേര്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് കൂറുമാറുന്നത് ഒഴിവാക്കുന്നതിനായി എം എല്‍ എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയത്. പാര്‍ട്ടി വിട്ട ശങ്കര്‍ സിംഗ് വഗേലയുടെ കൂടെ ആറ് പേര്‍ വിമതരായി നില്‍ക്കുന്നുണ്ട്. പാര്‍ട്ടി വിട്ട മൂന്ന് പേര്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കൂറുമാറിയ കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഒരാളായ ബല്‍വന്ത്സിംഗ് രജ്പുത്ത് ബി ജെ പി പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് രണ്ട് പേര്‍.

182 അംഗ സഭയില്‍ രണ്ട് പേരെ വിജയിപ്പിക്കാനുള്ള വോട്ട് ബി ജെ പിക്കുണ്ട്. കോണ്‍ഗ്രസിന് ഒരംഗത്തെ വിജയിപ്പിക്കാനാകും. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഒരംഗമുള്ള ജെ ഡി യു അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 45 അംഗങ്ങളുടെ പിന്തുണയാണ് അഹമ്മദ് പട്ടേലിന് വേണ്ടത്. കഴിഞ്ഞ മാസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പതിനൊന്ന് അംഗങ്ങള്‍ കൂറുമാറി എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest