Gulf
ദുബൈയില്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജീവപര്യന്തം കുറ്റവാളിക്ക് മോചനം
ദുബൈ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിസാരികയെ കൊല ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സ്ത്രീക്ക് തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിന് അനുമതി. 1999ല്‍ റഷ്യന്‍ സ്വദേശിനിയായ അഭിസാരികയെ കൊല ചെയ്ത കുറ്റത്തിനാണ് സ്ത്രീയെ ജീവര്യന്തം ശിക്ഷക്ക് ദുബൈ പ്രാഥമിക കോടതി വിധിച്ചത്.
1999 ഫെബ്രുവരി എട്ടിനാണ് സംഭവം. കൊല ചെയ്ത സ്ത്രീയും മരണപ്പെട്ട യുവതിയും ഒരു ഫഌറ്റ് കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. 21കാരനായ യമനി പോലീസുകാരനുമായി കൊല ചെയ്ത യുവതി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇടപാടുകളിലെ തര്‍ക്കത്തില്‍ പോലീസുകാരനുമായി ചേര്‍ന്ന് സ്ത്രീയുടെ സഹകാരിയായ യുവതിയെ കൊല ചെയ്യുകയും അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
2000ത്തില്‍ ജൂലൈയില്‍ ദുബൈ പരമോന്നത കോടതി കൊല നടത്തി യുവതിയുടെ സാധനങ്ങള്‍ കൊള്ളയടിച്ചതിനും മദ്യപിച്ചു ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതിനും ജീവ പരന്ത്യം ശിക്ഷ വിധിക്കുകയായിരുന്നു. 15 വര്‍ഷത്തെ ശിക്ഷാ കാലാവധിക്ക് ശേഷം ദുബൈ പ്രാഥമിക കോടതി മുമ്പാകെ ഇരുവരും ദയാ ഹര്‍ജി നല്‍കുകയും മോചനം ആവശ്യപ്പെടുകയുമായിരുന്നു.
എന്റെ മകള്‍ക്ക് അഞ്ച് വയസ്സുള്ളപ്പോളാണ് ഉപജീവന മാര്‍ഗം തേടി ദുബൈയില്‍ എത്തുന്നത്. അവര്‍ക്കിപ്പോള്‍ 24 വയസ്സ് തികഞ്ഞിരിക്കുകയാണ്. എന്റെ ശിക്ഷാ കാലാവധി സമയത്തു മകളെ പരിചരിക്കാനോ, അവളുടെ ആവശ്യങ്ങള്‍ നിറവേറ്റാനോ കോളജില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ ആശംസ പോലും അര്‍പ്പിക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ വിവാഹമാണിപ്പോള്‍. 18 വര്‍ഷത്തെ ജയില്‍ ജീവിതം ഞാന്‍ പൂര്‍ത്തീകരിച്ചു. ഈ സമയത്തു എന്റെ ദയാ ഹര്‍ജി പരിഗണിച്ചു മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയും ബാക്കിയുള്ള എന്റെ ജീവിതം അവളോടൊത്തു കഴിയാന്‍ അനുമതി നല്‍കുകയും വേണം. സ്ത്രീ കോടതി മുന്‍പാകെ ബോധിപ്പിച്ചു.
ഇരുവരുടെയും ഹര്‍ജി പരിഗണിച്ച കോടതി അവരെ മോചിപ്പിക്കാന്‍ തീരുമാനിക്കുകയും അവരുടെ രാജ്യത്തേക്ക് മടങ്ങുവാന്‍ അനുവദിക്കുകയുമായിരുന്നുവെന്ന് ഹരജി പരിഗണിച്ച ജഡ്ജ് മുഹമ്മദ് ജമാല്‍ പറഞ്ഞു.
15 വര്‍ഷം ജീവപര്യന്ത കാലവധി പൂര്‍ത്തീകരിച്ച പ്രതികള്‍ക്ക് മോചനത്തിന് ഹര്‍ജി നല്‍കാന്‍ നിയമം പരിരക്ഷ നല്‍കുന്നുണ്ട്. ഇരുവര്‍ക്കും ദുബൈ സെന്‍ട്രല്‍ ജയില്‍ മാനേജ്‌മെന്റിന്റെ നല്ല പെരുമാറ്റ സാക്ഷ്യപത്രവും മോചനത്തിനുള്ള ശുപാര്‍ശയും ലഭിച്ചിരുന്നു.