Connect with us

National

ഇന്ത്യയുടെ സൂപ്പര്‍സോണിക് പോര്‍ വിമാനമായ 'തേജസി'ന് ഇസ്‌റാഈലില്‍ നിന്നുള്ള മിസൈല്‍

Published

|

Last Updated

മംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സൂപ്പര്‍സോണിക് പോര്‍വിമാനമായ “തേജസി”ന് ഇസ്‌റാഈലില്‍ നിന്നുള്ള മിസൈല്‍. ദീര്‍ഘ ദൂരത്തുള്ള (ബിയോണ്ട് വിഷ്വല്‍ റേഞ്ച്) ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ഐഡെര്‍ബി എന്ന മിസൈലാണ് തേജസില്‍ സ്ഥാപിക്കുന്നത്. ഇത് തൊടുക്കാനുള്ള പ്രത്യേകതരം വിക്ഷേപണ വിമാനത്തില്‍ വിജയകരമായി ഘടിപ്പിച്ചു. ഇന്ത്യന്‍ ഗവേഷണസ്ഥാപനമായ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത തേജസ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) ആണ് നിര്‍മിച്ചത്.

123 തേജസ്മാര്‍ക്ക് 1എ വിമാനങ്ങളാണ് വ്യോമസേന വാങ്ങുക. ഇസ്‌റാഈലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന കമ്പനിയാണ് ഐഡെര്‍ബി മിസൈലുകള്‍ നിര്‍മിക്കുന്നത്. 50 കിലോമീറ്റര്‍ വരെ ദൂരത്തുപറക്കുന്ന ലക്ഷ്യത്തെ തകര്‍ക്കാന്‍ ഇതിനു കഴിയും. തേജസില്‍ നിന്ന് നേരിട്ട് ഐഡെര്‍ബി വിക്ഷേപിച്ചുള്ള പരീക്ഷണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കും. തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐഡെര്‍ബി. യുദ്ധരംഗത്ത് തേജസിന് ഐഡെര്‍ബിയുടെ വരവ് വലിയ കരുത്താണ് നല്‍കുകയെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഒഡിഷയിലെ ചാന്ദിപുരിലുള്ള മിസൈല്‍ പരീക്ഷണകേന്ദ്രത്തില്‍ ഇക്കഴിഞ്ഞ മേയില്‍ ഐഡെര്‍ബി പരീക്ഷിച്ചിരുന്നു. രണ്ടു മിസൈലുകള്‍ തൊടുത്തതില്‍ രണ്ടും ലക്ഷ്യം കണ്ടു. തുടര്‍ന്നാണ് തേജസില്‍ ഇതിന്റെ വിക്ഷേപണികള്‍ ഘടിപ്പിക്കാനും അതില്‍നിന്ന് വിക്ഷേപണം നടത്താനും പ്രതിരോധ വകുപ്പ് അനുമതി നല്‍കിയത്. ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ (മാക്4) ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഐഡെര്‍ബി.
50 കിലോമിറ്റര്‍ റേഞ്ചുള്ളതാണ് ഇപ്പോള്‍ തേജസില്‍ ഘടിപ്പിക്കുന്നതെങ്കിലും 100 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയുന്ന ഐഡെര്‍ബി മിസൈലുകളും കമ്ബനി നിര്‍മിക്കുന്നുണ്ട്്. ഇതും തേജസിന് വഹിക്കാന്‍ കഴിയും. ഇതിനനുയോജ്യമായ വിക്ഷേപണികളാണ് ഘടിപ്പിക്കുന്നത്.
വിമാനത്തിന്റെ ചിറകുകള്‍ക്ക് താഴെയായാണ് റെയില്‍ലോഞ്ചറുകള്‍ എന്നറിയപ്പെടുന്ന വിക്ഷേപണി സ്ഥാപിക്കുക. ഈ ജോലിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പരീക്ഷണ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിമാനവാഹിനി കപ്പലുകളില്‍ ഉപയോഗിക്കാനുള്ള തേജസിന്റെ നാവികപ്പതിപ്പ്്് പരീക്ഷണഘട്ടത്തിലാണ്.