Connect with us

Gulf

ഒമാന്‍ വിപണിയില്‍ പഴം, പച്ചക്കറി ലഭ്യത കുറഞ്ഞു; അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം

Published

|

Last Updated

രാജ്യത്തെ പ്രധാന ഹോള്‍സെയില്‍ വിപണന കേന്ദ്രമായ റുസൈല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പഴം, പച്ചക്കറികളുടെ ലഭ്യത കുറഞ്ഞു. വില വര്‍ധിക്കാനും ഇത് ഇടയാക്കി. റമസാന്‍ മാസത്തില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ആദ്യ ദിനങ്ങളില്‍ തന്നെ സാധനങ്ങള്‍ കിട്ടാക്കനിയായി. ഇന്ത്യ അടക്കം വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിന്നതാണ് ലഭ്യത കുറക്കാന്‍ ഇടയാക്കിയത്. ജി സി സി രാഷ്ട്രങ്ങളില്‍ നിന്നും പഴം, പച്ചക്കറികള്‍ എത്താതെയായി.

അതേസമയം, രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും റമസാനില്‍ ആവശ്യം വര്‍ധിച്ചതോടെ ഇവ മതിയാകാരെ വരുന്നു. റമസാനിന് മുമ്പുതന്നെ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ കര്‍ഷര്‍ നേരിട്ട് കച്ചവടം നടത്തുന്നുണ്ടെങ്കിലും കടകള്‍ക്കും റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ക്കും ഇത് ലഭ്യമാക്കുന്നില്ല.

ഇന്ത്യ, ജി സി സി രാഷ്ട്രങ്ങള്‍, ജോര്‍ദാന്‍, ലെബനാന്‍, യമന്‍, ഈജിപ്ത്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി കഴിഞ്ഞ മാസം 21 മുതല്‍ കുറവ് വന്നിരിക്കുകയാണ്. അതത് രാഷ്ട്രങ്ങളിലെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതും ഇറക്കുമതി കുറയാന്‍ ഇടയാക്കി.
ഒരു പെട്ടി പച്ചടിച്ചീര മൂന്ന് മുതല്‍ നാല് റിയാല്‍ വരെ നിരക്കില്‍ വില്‍പന നടത്തിയിരുന്നത് ഇപ്പോള്‍ 16 റിയാല്‍ നിരക്കിലാണ് ആവശ്യക്കാര്‍ ലഭിക്കുന്നത്. പലകടകളിലും ഇന്ത്യന്‍ ഉള്ളി ലഭിക്കാനില്ല. മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവ ലഭിക്കാനുണ്ടെങ്കിലും 200 ബൈസയാണ് നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ 100 ബൈസ മാത്രം ഈടാക്കിയ സ്ഥാനത്താണിത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റിയാലിന് വില്‍പന നടത്തിയിരുന്ന കാബേജിന് ഇന്നലത്തെ നിരക്ക് മൂന്ന് റിയാലാണ്. യമനില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് വില ഇരട്ടിയായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി.

അതേസമയം, റമസാനില്‍ വിലവര്‍ധനവ് ഇല്ലെന്ന് ഉറപ്പുവരുത്താന്‍ നഗരസഭാ, ഉപഭോക്തൃ സംരക്ഷണ വിഭാഗം എന്നിവയുടെ പരിശോധനകളും നടന്നു വരികയാണ്. ഹോള്‍സെയില്‍ കേന്ദ്രങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ചെറുകിട സ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest