Ongoing News
അപ്പോ പോകാം ലക്ഷ ദ്വീപിലോട്ട്...
യാത്രകള്‍ എന്നും നല്ലൊരു അനുഭവമാണ്. പുതിയ അറിവുകളും കാഴ്ചകളുമാണ് ഓരോ യാത്രയിലും നമ്മെ തേടിയെത്തുന്നത്.കേരളത്തിനുപുറത്തേക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ചെലവുകുറഞ്ഞൊരു യാത്ര എന്ന പദ്ധതിയിലാണ് ലക്ഷദ്വീപിന്റെ ആസ്ഥാനമായ കവരത്തിയിലേക്ക് ഞങ്ങള്‍ യാത്രതിരിച്ചത്. കപ്പലില്‍ കയറിയപ്പോഴാണ് ആശ്വാസമായത്. കാരണം കൃത്യമായ പ്ലാനിംങ് ഇല്ലെങ്കില്‍ ബുദ്ധിമുട്ടാണ് ലക്ഷദ്വീപ് യാത്ര. അതുകൊണ്ട്തന്നെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കവരത്തിയുടെ തീരത്തെത്താന്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്ന് എത്തുന്നവരെ സംബന്ധിച്ച് ആദ്യം ആകര്‍ഷിക്കുന്നത് കടലിന്റെ ഭംഗിയാണ്. നോക്കിയാല്‍ കടലിന്റെ ഉള്ളിലൂടെ മീനുകള്‍ തിമിര്‍ക്കുന്നത് കാണാം. അത്രയും സുന്ദരമായൊരു തീരം ആദ്യം കാണുന്നതിന്റെ അത്ഭുതം ഞങ്ങള്‍ക്കുണ്ടായിരുന്നു. കവരത്തിയിലെ ബോട്ടുജെട്ടിയില്‍ എത്തുന്നതിനു മുമ്പു തന്നെ ഇളം നീല വര്ണത്തിലെ ലഗൂണ്‍ ഭാഗം കാണാം. (ലഗൂണ്‍ എന്നാല്‍ ആഴക്കടലും കരയും തമ്മില്‍ വേര്‍തിരിക്കുന്ന ഭാഗം…ഇവിടെ പവിഴപ്പുറ്റുകള്‍ തീര്‍ത്ത അദൃശ്യമായ ഒരു ഭിത്തിയുണ്ട്. ഈ പവിഴപ്പുറ്റുകളാണ് കടല്‍ക്ഷോഭത്തില്‍ നിന്നും ഈ ദ്വീപുകളെ രക്ഷിക്കുന്നത് എന്നു പറയാം).
കവരത്തിയെന്ന സൗന്ദര്യം
കപ്പലില്‍ മുഴുവനും വിവിധ ദ്വീപിലേക്കുള്ള യാത്രക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഓരോ ദ്വീപിന്റെ പ്രത്യേകതയും ഇവര്‍ നമുക്ക് പറഞ്ഞു തരും. “ജെസരി” യാണ് ഇവരുടെ സംസാരഭാഷ. കേരളത്തില്‍ നിന്ന് ദ്വീപിലേക്കെത്തുന്നവരോട് മലയാളത്തില്‍ തന്നെ സംസാരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും.
കപ്പലിറങ്ങിയപ്പോള്‍ തന്നെ ഞങ്ങളുടെ സ്പോണ്സര് ആലിക്കോയ എത്തിയിരുന്നു. നേരെ കവരത്തി പോലീസ് സ്റ്റേഷനില്‍ പോയി രജിസ്റ്ററില്‍ ഒപ്പിട്ടതിനുശേഷമാണ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് പോയത്.
കവരത്തിയാണ് ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇവിടെയാണ് അഡ്മിനിസ്ട്രേറ്ററുടെ ആസ്ഥാനവും പ്രധാനപ്പെട്ട ഗവണ്മെന്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്. എന്നുകരുതി കവരത്തി ഒരു പട്ടണമൊന്നുമല്ല. നാല്ക്കവല എന്നുവേണം പറയാന്‍. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് കപ്പല്‍മാര്‍ഗ്ഗം കവരത്തിയിലേക്ക് സാധനങ്ങള്‍ എത്തുന്നത്. രണ്ട് ചെറിയ സൂപ്പര്മാക്കറ്റും കുറച്ച് ചെറിയ കടകളുമാണ് കവരത്തിയിലുള്ളത്. റോഡുകള്‍ ടാര്‍ ചെയ്യാതെ എല്ലാം കോണ്‍ക്രീറ്റാണ്. സ്കൂള്‍ ബസുകളും ഓട്ടോറിക്ഷകളും ബൈക്കും കുറച്ച് കാറുകളും ലോറികളുമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. അതായത് രണ്ട് മണിക്കൂറുണ്ടെങ്കില്‍ ദ്വീപ് മുഴുവന്‍ നടന്ന് കാണാം. പിന്നെ വണ്ടിയുടെ ആവശ്യം ഇവിടെയില്ലെന്നു തന്നെ പറയാം. കൂടുതല്‍പ്പേരും ആശ്രയിക്കുന്നത് സൈക്കിളിനെയാണ്.
ലൈറ്റ് ഹൗസും മ്യൂസിയവും
കവരത്തിയിലെ ലൈറ്റ് ഹൗസില്‍ നിന്നുനോക്കിയാല്‍ ദ്വീപ് മുഴുവന്കാണാം. ഇളംങ്കാറ്റേറ്റ് കടലിന്റെ ഭംഗി ആസ്വദിക്കുന്നതിന് ഒരു പ്രത്യേക സുഖം തന്നെയാണ്. 160-ലധികം കോണിപ്പടികള്‍ കയറിവേണം ലൈറ്റ് ഹൗസിനുമുകളിലെത്താന്. ഗവണ്മെന്റിന്റെ കീഴിലുള്ള ലൈറ്റ് ഹൗസില്‍ പ്രവേശിക്കാന്‍ 10 രൂപ പ്രവേശനപാസിനായി നല്‍കണം.
ലൈറ്റ് ഹൗസ് കണ്ടതിനുശേഷം നേരെപോയത് അടുത്തുതന്നെയുള്ള മ്യൂസിയത്തിലേക്കാണ്. കവരത്തിതീരത്ത് കണ്ട് വരുന്ന അമ്പതിലധികം മീനുകളുടെ ശേഖരം മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. വിലപിടിപ്പുള്ള മുത്തുകളും തിമിംഗിലത്തിന്റെ അസ്ഥികൂടവും ഇവിടെ കാഴ്ചക്കാര്‍ക്ക് കാണാം. അക്വേറിയത്തില്‍ സ്രാവിനെ വളര്ത്തിയിരുന്നുങ്കിലും ആഴ്ചകള്‍ക്ക് മുമ്പ് അത് ചത്തുപോയതായി അധികൃതര്‍ പറഞ്ഞു. വിവിധ മത്സ്യങ്ങളെയും കടല്‍ജീവികളെയും ഇവിടെ സുക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിനോടടുത്തുതന്നെയാണ് 400 വര്‍ഷം പഴക്കമുള്ള ഉജ്റാ പള്ളി സ്ഥിതി ചെയ്യുന്നത്. വാസ്തു ശൈലിയുടെ ഭംഗിയാണ് പള്ളിയുടെ പ്രത്യകത. വറ്റാത്ത ഉറവയും ഒറ്റത്തടിയില്‍ തീര്‍ത്ത് കമാനങ്ങളും പള്ളിയുടെ മറ്റൊരു വിശേഷണമാണ്.
ചാടിക്കോ കടലിലേക്ക്
കടലിനുള്ളിലെ അത്ഭുതങ്ങള്‍ കാണാനും ഇവിടെ അവസരമുണ്ട്. പവിഴപുറ്റുകളെയും വര്‍ണ മത്സ്യങ്ങളെയും തൊട്ടുരുമ്മി കടലിലൂടെ നടക്കാം. 2000 രൂപ ചെലവഴിച്ചാല്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന സ്കൂബഡൈവിംങ് നമുക്ക് ചെയ്യാം. വായിലൂടെ ശ്വാസമെടുത്തു അഞ്ച് മീറ്റര്‍ വരെ കടലിനുള്ളിലേക്ക് പോകാം. ഇതിന് നേതൃത്വം നല്‍കുന്നത് പരിശീലനം നേടിയ സ്കൂബ ഇന്‍സ്ട്രക്ടര്‍മാരാണ്. പത്ത്മുനുട്ടുള്ള ക്ലാസിനുശേഷം പൂര്‍ണ്ണ ആരോഗ്യവാന്മാരാണെങ്കില് മാത്രമേ ഡൈവിംങിന് അനുവദിക്കൂ. നീന്തല്‍ അറിയാത്തവര്‍ക്കും സ്കൂബഡ്രൈവിംങ് ചെയ്യാം. ഡൈവിംങിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ കംപ്രസ്ഡ് എയര്‍ നിറയ്ക്കും. ഇതാണ് നമ്മളെ ശ്വസിക്കാന്‍ സഹായിക്കുന്നത്. മാസ്ക്, സിലിണ്ടര്‍, വെയ്റ്റ് ബെല്‍ട്ട് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡൈവിംങ്. മുന്‍പരിചയമില്ലാത്തതിനാല്‍ പേടി തോന്നുമെങ്കിലും കടലിനുള്ളിലെത്തിയാല് നമ്മെ കാത്തിരിക്കുന്നത് മറ്റൊരു ലോകമാണ്. അത് അനുഭവിച്ചു തന്നെ അറിയണം….
തേങ്ങയും ചൂരയും കുപ്പിയില്‍ പെട്രോളും
കവരത്തിയില്‍ ഏറ്റവും കൂടുതലുള്ളത് നാളികേരവും ചൂരമീനുമാണ്. മീന്‍കൊണ്ടുള്ള അച്ചാറുകള്‍, ഉണക്കമീന്‍, കൊപ്ര എന്നിവയാണ് ദ്വീപുവാസികളുടെ വരുമാനം. അതിവേഗ വികസനം ലക്ഷദ്വിലെത്തിയിട്ടില്ല. അതിനാല്‍ ദ്വീപിലിപ്പോഴും ബി.എസ്.എന്‍.എല്‍ കണക്ഷന്മാത്രമാണ്. വാഹനപ്പെരുപ്പം കുറവാണെങ്കിലും ദ്വീപില്‍ ഒരു പെട്രോള്‍ പമ്പ് ഇ്ല്ല. പമ്പിന്റെ പണി കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം മുടങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. റേഷന്‍ പോലെയാണ് ഇവര്‍ക്ക് പെട്രോള്‍ ലഭിക്കുക. ഒരു കുടുംബത്തിന് 10 ലിറ്റര്‍. കടകളില്‍ കുപ്പിയില്‍ പെട്രോള്‍ വില്‍പ്പനയ്ക്ക് വെച്ചതുകാണാം. കടലില്‍ നിന്നും ഉപ്പുവെള്ളം വേര്‍തിരിക്കുന്ന (ഡിസെലിനേഷന് ) പ്ലാന്റിനെയാണ് ദ്വീപുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ യഥേഷ്ടം വെള്ളം ഇവര്‍ക്ക് പൈപ്പ് വഴി ലഭിക്കും. ഏഷ്യയിലെ രണ്ടാമത്തെ ശുദ്ധീകരണ പ്ലാന്റാണ് കവരത്തിയിലേത്. പ്ലാന്റ്ിന് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ ദ്വീപില്‍ ജലക്ഷാമം രൂക്ഷമാകും.
മദ്യവും മയക്കുമരുന്നുമൊന്നും ദ്വീപിലെത്താത്തതാണ് ഞങ്ങളുടെ മനസ്സമാധാനമെന്ന് ദ്വീപുവാസികള്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെത്തുന്ന ദ്വീപിലെ കുട്ടികള്‍ പലരും വഴിതെറ്റിപ്പോകുന്നുണ്ടെന്ന ആശ്ങ്കയിലാണ് ദ്വീപുകാര്‍. ലക്ഷദ്വീപിലെ സബ്ജയില്‍ സ്ഥിതി ചെയ്യുന്നത് കവരത്തിയിലാണ്. ജയിലില്‍ തടവുകാരായി ഉള്ളത് 12 പേരും. സ്ത്രീസുരക്ഷയിലും ദ്വീപ് ഒന്നാംസ്ഥാനത്ത് തന്നെയാണ്.
യാത്ര ഇങ്ങനെ: കൃത്യമായ പ്ലാനിങ് ഇല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കും ലക്ഷദ്വീപ് യാത്ര. രണ്ടു ദിവസം കാണാനുള്ള കാഴ്ചകളേ ഉള്ളുവെങ്കിലും ചിലപ്പോള്‍ മാസങ്ങളുടെ തയ്യാറെടുപ്പ് വേണം. പിന്നെ കാലാവസ്ഥയും തുണയ്ക്കണം. ദ്വീപ് നിവാസിയുടെ സമ്മതമുണ്ടെങ്കിലേ പുറത്തുള്ളവര്‍ക്ക് ദ്വീപിലേക്ക് പ്രവേശനമുള്ളൂ. ഇതിനായി പെര്‍മിറ്റ് എടുക്കണം. പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമ്മതവുമുണ്ടെങ്കിലേ ദ്വീപിലെത്താന്‍ കഴിയൂ. എല്ലാം ശരിയായാലും ചിലപ്പോള്‍ കാലാവസ്ഥ മാറിയാല്‍ യാത്രയും റദ്ദാകും.
വിമാനം, കപ്പല്‍ എന്നീമാര്ഗ്ഗങ്ങളുപയോഗിച്ച് ദ്വീപിലേക്കെത്താം. കൊച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം 17 മണിക്കൂറും വിമാനത്തില്‍ ഒന്നരമണിക്കൂറുമാണ് യാത്ര. വിമാനത്തെ അപേക്ഷിച്ച് യാത്രചെലവ് കുറവാണ് കപ്പലില്‍.
(സഞ്ചാരി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തത്)