Kerala
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ; ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ച് ദിവസമായി കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ സി പി ഉദയഭാനുവിൻെറ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിൻമാറിയതായി മഹിജയും കുടുംബാംഗങ്ങളും അറിയിച്ചത്.
കേസില്‍ മൂന്നാം പ്രതി നഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കൂടി അറസ്റ്റിലായതോടെയാണ് സമരം അവസാനിപ്പിക്കുന്നതിനുള്ള തിരക്കിട്ട ചര്‍ച്ചകൾ നടത്തിയത്. സിപിഐയുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയത്. സി പി ഐ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്‍ മെഡിക്കല്‍ കോളേജിലെത്തി മഹിജയെ കണ്ടിരുന്നു. ഇതിന് പിന്നാലെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. പി ഉദയബാനുവും ആറ്റോര്‍ണി കെവി സുഹനും മഹിജയെകണ്ട് ചര്‍ച്ചനടത്തി. ഇൗ ചർച്ചയിലാണ് സമരം പിൻവലിക്കാൻ മഹിജ തയ്യാറായത്.