National
തോഴിയും കൂട്ടരും അഴിക്കുള്ളില്‍; ജയില്‍ പരിസരത്ത് സംഘര്‍ഷം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല, ബന്ധുവും കൂട്ടുപ്രതിയുമായ ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരെ ജയിലിലടച്ചു. കോടതിയില്‍ കീഴടങ്ങിയ മൂവരെയും പരപ്പന അഗ്രഹാര ജയിലിലാണ് പ്രവേശിപ്പിച്ചത്.
അതിനിടെ, ജയിൽ പരിസരത്ത് നേരിയ സംഘർഷമുണ്ടായി.ശശികലക്ക് ഭക്ണവു വസ്ത്രവുമായി എത്തിയ വാഹനമാണ് ആക്രമിക്കെപ്പട്ടത്. തുടർന്ന് പോലീസ് ലാത്തി വീശി രംഗം ശാന്തമാക്കി.
കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട ശശികലയോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. കൂട്ടുപ്രതികളായ ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരും കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയായി സുപ്രീം കോടതി കണ്ടെത്തിയത്. വിചാരണക്കോടതി വിധിച്ച നാല് വര്‍ഷം തടവും പത്ത് കോടി പിഴയും ശിക്ഷ കോടതി ശരിവെക്കുകയും ചെയ്തു.
ജയില്‍ പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലീസ്, സിറ്റി ആംഡ് റിസര്‍വ്, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുരക്ഷാ സ്ഥിതി വിലയിരുത്തുന്നുണ്ട്.