Connect with us

Articles

തിരിഞ്ഞ് നോക്കുന്ന സി ബി എസ് ഇ വിദ്യാഭ്യാസം

Published

|

Last Updated

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സി ബി എസ് ഇ സ്‌കൂളുകളിലെ പാഠ്യരീതിയില്‍ അടുത്ത വര്‍ഷം മുതല്‍ നിരവധി മാറ്റങ്ങള്‍ വരികയാണ്. “ഇപ്പോഴുള്ള പഠനമൊന്നും പോര, പഴയ രീതിയായിരുന്നു നല്ലത്” എന്നൊക്കെ പരാതി പറയാറുള്ളവര്‍ക്ക് ഒരു പക്ഷേ സംതൃപ്തി നല്‍കുന്നതാണ് കഴിഞ്ഞ മാസം അവസാന വാരത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മാനവവിഭവശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടപ്പിലാക്കിയത് അതേപടി പകര്‍ത്തിയ പല മാതൃകകളും സി ബി എസ് ഇ ഉപേക്ഷിക്കുകയാണ്. പകരം നമ്മുടെ പഴയ രീതികളില്‍ ചിലത് പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തേക്കാള്‍ മുമ്പുള്ള രീതിയായിരുന്നു നല്ലതെന്ന് വിലപിക്കുന്നവര്‍ക്ക് ആശ്വാസം തോന്നുന്നതാകും വരാന്‍ പോകുന്ന നിര്‍ദേശങ്ങള്‍.

വാര്‍ഷിക പരീക്ഷാ സമ്പ്രദായം

പുതിയ നിര്‍ദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പഴയ വാര്‍ഷിക പരീക്ഷാ സമ്പ്രദായം തിരികെക്കൊണ്ടുവരുന്നു എന്നതാണ്. 2009ലാണ് ബോഡ് പരീക്ഷ നിര്‍ബന്ധമില്ലെന്നും സിലബസ് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതിയെന്നും സി ബി എസ് ഇ നിര്‍ദേശിച്ചത്. തുടര്‍ന്ന് 2011-12 അധ്യായന വര്‍ഷം മുതല്‍ രണ്ട് ഓപ്ഷനുകള്‍ക്കുള്ള സൗകര്യം നടപ്പിലാക്കി. വിദ്യാര്‍ഥികളുടെ പരീക്ഷാ ഭാരം കുറക്കാനായാണ് സി ബി എസ് ഇ ഈ പരിഷ്‌കരണം നടപ്പിലാക്കിയത്. എന്നാല്‍, വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമേ സി ബി എസ് ഇയുടെ സ്‌കൂള്‍ പരീക്ഷകള്‍ എഴുതുന്നുള്ളൂവെന്ന് പിന്നീട് ബോധ്യമായി. 2014ല്‍ 1.6കോടി വരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ വെറും ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂള്‍ നടത്തിയ പരീക്ഷ എഴുതിയത്.
ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 50 ശതമാനം സിലബസ് തീരുന്ന വിധത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററുകള്‍ക്കും പഠിക്കേണ്ടിയിരുന്നത്. പുതിയ തീരുമാനപ്രകാരം മുഴുവന്‍ സിലബസും ഉള്‍കൊള്ളുന്ന വാര്‍ഷിക പരീക്ഷയാണ് തിരിച്ചുവരുന്നത്. 80 മാര്‍ക്ക് പരീക്ഷയിലൂടെയും 20 മാര്‍ക്ക് ഇന്റേണലായും പരമാവധി 100 മാര്‍ക്കാണ് ഓരോ വിഷയത്തിനും കണക്കാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷകളുടെ ശരാശരിയും അവസാന ഫലത്തിലേക്ക് ചേര്‍ക്കപ്പെടും.

ആകെയുള്ള നൂറ് മാര്‍ക്കില്‍ 33 ശതമാനമാണ് വിജയിക്കാന്‍ വേണ്ടത്. ചുരുക്കത്തില്‍ ഒന്നാം സെമസ്റ്ററിന് ഒരു വിഷയത്തിന് എട്ട് പാഠഭാഗങ്ങള്‍ പഠിച്ചിരുന്ന രീതിക്ക് പകരം രണ്ടു സെമസ്റ്ററുകള്‍ക്കും ഉള്‍പ്പെട്ടിരുന്ന പാഠഭാഗങ്ങളാണ് വാര്‍ഷിക പരീക്ഷക്ക് പഠിക്കേണ്ടത്. ഇവക്ക് മുമ്പായി മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. നേരത്തെ ഓണപരീക്ഷ, അരക്കൊല്ല പരീക്ഷ എന്നിവയൊക്കെ എഴുതിയത് പോലെ മൂന്ന് പരീക്ഷകള്‍ നടത്തേണ്ടതുണ്ട്. ഇപ്രകാരം മൂന്ന് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥിക്ക് വാര്‍ഷിക പരീക്ഷക്ക് പഠന ഭാരം തോന്നില്ലെന്നാണ് സി ബി എസ് ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ നല്‍കിയിട്ടുള്ളത്.

ഈ രീതി പഠന ഭാരം ഏറുമെന്ന് വിദ്യാര്‍ഥികള്‍ ഭയക്കുന്നുണ്ടാകാം. അതേസമയം പഠനത്തെ കുറച്ച് കൂടി ഗൗരവമായി പരിഗണിക്കുന്ന അവസ്ഥ ഇതുവഴിയുണ്ടാകാന്‍ സാധ്യതയുണ്ട്.

നിരന്തര മൂല്യനിര്‍ണയത്തിലെ
മാറ്റങ്ങള്‍

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന രീതിയില്‍ ഐ ടി സാങ്കേതിക വിദ്യകളെ വിദ്യാഭ്യാസവുമായി സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങളാണ് എല്ലാ സിലബസുകളിലും നടന്നുവരുന്നത്. സ്വകാര്യ സി ബി എസ് ഇ സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളുമെല്ലാം സ്മാര്‍ട് ക്ലാസുകളും ടാബും ലാപ്‌ടോപ്പ് വിതരണവുമൊക്കെയാണ് വലിയ ആകര്‍ഷണമായി അവതരിപ്പിച്ചുവരുന്നത്. എന്നാല്‍, നിലവില്‍ അത്ര പരിഗണന നല്‍കാത്ത നോട്ട്പുസ്തകത്തില്‍ എഴുതി പഠിക്കുന്ന രീതി അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രധാന മൂല്യ നിര്‍ണയഘടകമായി വരികയാണ്. വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടെഴുത്ത് അസൈന്‍മെന്റ് പ്രവര്‍ത്തനമായി പരിഗണിക്കുന്നത്. അധ്യാപകര്‍ മൂല്യനിര്‍ണയത്തിന് സ്വീകരിക്കുന്ന പ്രധാന പ്രവര്‍ത്തനമൊന്നാകും ഇനി മുതല്‍ നോട്ടെഴുത്ത്.

കൂടാതെ ഓരോ വിഷയത്തിലെയും അക്കാദമിക അറിവുകള്‍ വര്‍ധിപ്പിക്കാനുള്ള സബ്ജക്ട് എന്റിച്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ചേര്‍ന്നതാകും സി സി ഇ മാര്‍ക്കിന് പരിഗണിക്കുക. നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിന്റെ പേരില്‍ നടക്കുന്ന ധാരാളം അസൈന്‍മെന്റെ് പ്രൊജക്ട്, ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയവക്ക് പ്രാധാന്യം കുറച്ചുള്ള പരിഷ്‌കരണങ്ങളാണ് വരുന്നത്. പലപ്പോഴും അസൈന്‍മെന്റുകള്‍ പ്രഹസനമായി മാറുകയല്ലേ ചെയ്യുന്നത്? ഏതെങ്കിലും അസെന്‍മെന്റ് കൊടുത്താല്‍ ഉടനടി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഏതെങ്കിലും സൈറ്റുകളില്‍ നിന്ന് വിവരം പകര്‍ത്തുകയോ അതേപടി പ്രിന്റെടുത്ത് അധ്യാപകന് സമര്‍പ്പിക്കുന്നതോ ആയ രീതികളാണ് മിക്ക സ്‌കൂളുകളിലും കണ്ടു വരുന്നത്. ഒരു തവണ വായിക്കുക പോലും ചെയ്യാതെ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പ്രൊജക്ട് റിപ്പോര്‍ട്ടുകളും അസൈന്‍മെന്റുകളും സമയം കളയലല്ലാതെ മറ്റെന്താണ് കുട്ടിക്ക് സമ്മാനിക്കുന്നത് ?

വിദ്യാര്‍ഥികളെ കാര്യക്ഷമമായി മൂല്യനിര്‍ണയം നടത്തുന്നില്ലെന്ന വ്യാപക ആക്ഷേപം നിലനിന്നിരുന്നു. സമഗ്ര നിരന്തര മൂല്യ നിര്‍ണയം സംബന്ധിച്ചായിരുന്നു ഈ ആക്ഷേപം പ്രധാനമായും ഉണ്ടായിരുന്നത്. മൂല്യബോധത്തിനൊന്നും വലിയ പരിഗണന നല്‍കേണ്ടതില്ല എന്ന ഡി പി ഇ പി നിലപാടിന്റെ തലക്കടിക്കുന്ന തരത്തില്‍ മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്ന വ്യവസ്ഥ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

കുട്ടികളെല്ലാം കളിച്ചുരസിക്കട്ടെ എന്നതാണ് ഡി പി ഇ പിയുടെ നിലപാട്. ഇതെ കുറിച്ച് അന്തരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞതിപ്രകാരമായിരുന്നു. “മൂല്യബോധത്തിന് കരിക്കുലത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഡി പി ഇ പിയുടെ ലോകബേങ്ക് കരിക്കുലത്തില്‍ ഇതെല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്നു”” വിദ്യാര്‍ഥിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ അച്ചടക്കത്തിന് പ്രധാന പങ്കുണ്ട്. കുട്ടിയെ അങ്ങിനെ തുറന്ന് വിടലല്ല. അവനില്‍ മൂല്യങ്ങള്‍ പരിപോഷിപ്പേക്കണ്ടതുണ്ട്. ക്ലാസ് ടീച്ചര്‍ ഓരോ കുട്ടിയുടെയും സ്വഭാവ സവിശേഷതക്ക് അനുസരിച്ച് സ്‌കോര്‍ നല്‍കണമെന്ന സി ബി എസ് ഇയുടെ പുതിയ തീരുമാനം സ്വഗതാര്‍ഹമാണ്.

എന്തിനാണ് ഈ മാറ്റങ്ങള്‍?

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളില്‍ നടപ്പിലാക്കിയ സി സി ഇ, പി എസ് എ, ഒ ടി ബി എ വിദ്യാഭ്യാസ സംവിധാനങ്ങളെല്ലാം സി ബി എസ് ഇ പിന്‍വലിക്കുമ്പോള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന ആരോഗ്യകരമല്ലാത്ത പല വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടതാണ്. അതൊരുപക്ഷേ മാറ്റത്തിന് ഹേതുവായേക്കാം.

ഓപ്പണ്‍ ടെസ്റ്റ് ബേസ്ഡ് അസസ്‌മെന്റ് (ഒ ടി ബി എ)ആണ് അവസാനമായി നിര്‍ത്തലാക്കിയ സംവിധാനങ്ങളിലൊന്ന്. പരീക്ഷക്ക് മൂന്നോ നാലോ മാസം മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ബുക്ക് ലെറ്റ് നല്‍കുകയും അവയില്‍ നിന്ന് സ്വതന്ത്രമായി പരീക്ഷക്ക് ചോദ്യങ്ങള്‍ ചോദിക്കുന്ന രീതിയുമാണുണ്ടായിരുന്നത്. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലാണ് ഒ ടി ബി എയും പരീക്ഷയോടൊപ്പം ചേര്‍ത്തിരുന്നത്. 2014 മുതലാണ് ഒമ്പതാം ക്ലാസില്‍ ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിലും പതിനൊന്നാം ക്ലാസ് അവസാന പരീക്ഷയിലെ ഇക്കണോമിക്‌സ്, ബയോളജി, ജ്യോഗ്രഫി വിഷയങ്ങളിലുമായി ഒ ടി ബി എ ഏര്‍പ്പെടുത്തിയത്. വിശകലന ശേഷിയും വിമര്‍ശനാത്മക ചിന്തയുമായിരുന്നു ഇതുവഴി വിലയിരുത്തിയിരുന്നത്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് അതേപടി പകര്‍ത്തിയ ഈ സംവിധാനത്തില്‍ ഇന്ത്യന്‍ സംസ്‌കാരം, പാരമ്പര്യം എന്നിവയൊന്നും പരിഗണിക്കാതെയാണെന്ന വിമര്‍ശനത്തിന് മറുപടിയില്ലാതെയായി. കൂടാതെ ഗൈഡ് പുസ്തകങ്ങളെ ആശ്രയിക്കുന്ന പ്രവണതയും വര്‍ധിച്ചുവന്നു. സ്‌കൂളുകളുടെ ഭാഗത്തു നിന്നും ശക്തമായ വിമര്‍ശനം വന്നതോടെ അതുള്‍കൊള്ളാന്‍ സി ബി എസ് ഇ അധികൃതര്‍ തയ്യാറാകുകയായിരുന്നു.

നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയം എന്നര്‍ഥം വരുന്ന സി സി ഇയും യഥാര്‍ഥ രീതിയില്‍ നടപ്പിലാകുന്നില്ലെന്ന യാഥാര്‍ഥ്യവും സി ബി എസ് ഇ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം കുറവാണ്. കൂടാതെ അധ്യാപകനെ അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ധാരാളം എഴുത്ത് കുത്ത് ജോലികളില്‍ തളച്ചിടപ്പെടുകയാണെന്ന സത്യവും വൈകിയെങ്കിലും സി ബി എസ് ഇ തിരിച്ചറിഞ്ഞിരിക്കുന്നു. പഠനത്തിന് പ്രാധാന്യം കൊടുക്കാതെ ധാരാളം അസൈന്‍മെന്റുകളും പ്രൊജക്ടുകളുമെന്ന പേരില്‍ പഠനത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്ന രീതിയും ഇനിമുതല്‍ ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം.

വെല്ലുവിളികള്‍

വര്‍ഷാന്തത്തെ പരീക്ഷയാകുമ്പോള്‍ കൂടുതല്‍ പഠിക്കാനുണ്ടാകുമെന്ന് ഭയന്നും സി ബി എസ് ഇ പഠനം പ്രയാസകരമായിരിക്കുമെന്ന ആശങ്കമൂലവും ഈ പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റുള്ളവയിലേക്ക് കൂടുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വകാര്യ സ്‌കൂളുകളില്‍ മാത്രമല്ല സി ബി എസ് ഇ പഠിപ്പിക്കുന്നതെന്നോര്‍ക്കണം. കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ സ്‌കൂള്‍ പോലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളും സി ബി എസ് ഇക്കു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ രാജ്യത്തെ സി ബി എസ് ഇ സിലബസ് നമ്മുടെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് തയ്യാറാക്കുന്നതെങ്കിലും നിരവധി വിദേശ രാജ്യങ്ങളിലെ കുട്ടികളും നമ്മുടെ സിലബസ് ആണ് പഠിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ബ്രിട്ടീഷ്, അമേരിക്കന്‍ സിലബസുകളില്‍ പഠിക്കാതെ ഇന്ത്യന്‍ സി ബി എസ് ഇ സിലബസുകളെ പഠിക്കാനായി തിരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ടിലെ കുട്ടികള്‍ മുതല്‍ അമേരിക്കയില്‍ നിന്നുള്ള കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. സി ബി എസ് ഇ ഇന്റര്‍നാഷനല്‍ പദ്ധതി അവസാനിപ്പിച്ച് ഏകീകൃത സമ്പ്രദായത്തിലേക്ക് മാറുമ്പോള്‍ ഇവരുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാല്‍ ധാരാളം കുട്ടികളെ ഇന്ത്യന്‍ പാഠ്യപദ്ധതിയിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രത്യാശിക്കാം.