Connect with us

Malappuram

റെയില്‍വേയുടെ പേരില്‍ തട്ടിപ്പ്: തമിഴ്‌നാട് സ്വദേശി പിടിയില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: റെയില്‍വേയുടെ പേരില്‍ തട്ടിപ്പ് നടത്തി കോ ടിക്കണക്കിന് രൂപ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കുംഭകോണം സ്വദേശി പത്മനാഭ(54)നെയാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
റെയില്‍വേ അംഗീകാരത്തോടെ റെയില്‍ സേഫ്റ്റി ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകള്‍ എ ഐ ആര്‍ എസ് സി യുടെ കീഴില്‍ ആരംഭിക്കുന്നുണ്ടെന്നും അതിന് ഫ്രാഞ്ചൈസി നല്‍കാം എന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഇതുപ്രകാരം പറഞ്ഞ് വിശ്വസിപ്പിച്ച് 68 ലക്ഷം രൂപ കൈപറ്റി തട്ടിപ്പ് നടത്തിയതായി പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് കുംഭകോണം സ്വദേശി പത്മനാഭനെ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതി ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങി പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് രാജ്യത്തുടനീളം 2010 മുതല്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.
2012 ല്‍ തേനിയില്‍ ഇതേ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എ ഐ ആര്‍ എസ് സി എന്നത് ഒരു സോഷ്യല്‍ സര്‍വീസ് സംഘടനയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , കോഴ്‌സുകള്‍ എന്നിവ നടത്തുവാനുള്ള അംഗീകാരമില്ല .
തട്ടിപ്പ് നടത്തുവാനായി പ്രത്യേകം വെബ്‌സൈറ്റ് തന്നെയുണ്ടാക്കി ചെയര്‍മാനെന്ന് സ്വയംപരിചയപ്പെടുത്തിയാണ് പണം വാങ്ങിയിട്ടുള്ളത്.
പെരിന്തല്‍മണ്ണ സി ഐ. സാജു കെ എബ്രഹാം, എസ് ഐ. എം സി പ്രമോദ്, ടൗണ്‍ഷാഡോ പോലീസിലെ ദിനേഷ് കിഴക്കേക്കര എന്നിവരടങ്ങിയ സംഘമാണ് ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest