Connect with us

National

ഇ അഹമ്മദിന്റെ നില അതീവഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നില അതീവഗുരുതരമായി തുടരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്.

ബോധരഹിതനായാണ് ഇ അഹമ്മദിനെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തെ നേരത്തെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്ന് ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രി അധികൃതരെ ഫോണില്‍ വിളിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എകെ ആന്റണി, പിവി അബ്ദുല്‍ വഹാബ്, ജോസ് കെ മാണി തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായ ഇ അഹമ്മദ് മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളില്‍ വിദേശകാര്യം, റെയില്‍വേ വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

Latest