Connect with us

International

ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ബ്രിട്ടീഷ് സുപ്രീം കോടതി

Published

|

Last Updated

ലണ്ടന്‍: ബ്രക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നായിരുന്നു നേരത്തെ വന്ന ഹിതപരിശോധനാഫലം. എന്നാല്‍ എം.പിമാരുടെ പിന്തുണ ലഭിക്കാതെ യൂറോപ്യന്‍ യൂണിയനുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതിവിധി.

എന്നാല്‍, പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റവുമായി മുന്നോട്ടുപോകാന്‍ ബ്രിട്ടന് കഴിയുമെന്നാണ് സൂചന. പ്രതിപക്ഷം അടക്കമുള്ളവര്‍ ജനഹിതം നടപ്പാകണമെന്ന നിലപാട് സ്വീകരിക്കുന്നതിനാല്‍ പിന്മാറ്റം വൈകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബ്രക്‌സിറ്റ് അനുകൂലികള്‍ കോടതിയില്‍ വാദിച്ചു. ചര്‍ച്ച തുടരാനുള്ള അധികാരമുണ്ടെന്ന് സര്‍ക്കാരും വാദിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതി അംഗീകരിച്ചില്ല.

സുപ്രീം കോടതി ഉത്തരവില്‍ അറ്റോര്‍ണി ജനറല്‍ ജെറി റൈറ്റ് നിരാശ രേഖപ്പെടുത്തി. സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുമെന്ന് കോടതിക്ക് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പിന്മാറ്റത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് ബ്രക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിധി ചോദ്യംചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.