Gulf
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജലപ്രതിസന്ധി രൂക്ഷമാകുമെന്ന് പഠനങ്ങള്‍
റിയാദ്: 2016ല്‍ പ്രത്യേകിച്ചും ഗള്‍ഫ് രാഷ്ട്രങ്ങള്‍ അവസ്ഥ നിലനിര്‍ത്തുന്നതിന് തന്ത്രങ്ങള്‍ മെനഞ്ഞതും മുന്‍കൂര്‍ തയ്യാറാകാന്‍ ആഹ്വാനം ചെയ്തതും എണ്ണയെച്ചൊല്ലിയായിരുന്നെങ്കില്‍ വെള്ളത്തിനായുള്ള പോര്‍വിളികള്‍ അതിലും കടുത്തതാകുമെന്ന് പഠനങ്ങള്‍. വേള്‍ഡ് ബാങ്കിന്റെ നിരീക്ഷണമനുസരിച്ച് അമ്പത് ശതമാനത്തിലധികം ആളുകള്‍ ഇവിടെ `ജല പ്രതിസന്ധി അനുഭവിക്കുന്നവരാണ്. 2050 ആകുമ്പോഴേക്ക് ജലസ്രോതസ്സ് ഇപ്പോള്‍ ലഭ്യമായതിന്റെ പകുതിയായി മാറുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ ജല ദൗര്‍ലഭ്യം മറികടക്കാന്‍ ചില പ്രദേശങ്ങളിലെങ്കില്‍ ജിഡിപിയുടെ ആറു ശതമാനമെങ്കിലും നീക്കി വെക്കുന്നുണ്ട്.
വര്‍ഷങ്ങളായി ഉപ്പുവെള്ള ശുദ്ധീകരണ പ്രക്രിയയിലാണ് ജിസിസി രാഷ്ട്രങ്ങള്‍ ആശ്രയിച്ച് കൊണ്ടിരിക്കുന്നത്. 2020 ആകുമ്പോഴേക്ക് സഊദി അറേബ്യ ഉള്‍പ്പെടെ ശുദ്ധീകരണ നിക്ഷേപമായി 24.3ബില്യന്‍ ഡോളറെങ്കിലും കണ്ടെത്തേണ്ട അവസ്ഥ നിലവിലുണ്ട്. ലോകത്ത് നടക്കുന്ന ഉപ്പ് വെള്ള ശുദ്ധീകരണ പ്രക്രിയകളില്‍ 70% മിഡില്‍ ഈസ്റ്റിലാണ് നടക്കുന്നത്. സബ്‌സിഡി നിരക്കില്‍ ജിസിസി രാജ്യങ്ങളില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന വെള്ളം ഭീമമായ തോതില്‍ ദുരുപയോഗം ചെയ്യലും സൂക്ഷമതയില്ലാത്ത കൈകാര്യവും ഇന്നൊരു സംസ്‌കാരമായി മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജലോപഭോഗം മിഡില്‍ ഈസ്റ്റിലാണ്.
കിങ്ങ് സഊദ് യൂനിവേഴ്‌സിറ്റി 2014എടുത്ത കണക്ക് പ്രകാരം വെള്ളത്തിന്റെ പെര്‍ കാപിറ്റാ ഉപഭോഗം 265 ലിറ്ററാണ്. അക്കാദമിയും വ്യവസായവും കൈകോര്‍ത്ത് ഗവേഷണങ്ങളിലൂടെ പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടെത്തുകയും സര്‍ക്കാരും സന്നദ്ധ സംഘങ്ങളും ജല ദൗര്‍ലഭ്യത്തിന്റെ ഭീകരത ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നത് മാത്രമേ ഇത് മറികടക്കാന്‍ ചെയ്യാനുള്ളൂ.