Connect with us

Gulf

ഇന്ത്യക്കാരുടെ വധശിക്ഷ: കേന്ദ്രം ഖത്വറിന് ദയാ ഹരജി നല്‍കും

Published

|

Last Updated

ദോഹ: സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ ശിക്ഷ ഇളവു ചെയ്യാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഖത്വര്‍ ഭരണകൂടത്തിന് ദയാഹരജി നല്‍കും. പ്രതികളുടെ കുടുംബത്തിനു വേണ്ടിയാണ് ഹരജി സമര്‍പ്പിക്കുക. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ സംബന്ധിച്ചും തുടര്‍ന്ന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും ദോഹയിലെ ഇന്ത്യന്‍ എംബസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികള്‍ വധശിക്ഷക്കു വിധിക്കപ്പെട്ട സംഭവത്തില്‍ ഖത്വറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും വിശദീകരണം തേടിയതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചുവെന്നും മന്ത്രി വെളിപ്പെടുത്തി. പ്രതികള്‍ക്കു വേണ്ടി ദയാ ഹരജി നല്‍കാന്‍ സഹായിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും ഇന്ത്യന്‍ എംബസിയോടും തമിഴ് നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ് നാട് സ്വദേശികളായ അളഗപ്പ സുബ്രഹ്മണ്യന്‍, ചെല്ലദുരൈ പെരുമാള്‍ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചത്.
പ്രതികളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ദയാ ഹരജി സമര്‍പ്പിക്കുമെന്നാണ് സുഷമാ സ്വരാജ് അറിയിച്ചത്. ഇന്ത്യന്‍ എംബസിയോട് തമിഴ്‌നാട് സര്‍ക്കാറും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ദോഹ ഇന്ത്യന്‍ എംബസിയില്‍ നിന്നും കേസ് സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ലഭിച്ചുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യക്കാര്‍ക്കെതിരെ വന്ന കോടതി വിധി കാഠിന്യമേറിയതാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വാരാന്ത്യ പ്രസ് ബ്രീഫിംഗില്‍ പറഞ്ഞിരുന്നു. കേസിന്റെ തുടര്‍ച്ചകള്‍ ദോഹ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും പ്രാദേശിക നിയമസ്ഥാപനവുമായി ചേര്‍ന്ന് വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചിരുന്നു.
2012ലാണ് സലത്ത ജദീദില്‍ കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വൃദ്ധ കൊല്ലപ്പെട്ട കേസില്‍ ചെല്ലദുരൈ പെരുമാളിന്റെയും അളഗപ്പ സുബ്രമഹ്ണ്യന്റെയും വധശിക്ഷ ഖത്വര്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം ശരിവെച്ചപ്പോള്‍ മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്റെ ജീവപര്യന്തം തടവ് 15 വര്‍ഷമായി കുറക്കുകയും ചെയ്തിരുന്നു. സ്വദേശി വൃദ്ധയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. ശിവകുമാര്‍ അരസനും കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അത് ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രിംകോടതി 15 വര്‍ഷമാക്കിയത്.
കൊല്ലപ്പെട്ട സ്വദേശി സ്ത്രീ താമസിച്ചിരുന്ന വീടിന് സമീപത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. പ്രതികളുടെ നിയമസഹായത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ സുരേഷ് കുമാര്‍ എന്ന അഭിഭാഷകനെ ഖത്വറിലേക്ക് അയച്ചിരുന്നു.

Latest