International
ഇന്തോനേഷ്യന്‍ വ്യോമസേനാ വിമാനം തകര്‍ന്ന് 13 മരണം
ജക്കാർത്ത: ഇന്തോനേഷ്യൻ വ്യോമസേനാ വിമാനം തകർന്ന് 13 പേർ മരിച്ചു. ഹെർകുലീസ് സി-130 വിമാനമാണ് കിഴക്കൻ പാപ്പുവ പ്രവിശ്യയിലെ ഉൾപ്രദേശത്ത് തകർന്നുവീണത്. മൂന്ന് പൈലറ്റുമാരും 10 സൈനികരുമാണ് മരിച്ചതെന്ന് വ്യോമസേനാ മേധാവി ആഗസ് സുപ്രിയാത്ന അറിയിച്ചു.
മോശം കാലാവസ്ഥയാണ് വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. 5.35ന് തിമികയിൽ നിന്ന് പറന്നുയർന്ന വിമാനം 6.13ന് വമേനയിൽ ഇറങ്ങേണ്ടതായിരുന്നു. ഇറങ്ങാൻ അഞ്ച് മിനിട്ട് ഉള്ളപ്പോഴാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചതായി ഇന്തോനേഷ്യ റിസർച് ആൻഡ് റെസ്ക്യു ഏജൻസി ഡയറക്ടർ ഇവാൻ അഹമ്മദ് റിസ്കി ടൈറ്റസ് അറിയിച്ചു.
2015 ജൂണിൽ മേദാനിൽ നിന്ന് പറന്നുയർന്ന ഹെർകുലീസ് സി-130 വിമാനം പാർപ്പിട സമുച്ചയ മേഖലയിൽ തകർന്നു വീണിരുന്നു. 109 യാത്രക്കാരും 12 ജീവനക്കാരും 22 പ്രദേശവാസികളുമാണ് അന്നത്തെ അപകടത്തിൽ മരിച്ചത്.