Articles
അസാമിലെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍
ജനസംഖ്യയുടെ മുപ്പത്തിനാല് ശതമാനത്തിലധികം മുസ്‌ലിംകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് അസാം. 2011ലെ സെന്‍സസ് പ്രകാരം ഒരു കോടി അറുപത്തി ഏഴ് ലക്ഷം വരുന്ന ഇവിടുത്തെ മുസ്‌ലിംകളിലെ ഭൂരിഭാഗവും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പ്രതിരൂപങ്ങളായി ജീവിക്കുന്നു. 27 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന അസാമില്‍ ധുമ്പ്രി ജില്ലയില്‍ 80 ശതമാനവും ബരാപേട്ടയില്‍ 71 ശതമാനവും ദരാംഗില്‍ 64 ശതമാനവും മുസ്‌ലിംകളാണ്. ഒമ്പത് ജില്ലകളും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
പട്ടിണിപ്പാവങ്ങളേറെയുള്ള ഗ്രാമമാണ് അസമിലെ ദരാംഗ് ജില്ലയിലെ മംഗള്‍ദോയിക്കടുത്തുള്ള ധുല. തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 80 കി. മീ അകലെയാണ് ഈ ഗ്രാമം. ധുല പോലീസ് സ്റ്റേഷനടുത്താണ് ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ശോചനീയാവസ്ഥ മനസ്സിലാക്കി റിലീഫ് പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഞങ്ങളിവിടെ എത്തുന്നത്. ഓഫീസ് പരിസരത്ത് വലിയൊരു പന്തലൊരുക്കി ഞങ്ങളുടെ വരവും കാത്ത് വലിയൊരു ജനക്കൂട്ടം അവിടെ സമ്മേളിച്ചിരുന്നു. റിലീഫ് പ്രവര്‍ത്തനത്തിന്റെ വാര്‍ത്ത കേട്ടറിഞ്ഞാണ് നൂറ് കണക്കിന് ആളുകള്‍ കിലോമീറ്ററുകള്‍ താണ്ടി ഇവിടെയെത്തിയിരിക്കുന്നത്.
പ്രാതല്‍ കഴിച്ച് കാലത്ത് പത്ത് മണിക്ക് ഞങ്ങള്‍ അവിടെയെത്തി. പരിസര പ്രദേശങ്ങളില്‍ നിന്നും അമ്പതും അറുപതും കിലോമീറ്റര്‍ കാല്‍ നടയായി യാത്ര ചെയ്തും കുറേ പേര്‍ എത്തിയിട്ടുണ്ട്. സ്വന്തമായി സൈക്കിളുള്ളവര്‍ ഏതാനും പേര്‍ മാത്രം. ബൈക്ക് അപൂര്‍വ കാഴ്ചയാണ്. മുന്‍നിരയില്‍ മദ്‌റസാ മുഅല്ലിംകളും ഉസ്താദുമാരുമാണ്. കീറിപ്പഴകിയ വസ്ത്രങ്ങള്‍ ധരിച്ചവര്‍. പ്രതീക്ഷകളുടെ എല്ലാ കിരണങ്ങളും അസ്തമിച്ച ഈ ജനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അവരുടെ കണ്ണീരൊപ്പാനും അസം കോര്‍ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ മന്‍സരി കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ഈ പ്രദേശത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യമായി. റിലീഫ് വിതരണവും ബോധവത്കരണ ക്ലാസും ഉച്ചവരെ നീണ്ടുനിന്നു. പത്ത് കിലോ അരി അടങ്ങുന്ന കിറ്റ് നേരത്തെ തയ്യാറാക്കിയിരുന്നു. ടോക്കണ്‍ വെച്ച് നിയന്ത്രിച്ചത് കാരണം വിതരണം ഭംഗിയായി നടന്നു. മുമ്പ് ഉളുഹിയത്ത് അറുത്ത് മാംസം വിതരണം ചെയ്തപ്പോഴുണ്ടായ സംഘര്‍ഷാവസ്ഥ ആരോ ഞങ്ങളെ ഓര്‍മപ്പെടുത്തി. എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണം കഴിച്ച് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
ഉച്ചകഴിഞ്ഞ് ഗ്രാമ പ്രദേശത്തിന്റെ ഉള്‍ഭാഗത്തേക്കായിരുന്നു യാത്ര. ഞങ്ങള്‍ക്ക് വേണ്ടി രണ്ട് മോട്ടോര്‍ ബൈക്കുകള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. ബൈക്കില്‍ യാത്ര ചെയ്യുന്നവരെ വലിയ പ്രമാണികളായാണ് ഇവിടത്തുകാര്‍ കാണുന്നത്.
വികസനം തൊട്ടുതീണ്ടാത്ത ഗ്രാമ പ്രദേശങ്ങള്‍. റോഡുകളോ വൈദ്യുതിയോ പ്രാഥമിക വിദ്യാലയങ്ങളോ ആരോഗ്യ കേന്ദ്രങ്ങളോ ഇല്ല. എല്ലാവരും തെരുവുകളില്‍ കഴിയുന്നു. മരങ്ങളുടെ തണലില്‍ നൂറുകണക്കിന് മനുഷ്യര്‍ അര്‍ധ പ്രാണരായി കഴിഞ്ഞുകൂടുന്നു. നഗ്നത മറക്കാത്ത ധാരാളം കുട്ടികള്‍ തെരുവുകളില്‍ അലയുന്നു. തളര്‍ന്നുറങ്ങുന്ന കുട്ടികള്‍. ഒരു ചാണ്‍ വയറിന് വേണ്ടി എന്ത് ചെയ്യണമെന്നറിയാത്ത പട്ടിണിപ്പാവങ്ങള്‍.
ഏതാനും മദ്‌റസകളും പള്ളികളും ഞങ്ങളവിടെ കണ്ടു. തൊഴുത്ത് പോലെ മറച്ച് കെട്ടിയ ഷെഡുകള്‍. ഭൂരിഭാഗം മദ്‌റസകളും മരച്ചുവട്ടിലും തെരുവുകളിലുമാണ് പ്രവര്‍ത്തിക്കന്നത്.
തെരുവുകളില്‍ കൂട്ടംകൂടിയിരിക്കുന്നവരില്‍ ഷര്‍ട്ട് ധരിച്ച ഒരു പുരുഷനെയും കാണുന്നില്ല. നമ്മുടെ വീടുകളില്‍ കെട്ടിക്കിടക്കുന്ന വസ്ത്രങ്ങളുടെ കൂമ്പാരം ഇവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ മാന്യമായി നാണംമറച്ചെങ്കിലും അവര്‍ക്ക് ജീവിക്കാമായിരുന്നുവെന്ന് തോന്നി.
ഇവിടത്തെ മദ്‌റസാ അധ്യാപകര്‍ക്കും പള്ളി ഇമാമുമാര്‍ക്കും ശമ്പളമില്ല. മദ്‌റസാ അധ്യാപകര്‍ ആഴ്ചയില്‍ ഒരിക്കല്‍ ചന്തയില്‍ വന്നിരിന്നു ഭിക്ഷാടനം നടത്തിയാല്‍ മാസത്തില്‍ ഒരാള്‍ക്ക് മുന്നൂറോ നാനൂറോ രൂപ ലഭിക്കും. പള്ളി ഇമാം വെള്ളിയാഴ്ച ഒരു സൈക്കിളുമായി തെരുവുകളില്‍ ചുറ്റിക്കറങ്ങും. പലരില്‍ നിന്നുമായി ലഭിക്കുന്ന പിടിയരി’അഞ്ചോ ആറോ കിലോ ഉണ്ടാകും. ഇതുകൊണ്ട് ജീവിച്ച് സംതൃപ്തിയടയണം. അഞ്ചോ പത്തോ കിലോ അരി ഒരുമിച്ചു കണ്ട ആരും ഈ പ്രദേശത്ത് ജീവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കുട്ടികള്‍ ഭൂരിഭാഗവും മദ്‌റസയിലും സ്‌കൂളുകളിലും പോകുന്നില്ല. പരിസര പ്രദേശത്തൊന്നും പ്രാഥമിക സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുമില്ല. മോഹങ്ങളോ പ്രതീക്ഷകളോ വെച്ചുപുലര്‍ത്തി ഇവിടെയാരും അസ്വസ്ഥരാകുന്നില്ല. സ്വന്തം മക്കള്‍ എവിടെയെന്ന് പോലും അറിയാത്ത മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ച് ഒരു സ്വപ്‌നവും ഇല്ല.
നടന്നു നീങ്ങുമ്പോള്‍ ഭക്ഷണത്തിനായി കരഞ്ഞുകൊണ്ട് കൈനീട്ടി ഓടിവരുന്ന നൂറ് കണക്കിന് കുട്ടികളെ കണ്ടു. ദാഹം തീര്‍ക്കാന്‍ ശുദ്ധജലം പോലും ലഭിക്കാത്ത കുട്ടികള്‍. അവരുടെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയ മുഖം ക്യാമറയില്‍ പകര്‍ത്താന്‍ പോലും കഴിയാതെ സ്തബ്ധരായി നിന്നു.“ഇനിയുള്ള കാലം വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഇവിടെ കഴിഞ്ഞുകൊള്ളാമെന്ന് ഒപ്പമുണ്ടായിരുന്നു അബ്ദുല്‍ കരീം ഹാജി പറഞ്ഞു.
ഈ പ്രദേശത്തുവന്ന് ഇവിടുത്തെ നേര്‍കാഴ്ചകള്‍ തൊട്ടറിയാത്ത ആര്‍ക്കും ഈ ദുരിത ഭൂമിയിലെ നെടുവീര്‍പ്പുകള്‍ ബോധ്യമാകില്ല. അസമിന്റെ വിലാപം വിദ്യാഭ്യാസ ബോര്‍ഡ് മീറ്റിംഗിലും RCFI (റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) യെയും കേള്‍പ്പിക്കാനായി പ്രസന്റേഷന്‍ തയ്യാറാക്കിയിരുന്നു.
ഒരു കാര്യം ബോധ്യമായി. ധുല പോലെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ദരിദ്ര ജനവിഭാഗത്തിന് നേതൃത്വം നല്‍കാന്‍ ഇവിടെ ആരുമില്ല. ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഇവിടെയെത്തിയത്. ബംഗാളിലെ അവസ്ഥയും ഇതിന് സമാനം തന്നെ. ഒരു പൊതി ചോറും ഒരു കുപ്പി വെള്ളവും കിട്ടിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യം വിളിക്കാനും സമ്മേളനത്തിന് പോകാനും തയ്യാറാണ് ഇവിടുത്തെ മുസ്‌ലിംകളെന്ന് നോര്‍ത്ത് ഈസ്റ്റ് കോര്‍ഡിനേറ്റര്‍ സുഹൈര്‍ നൂറാനി പറഞ്ഞു. ഈ പ്രദേശങ്ങളിലെ മതവും രാഷ്ട്രീയവും ഒരു ചാണ്‍ വയറിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ചുരുക്കം.
ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സഹായ ഹസ്തം എത്തിക്കൊണ്ടിരിക്കുന്നുണ്ട്. 2012ല്‍ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കാന്തപുരം നടത്തിയ അസം യാത്രയോടെയായിരുന്നു ഇതിന് തുടക്കമായത്. ബംഗാളില്‍ മാജിഖണ്ഡയില്‍ പ്രവര്‍ത്തിക്കുന്ന തൈ്വബ ഗാര്‍ഡനും, അസമില്‍ ധുലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഓഫീസും കേന്ദ്രീകരിച്ച് ഈ പ്രദേശത്ത് വിദ്യാഭ്യാസ സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അസം കോ ഓര്‍ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ മന്‍സരി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവമായി രംഗത്തുണ്ട്. മന്‍സരി ബോര്‍ഡുമായി ബന്ധപ്പെട്ട് അവിടെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അസം വാര്‍ത്താ ചാനലുകളും മീഡിയകളും തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തില്‍ റിപ്പോര്‍ട്ട് നല്‍കി പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ തത്സമയ ഇടപെടല്‍ ഈ തെറ്റിദ്ധാരണ തിരുത്തുന്നതിനും ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്താണെന്ന് വ്യക്തമാക്കുന്നതിനും സഹായകമായി.
അസാമിലെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറകു നല്‍കേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്വമാണ്. സന്മനസ്സുള്ളവരുടെ കാരുണ്യത്തിനായി അസം കാത്തിരിക്കുകയാണ്.
(ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അക്കാദമിക് ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 9447452826, 9946889923)