Connect with us

Gulf

ഹജ്ജ്: മശാഇര്‍ മെട്രൊ നാളെ ഓടിത്തുടങ്ങും

Published

|

Last Updated

മക്ക: ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കാനിരിക്കെ വിശുദ്ധ നഗരങ്ങളില്‍ തീര്‍ഥാടകര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും ഒരുങ്ങി. മശാഇര്‍ മെട്രൊ തീര്‍ഥാടകരുമായി നാളെ ഓടിത്തുടങ്ങും. വൈകുന്നേരം എട്ട് മണിക്കാണ് ആദ്യത്തെ ട്രെയിന്‍ മിനായില്‍ നിന്ന് തീര്‍ഥാടകരെയും വഹിച്ച് ഓടി തുടങ്ങുക. മിനായില്‍ നിന്നും മുസ്ദലിഫ വഴി അറഫയിലത്തെും. തീര്‍ഥാടകര്‍ക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് സംരക്ഷണമായി മശാഇര്‍ മെട്രൊ സ്‌റ്റേഷനുകളിലേക്കുള്ള നടപ്പാതകളില്‍ തണല്‍ വിരിച്ചിട്ടുണ്ട്. ജംറ പാലത്തിന് ചുറ്റുമുളള സംരക്ഷണ മതില്‍ പുതുക്കിപ്പണിയുകയും ചെയ്തതായി പദ്ധതി നടപ്പാക്കുന്ന മക്ക ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
അറഫയില്‍ ചൂട് കുറക്കാന്‍ 1,20,000 ചതുരശ്ര മീറ്ററില്‍ 18,000 നൂതനമായ തമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. മിനായിലെ തമ്പുകളില്‍ പതിനായിരത്തോളം പുതിയ എയര്‍ കണ്ടീഷനിംഗ്് യൂനിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹാജിമാര്‍ക്ക് ഇലക്ട്രോണിക്‌സ് കൈവളകള്‍, ബസുകളില്‍ ജി.പി.എസ് സംവിധാനം തുടങ്ങിയവയും ഇത്തവണത്തെ പ്രത്യേകതകളില്‍ പെടും.
***
വിശുദ്ധ ഹജ്ജ് കര്‍മത്തിനത്തെിയ തീര്‍ഥാടകര്‍ ഹജ്ജ് വേളകളില്‍ വംശീയവും രാഷ്ട്രീയവുമായ മാനങ്ങളുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇരു ഹറം കാര്യലായ മേധാവിയും മക്കയിലെ മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദുര്‍റഹ്മാന്‍ അസ്സുദൈസ് പറഞ്ഞു. “ഹജ്ജ് ആരാധനയും പവിത്രതയും” എന്ന വിഷയത്തില്‍ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകര്‍ക്കായി നടത്തിയ പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹറമിലെ ഉസ്്മാന്‍ ബിന്‍ അഫ്ഫാന്‍ ഗ്യാലറിയിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട കര്‍മ ശാസ്ത്ര വിഷയങ്ങള്‍ ഹറം ഇമാം വിശദീകരിച്ചു. വിശുദ്ധ ഹജ്ജ് വേളകളെ വംശീയവും രാഷ്ട്രീയവുമായ മുദ്രാവാക്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഹജ്ജ് കര്‍മങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇസ്‌ലാമിന്റെ സാഹോദര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിലെ മറ്റ് ആരാധനാ കര്‍മങ്ങളെ പോലെതന്നെ ഹജ്ജില്‍ കറുത്തവനോ വെളുത്തവനോഅറബിക്കോ അനറബിക്കോ പ്രാധാന്യമൊന്നുമില്ല. എല്ലാവരും ആദമിന്റെ സന്തതികളും സമന്‍മാരുമാണ്. ഹജ്ജില്‍ പ്രവാചക മാതൃകകള്‍ പിന്തുടരേണ്ടത് നിര്‍ബന്ധമാണ്. ഏകദൈവ വിശ്വാസവും ഖുര്‍ആനികാധ്യാപനങ്ങളുമാണ്പ്രവാചകന്‍ ഹജ്ജില്‍ ഉയര്‍ത്തി പ്പിടിച്ചത്. പ്രവാചകന്റെ കാലശേഷം അനുചരന്‍മാരും അതേമാതൃകയാണ് പിന്തുടര്‍ന്നത്. ഹജ്ജ് നിഷ്‌കളങ്കതയില്‍ പടുത്തുയര്‍ത്തിയ ആരാധനയാണെന്നും ഡോ. സുദൈസ് പറഞ്ഞു.

 

Latest