Connect with us

National

ഹരിയാനയിലെ വിവാദ ഭൂമിയിടപാട്: ഹൂഡ കുറ്റക്കാരനെന്ന് അന്വേഷണ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ഹരിയാന ഭൂമിയിടപാടില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡ കുറ്റക്കാരനെന്ന് ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി, റിയല്‍ എസ്റ്റേറ് കമ്പനി ഡി എല്‍ എഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് നിയമ വിരുദ്ധമായാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ റോബര്‍ട്ട് വാദ്രക്ക് ഭൂമി നല്‍കിയതുള്‍പ്പെടെ 250 ലൈസന്‍സുകള്‍ അനുവദിച്ചത് സംബന്ധിച്ചാണ് ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. നേരത്തെ ദിംഗ്ര കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹൂഡക്ക് സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.
ഹരിയാനയിലെ മനേസറില്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയില്‍ വാങ്ങിയ ഭൂമി മാസങ്ങള്‍ക്കകം വന്‍ ലാഭത്തില്‍ മറിച്ചു വിറ്റിരുന്നു. 7.5 കോടി രൂപക്ക് വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയാണ് 58 കോടി രൂപക്ക് ഡി എല്‍ എഫിന് മറിച്ചുവിറ്റത്. പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ഭൂമി വകുപ്പ് മാറ്റിയാണ് ഹൂഡ സര്‍ക്കാര്‍ കൈമാറിയതെന്നതുള്‍പ്പെടെ ക്രമക്കേട് വ്യക്തമാക്കുന്ന കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചേക്കും.