Connect with us

Articles

ഉള്‍ക്കൊള്ളുന്നു, ഉത്തരവാദിത്വങ്ങള്‍

Published

|

Last Updated

മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയില്‍ ഒരുമയോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ഓണവും, സ്‌നേഹസാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്റെയും ഓര്‍മകളുണര്‍ത്തുന്ന ബലിപെരുന്നാളും വീണ്ടും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഈ സന്തോഷകരമായ സന്ദര്‍ഭത്തില്‍ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നൂറാം ദിവസത്തിലേക്ക് കടക്കുന്നത് എന്നത് ഒരു യാദൃച്ഛികതയാകാം.
ജനങ്ങള്‍ വിശ്വാസപൂര്‍വം ഏല്‍പിച്ചതാണ് ഭരണമെന്ന ഉത്തരവാദിത്തം. അതാവശ്യപ്പെടുന്ന മുഴുവന്‍ ഭദ്രതയോടെയാണ് ഭരണം കൈകാര്യം ചെയ്യുന്നത് എന്ന് ആമുഖമായിത്തന്നെ അറിയിക്കട്ടെ. 100 ദിവസമെന്നത് തീരെ ചെറിയ ഒരു കാലയളവാണ്. എന്നിരുന്നാലും ആദ്യ ഘട്ട അവലോകനമെന്ന നിലയിലാണ് ഈ നൂറാം ദിവസത്തെ സര്‍ക്കാര്‍ കാണുന്നത്. ഈ സമയത്തിനുള്ളില്‍ എന്തൊക്കെ ചെയ്തു എന്നും തുടര്‍ന്നെന്താണ് ചെയ്യാന്‍ പോകുന്നതെന്നും പൗരജനങ്ങളെ അറിയിക്കുക എന്നത് ഈ സന്ദര്‍ഭത്തിലെ കടമയാണ്.
നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോകുക എന്നതാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. ധനശേഷിയുടെ പരിമിതി ഇതിനു രണ്ടിനും തടസ്സമാകരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജിച്ച ശേഷം വികസനം എന്ന് കരുതിയാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടുപോകും. ഇതുകൊണ്ടാണ് ഒരു വശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും മൂലധന നിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്ഫണ്ട് ബോര്‍ഡ് (KIIFB) കൂടുതല്‍ അധികാരത്തോടെ രൂപവത്കരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും. അഞ്ച് വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയുമുണ്ടായി.
പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാറിന്റെ നയം. മലിനമായ ജലസ്രോതസ്സുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. വരുന്ന കേരളപ്പിറവി ദിനത്തിന്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഉടനടിയുള്ള ലക്ഷ്യം. മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മിച്ച് നല്‍കി. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജന വിമുക്ത സംസ്ഥാനമായി മാറാന്‍ പോകുകയാണ് കേരളം. നവംബര്‍ ഒന്നിന് പ്രധാനമന്ത്രി ഇത് സാധ്യമായതായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 45 മീറ്റര്‍വീതിയില്‍ ദേശീയപാതാ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ജലഗതാഗത മേഖലയുടെ വികസനം കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. എല്‍ എന്‍ ജി വാതക പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. രണ്ടര ലക്ഷം വീടുകള്‍ കേരളത്തിലിപ്പോഴും വൈദ്യുതിയില്ലാത്തവയായിട്ടുണ്ട്. അടുത്ത മാര്‍ച്ചോടെ കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.
ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ഏറ്റെടുത്ത് മുന്നോട്ടു പോകാന്‍ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന പദ്ധതി ഈ ലക്ഷ്യത്തോടെയാണ്. വന്‍കിട ഐ ടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ചെറുതും വലുതുമായ എല്ലാ ഐ ടി പാര്‍ക്കുകളെയും വികസിപ്പിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനു പുറമെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപെടുത്താനും നടപടികളുണ്ടാകും. എഫ് എ സി ടിയില്‍ പൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ചിരുന്ന ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂനിറ്റിനെ സംസ്ഥാനം ഏറ്റെടുത്ത് മുമ്പോട്ട് പോവുകയാണ്. ഇതുപോലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചി യൂനിറ്റിന്റെ കാര്യത്തിലും നടപടിയുമായി മുമ്പോട്ട് പോകുകയാണ്. ഇതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിക്കും.
സമൂഹത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള, അവശത അനുഭവിക്കുന്ന ആളുകളുടെ ക്ഷേമം ഉറപ്പാകുമ്പോള്‍ മാത്രമേ യഥാര്‍ഥ വികസനം സാധ്യമാകൂ. അതിനായി വിലക്കയറ്റത്തെ പിടിച്ചുനിര്‍ ത്തേണ്ടതുണ്ട്. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്താന്‍ 75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്‌റ്റോറുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വില കൂട്ടില്ലെന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഓണം- ബക്രീദ് ന്യായവില ചന്തകള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോക്ക് 80 കോടിയിലധികം രൂപ ഈയവസരത്തില്‍ നല്‍കി. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വേഗത്തില്‍ നടപ്പാക്കാനും റേഷന്‍ കാര്‍ഡുകള്‍ ആറ് മാസത്തിനകം നല്‍കാനുമുള്ള നടപടികളും ആയിട്ടുണ്ട്.
പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന കഷ്ടത അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തന്നെ തുറന്ന്, 18,000ത്തോളം കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു. കേരളത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. വര്‍ഷം തോറും 1,000 കോടി രൂപക്ക് തതുല്യമായ തൊഴില്‍ ദിനങ്ങള്‍ എന്‍ ആര്‍ ഇ ജി എയിലൂടെ നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
ആലംബഹീനരും അവശതയനുഭവിക്കുന്നവരുമായ ആളുകള്‍ക്കുള്ള കരുതലാണ് സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍. എല്ലാ ക്ഷേമ പെന്‍ഷനുകളും 1,000 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലെത്തിച്ചു തുടങ്ങി. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ 3,100 കോടി രൂപയാണ് ഓണത്തിന് മുമ്പായി വീടുകളിലെത്തിക്കുന്നത്. പെന്‍ഷന്‍ വീട്ടില്‍ കിട്ടുക എന്ന വൃദ്ധജനങ്ങളുടെ സ്വപ്‌നം സഫലമാക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധിച്ചു. കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നല്‍കും. 13,000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയര്‍ത്തി ഖാദി ഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുത്ത് കടക്കെണിയിലായവര്‍ക്കായി സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഗുണം പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി.
4,500ഓളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 500 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്ക് വിവാഹധന സഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികിത്സക്കും പദ്ധതിയുണ്ട്. പട്ടികജാതിക്കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 80 കോടിയിലധികം രൂപയുടെ പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നു.
പൗരാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിന് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. വര്‍ഗീയതക്ക് ഒരിഞ്ചു പോലും വഴങ്ങാത്തതും എല്ലാ വിഭാഗം വിശ്വാസങ്ങളെയും ഒരുപോലെ കാണുന്നതുമായ മതനിരപേക്ഷ പാതയിലൂടെ തന്നെയാകും സര്‍ക്കാറിന്റെ യാത്ര. സ്ത്രീസുരക്ഷ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പെരുമ്പാവൂരിലെ ജിഷ കേസിലെ പ്രതിയെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെ അറസ്റ്റ് ചെയ്തതടക്കമുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ പൊതുവെയും സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും സുരക്ഷാ ബോധമുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കാന്‍ തീരുമാനമെടുത്തതും ഇത്തരത്തിലുള്ള പ്രത്യേക കരുതലിന്റെ ഭാഗമായാണ്. ഏറെ നാളായി നിലനില്‍ക്കുന്ന ആവശ്യമാണ് പൊതു ഇടങ്ങളില്‍ വൃത്തിയുള്ള മൂത്രപ്പുരകള്‍ ഒരുക്കുക എന്നത്. ഇതില്ലാത്തതുകൊണ്ട് ഏറെ വിഷമിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളെക്കുറിച്ചുള്ള കരുതല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്ന ബോധ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ശിശു മരണവും, ഗര്‍ഭിണികളുടെ മരണവും കുറക്കാനായി ഐ എം എയുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി രൂപപ്പെടുത്തിയിട്ടുമുണ്ട്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുതരുന്നു. പോലീസിനും വിജിലന്‍സിനും ഭരണഘടനാനുസൃതമായ സര്‍വസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിച്ചുകൊടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം കുറ്റകൃത്യങ്ങള്‍ പെട്ടെന്ന് തെളിയിക്കപ്പെടുന്നതും കാലതാമസമില്ലാതെ കുറ്റവാളികള്‍ പിടിയിലാകുന്നതും ഈ നയങ്ങളുടെ കൂടി ഫലമായാണ്. വലിയ സാങ്കേതികാസൂത്രണത്തിലൂടെ നടത്തിയ എടി എം തട്ടിപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശാസ്ത്രീയമായി അന്വേഷിച്ചു പ്രതിയെപ്പിടിക്കാനായത് കേരളാ പോലീസിനും ആഭ്യന്തര വകുപ്പിനും അഭിമാനകരമാണ്. കുറ്റാന്വേഷണരംഗത്ത് നവതലമുറ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിലെ തന്നെ സുസജ്ജമായ പോലീസ് സേനയായി കേരള പോലീസിനെ മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനും കൈയേറ്റം തടയുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും. വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകി കടബാധ്യതകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വിഷമില്ലാത്ത പച്ചക്കറികള്‍ക്കായി ജനകീയ പങ്കാളിത്തത്തോടെ ഉത്പാദന വര്‍ധനവിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രകൃതിസമ്പത്തുകള്‍ വിറ്റുതുലക്കുന്ന രീതിയവസാനിപ്പിച്ച് കൃഷിയോഗ്യമായ തരിശുനിലങ്ങളില്‍ നെല്‍കൃഷി ഇറക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ സഹായിക്കാനായി 385 കോടി രൂപ ചെലവില്‍ നെല്ല് സംഭരിക്കും. നേരത്തെയുള്ള നെല്ല് സംഭരണക്കുടിശ്ശിക 170 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാര്‍ഷികോത്പന്നങ്ങള്‍ക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്.
അടച്ചുപൂട്ടാന്‍ തീരുമാനമായ നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിച്ചു. 1000 പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. കലാകായിക സാംസ്‌കാരിക മേഖലകളുടെ സമഗ്രവികസനത്തിന് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളും മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും നിര്‍മിക്കുന്നുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ഗള്‍ഫ് നാടുകളില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവരുടെ പുനരധിവാസം ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്.
പെരുമ്പാവൂരിലെ ജിഷയുടെ അമ്മക്ക് പ്രഖ്യാപിത വീട് നിശ്ചിത തീയതിക്ക് ഒരു ദിവസം മുമ്പെ നിര്‍മിച്ചു നല്‍കി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയതും 100 ദിവസത്തിനുള്ളില്‍ 37 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചതും സമഗ്ര കടാശ്വാസ പദ്ധതി ഉദ്ദേശിച്ച സമയത്ത് തന്നെ തുടങ്ങാനായതുമെല്ലാം ദുര്‍ബല വിഭാഗങ്ങളോടുള്ള കരുതലിന്റെ ഭാഗമാണ്.
മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ ഒരു നവകേരളം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ച മുദ്രാവാക്യത്തോടും വാഗ്ദാനങ്ങളോടും നീതി പുലര്‍ത്താന്‍ സാധിക്കുന്നുണ്ട് എന്നു വിശ്വസിക്കുന്നു. ഇതെല്ലാം സാധിച്ചത് ജനങ്ങളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളും പിന്തുണയുമുള്ളതുകൊണ്ടാണ്.

കേരള മുഖ്യമന്ത്രി

Latest