Connect with us

National

വാണിജ്യാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നിരോധിച്ചു

Published

|

Last Updated

 

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചു. വാണിജ്യേതര വാടക ഗര്‍ഭധാരണം അനുവദിക്കും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദേശികള്‍ക്ക് വാടക ഗര്‍ഭപാത്രം അനുവദിക്കില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അംഗവൈകല്യമുള്ള കുട്ടികളെ വിദേശികള്‍ ഏറ്റെടുക്കാത്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിവാഹിതരായവര്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണം അനുവദിക്കൂ. സ്വവര്‍ഗാനുരാഗികള്‍ക്ക് അനുവദിക്കില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ വാടക ഗര്‍ഭപാത്രം നല്‍കാനാവൂ. ഗര്‍ഭം ധരിച്ചവര്‍ക്ക് കുഞ്ഞിന്റെ പരിപാലനത്തിനും അവകാശമുണ്ടാകും.

വിവാഹിതരായി അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കുകയൂള്ളൂ. ഇതിനായി പുതിയ ക്ലിനിക്കുകള്‍ തുടങ്ങും. ഇക്കാര്യങ്ങള്‍ പരിശോധിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആസ്‌ത്രേലിയന്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെയുണ്ടായ ഒരു കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശനമാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചിരുന്നു.