Connect with us

Ongoing News

ഒളിമ്പിക്‌സ്: ബ്രസീലിന് സ്വര്‍ണം നേടിക്കൊടുത്ത് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

Published

|

Last Updated

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജര്‍മനിയെ 5-4 നു പരാജയപ്പെടുത്തിയാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിനു ഇതുവരെ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ജര്‍മനിയില്‍ നിന്നേറ്റ കനത്ത തോല്‍വിക്കുള്ള മറുപടികൂടിയാണ് ഈ വിജയം.

മത്സരം നിശ്ചിത സമയത്തും അധിക സമയത്തും (1-1) സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ നെയ്മര്‍ എടുത്ത അവസാനത്തെ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ വിജയികളായത്.

എന്നാല്‍ സ്വര്‍ണം നേടിക്കൊടുത്ത ടീം നായകന്‍ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ബ്രസീലിന് ആദ്യ ഒളിമ്പിക് മെഡല്‍ സമ്മാനിച്ചാണ് നെയ്മര്‍ പദവിയില്‍ നിന്നും മടങ്ങുന്നത്.ഒളിമ്പിക് സ്വര്‍ണ നേട്ടമുള്‍പ്പടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് നെയ്മര്‍ പറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീല്‍ നായക സ്ഥാനത്തേക്ക് നെയ്മര്‍ എത്തിയത്.